Pages

ചരിത്രത്തില് തുല്ല്യതയില്ലാത്ത വികസനവുമായി മദീനത്തു റസൂലിലെ പുണ്ണ്യ ഗേഹം

മദീന: കഴിഞ്ഞദിവസം തിരുഗേഹങ്ങളുടെ സേവകന്‍ അബ്ദുല്ല രാജാവ് തറക്കല്ലിട്ട മസ്ജിദുന്നബവി യുടെ വികസന പദ്ധതി ചരിത്രത്തില്‍ തുല്ല്യതയില്ലാത്തത്. പുതിയ വികസനം പൂര്‍ത്തിയാവുന്ന തോടെ ഒന്നര മില്ല്യനിലധികം വിശ്വാസികള്‍ക്ക് ഒന്നിച്ച് പ്രാര്‍ഥിക്കാന്‍ സാധിക്കും. നിലവില്‍ അഞ്ച് ലക്ഷം വിശ്വാസികളെ ഉള്‍ക്കൊള്ളാന്‍ മാത്രമേ ഹറമിന് സാധിക്കുമായിരുന്നുള്ളു. വികസനം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് രാജാവ് നേരിട്ടു നിര്‍ദ്ദേശം നല്‍കി. വികസന മാതൃക മുന്നില്‍ വച്ച് രാജാവ് എന്‍ജിനീയര്‍മാരില്‍ നിന്നു വിശദാംശങ്ങള്‍ കേട്ടറിഞ്ഞു.
പുതിയ വികസനം കാലങ്ങളോളം തിരക്ക് ഇല്ലാതാക്കുമെന്ന് ഹറമുകളുടെ മേല്‍നോട്ട കാര്യസമിതി അധ്യക്ഷന്‍ ശൈഖ് സുദൈസ് പറഞ്ഞു. 
മൊറോക്കോയില്‍ നിന്ന് നേരെ മദീനയിലെത്തിയ അബ്ദുല്ല രാജാവ് പ്രവാചക പള്ളിയും കബറിടവും സന്ദര്‍ശിച്ചു. അതിനു ശേഷമാണ് തറക്കിടല്‍ കര്‍മം നടത്തിയത്. മദീന വിമാനത്താവളത്തില്‍ രാജാവിനെ സ്വീകരിക്കാന്‍ കിരീടാവകാശി അമീര്‍ സല്‍മാന്‍ ബിന്‍ അസീസ്, ആഭ്യന്തര മന്ത്രി അമീര്‍ അഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് മറ്റു അമീറുമാര്‍ മന്ത്രിമാര്‍ പ്രമുഖ വ്യക്തിത്വങ്ങള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.