Pages

ജിദ്ദ; സാംസ്കാരിക പൈതൃകം കാത്തുസൂക്ഷിക്കുക : കെ. കുട്ടി അഹ്‍മദ് കുട്ടി

ജിദ്ദ : കീഴടക്കപ്പെടും തോറും അപ്രാപ്യമായ പുതിയ തലങ്ങളിലേക്ക് ചെന്നെത്തിക്കുന്ന സമസ്യകള്‍ ശാസ്തലോകത്തെ ധിഷണാശാലികളെ പോലും ഇസ്‍ലാമിക സരണിയിലേക്ക് ആകര്‍ഷിക്കുന്പോള്‍, പരന്പരാഗത മുസ്‍ലിം സമൂഹം യഥാര്‍ത്ഥ ഇസ്‍ലാമിക സംസ്കാരങ്ങളില്‍ നിന്നും അകന്നു പോകുന്ന കാഴ്ച ദുഃഖകരമാണെന്ന് മുന്‍ മന്ത്രി കുട്ടി അഹ്‍മദ് കുട്ടി സാഹിബ് പറഞ്ഞു. സാംസ്കാരിക പൈതൃകം കാത്ത് സൂക്ഷിക്കാന്‍ മുസ്‍ലിം സമൂഹം തയ്യാറാവണം. വിദ്യാഭ്യാസ സാമൂഹ്യ മേഖലകളില്‍ നാം കൈവരിച്ച വിസ്മയകരമായ വളര്‍ച്ചക്ക് പിന്നില്‍ മുസ്‍ലിം കേരളത്തിന് ലഭിച്ച മഹാ സൗഭാഗ്യങ്ങളില്‍ ഒന്നായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സാന്നിദ്ധ്യം വഹിച്ച പങ്ക്ക അദ്വിതീയമാണെന്നും, ഇതര മുസ്‍ലിം സമൂഹങ്ങളുമായി ഒരു താരതമ്യ പഠനം നടത്തിയാല്‍ ഇത് ബോധ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. മത ഭൗതിക സമന്വയ വിദ്യാഭ്യാസത്തിന്‍റെ ആവശ്യകത ഉള്‍ക്കൊണ്ട് ദാറുല്‍ ഹുദാ ഇസ്‍ലാമിക് യൂണിവേഴ്സിറ്റി നടത്തുന്ന സ്തുത്യര്‍ഹമായ സേവനങ്ങള്‍ വൈജ്ഞാനിക രംഗത്തെ ചരിത്ര മുന്നേറ്റമായി വിലയിരുത്തപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദാറുല്‍ ഹുദാ ഇസ്‍ലാമിക് യൂണിവേഴ്സിറ്റി ജിദ്ദ കമ്മിറ്റിയുടെ കീഴില്‍ ഹുദവികളുടെ കൂട്ടായ്മയായ ഹാദിയ ജിദ്ദ; ശറഫിയ്യ ഇംപാല ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുന്‍ കേരള തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും മുസ്‍ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ കെ. കുട്ടി അഹ്‍മദ് കുട്ടി.

ഇബ്റാഹീം ഫൈസി തിരൂര്‍ക്കാടിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ വിവിധ സെഷനുകളില്‍ ടി.എച്ച്. ദാരിമി, നജ്‍മുദ്ദീന്‍ ഹുദവി, ഹസന്‍ ഹുദവി എന്നിവര്‍ പ്രഭാഷണം നടത്തി. പ്രശസ്ത പണ്ഡിതനും പ്രഭാഷകനുമായ മുസ്തഫ ഹുദവി ആക്കോട്, ദാറുല്‍ ഹുദാ സിന്‍റിക്കേറ്റ് അംഗം പി.കെ. മുഹമ്മദ് ഹാജി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. അലി ഫൈസി മാനന്തേരി പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. ഡോ. കാവുങ്ങല്‍ മുഹമ്മദ് പ്രസംഗിച്ചു. ദാറുല്‍ ഹുദാ വര്‍ക്കിംഗ് സെക്രട്ടറി യു. ശാഫി ഹാജി ടെലിഫോണിലൂടെ സമ്മേളനത്തെ സംബോധന ചെയ്തു. അബ്ബാസ് ഹുദവി സ്വാഗതവും അബ്ദുല്‍ ജബ്ബാര്‍ ഹുദവി നന്ദിയും പറഞ്ഞു.
- ഉസ്മാന്‍ എടത്തില്‍