ആദര്‍ശ രംഗത്ത് കര്‍മ്മസജ്ജരാവുക: ജിഫ് രി തങ്ങള്‍

ഹിദായ നഗര്‍(ചെമ്മാട്): സച്ചരിത പാരമ്പര്യത്തിന്റെ പിന്തുടര്‍ച്ചയാണ് സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമായുടെ ആദര്‍ശ മാര്‍ഗമെന്നും, സുന്നത്ത് ജമാഅത്തിന്റെ ആദര്‍ശ പ്രചാരകരും സുന്നി വിരുദ്ധത ശബ്ദങ്ങളുടെ പ്രതിരോധ നിരയുമായി സംഘടനാ പ്രവര്‍ത്തനങ്ങള്‍ നിലകൊള്ളണമെന്നും സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുകോയ തങ്ങള്‍. എസ്‌കെഎസ്എസ്എഫ് സംസ്ഥാന ലീഡേഴ്‌സ് പാര്‍ലിമെന്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍. വിശുദ്ധ മാര്‍ഗത്തിന്റെ പ്രബോധനമാണ് മുന്‍ഗാമികള്‍ പഠിപ്പിച്ചുതന്ന മാര്‍ഗം. കര്‍മ്മ രംഗത്ത ഉദ്ദേശശുദ്ധിയും അച്ചടക്കവും പ്രധാനമാണ്. ഭൗതിക താത്പര്യമോ, ജനപ്രശംസയോ സംഘടനാ പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യമാവരുത്. ഇത്തരത്തിലുള്ളവ പ്രതിഫല രഹിതമാണ്. ദൈവീക സാമീപ്യം മാത്രമായിരിക്കണം സേവനത്തിന്റെ അടിസ്ഥാനം. ഇതിനുവേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനമാണ് സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ. സച്ചരിതരായ മഹത്തുക്കള്‍ മുഖേന കൈമാറ്റം ചെയ്ത ഇസ്‌ലാമി്ക ശരീഅത്തിന്റെ തനത് മാര്‍ഗത്തില്‍ നിലകൊള്ളുകയാണ് സമസ്തയുടെ മാര്‍ഗം. മുന്‍ഗാമികള്‍ പഠിപ്പിച്ച ആദര്‍ശ, ആചാര, അനുഷ്ഠാനങ്ങളെ പിന്തുപടരുന്നതാണ് സംഘടനയുടെ മാര്‍ഗമെന്നും പൂര്‍വീക നേതാക്കളുടെ ചരിത്രത്തില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നേറണമെന്നും തങ്ങള്‍ ഉദ്‌ബോധിപ്പിച്ചു. 
- skssf state council