ഭരണകൂട- ആൾക്കൂട്ട ഭീകരത ഭാരതത്തെ കളങ്കപ്പെടുത്തുന്നു: കുവൈത്ത് കേരള ഇസ്‌ലാമിക്‌ കൗൺസിൽ

ഉത്തരേന്ത്യയിൽ നിന്നും ആരംഭിച്ച്‌ ഇപ്പോൾ കേരളത്തിലും നടന്നു വരുന്ന ഭരണകൂടത്തിന്റെയും ആൾക്കൂട്ടത്തിന്റെയും ഫാഷിസ്റ്റ്‌ ഭീകരത മതേതര ഭാരതത്തിന്റെ പൈതൃകത്തെ കളങ്കപ്പെടുത്തുന്നതാണെന്നും ഫാഷിസ്റ്റ്‌ വിരുദ്ധരെന്നു കൊട്ടിഘോഷിക്കുന്ന ഇടതു പക്ഷ സർക്കാറിന്റെ നീക്കം ഇപ്പോൾ ഫാഷിസ്റ്റുകളെ പ്രീണിപ്പിക്കുന്ന രീതിയിലാണെന്നും കുവൈത്ത്‌ ഇസ്‌ ലാമിക്‌ കൗൺസിൽ കേന്ദ്ര സെക്രട്ടറിയേറ്റ്‌ പ്രസ്താവനയിൽ പറഞ്ഞു. ഭാരതത്തിൽ ഓരോ പൗരനും സത്യമെന്നു ബോധ്യപ്പെട്ടത്‌ വിശ്വസിക്കാനും പ്രചരിപ്പിക്കാനും അവകാശമുണ്ടെന്നിരിക്കെ തങ്ങളുടെ ആശയപ്രചരണത്തിനു ലഘുലേഖ വിതരണം ചെയ്ത വിസ്ഡം ഗ്ലോബൽ മിഷൻ പ്രവർത്തകരെ പോലീസ്‌ സ്റ്റേഷനു മുന്നിൽ വെച്ചു പോലും മർദ്ധിച്ച സംഘ്‌ പരിവാരങ്ങൾക്കു മുന്നിൽ നോക്കു കുത്തികളായി നിന്ന കേരള പോലീസ്‌ അത്യന്തം ആപൽകരമായ സന്ദേശമാണു നൽകുന്നത്‌.ഇതിനെതിരെ മതേതര വിശ്വാസികൾ ഒന്നിക്കണം. 

മുത്തലാഖ്‌ ഭരണഘടനാ വിരുദ്ധമാണെന്നും ഇതിനെതിരെ കേന്ദ്രം നിയമ നിർമ്മാണം നടത്തണമെന്നുമുള്ള കോടതി വിധി ശരീ അത്ത്‌ നിയമത്തിന്മേൽ കൈകടത്താനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണെന്നും യോഗം അഭിപ്രായപ്പെട്ടു. എസ്‌.കെ.എസ്‌.എസ്‌.എഫ്‌. ജില്ലാതലങ്ങളിൽ നടത്തുന്ന മത സ്വാതന്ത്ര്യ സംരക്ഷണ റാലി വിജയിപ്പിക്കണമെന്നും യോഗം ആഹ്വാനം ചെയ്തു. 

പ്രസിഡന്റ്‌ ശംസുദ്ദീൻ ഫൈസി അദ്ധ്യക്ഷത വഹിച്ചു. ഹംസ ബാഖവി, ഉസ്മാൻ ദാരിമി, മുസ്തഫ ദാരിമി, മുഹമ്മദലി ഫൈസി, നാസർ കോഡൂർ, ഇ.എസ്‌. അബ്ദുരഹ്മാൻ ഹാജി എന്നിവർ സംസാരിച്ചു. 
- kuwait kerala islamic council kic