ലഹരി-ലൈംഗിക മാഫിയക്കെതിരെ ജാഗ്രത പുലര്‍ത്തുക: ജാമിഅഃ

പട്ടിക്കാട്: കൗമാര പ്രായക്കാരെ ലഹരിക്കും സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും അടിമപ്പെടുത്തുന്നതിനായി കാമ്പസ് പരിസരങ്ങള്‍ കേന്ദ്രീകരിച്ച് പിടിമുറുക്കുന്ന ലഹരി-ലൈംഗിക മാഫിയക്കെതിരെ സമൂഹത്തിന്റെ എല്ലാ മേഖലകളിലുമുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജാമിഅഃ ജൂനിയര്‍ കോളേജസ് സെനറ്റ് അംഗീകരിച്ച പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കേരളത്തിലേക്ക് പ്രത്യേകിച്ച് മലബാറിലേക്ക് ദിനംപ്രതിയെന്നോണം കിലോ കണക്കിന് കഞ്ചാവ് കടത്തപ്പെടുന്നതിലേയും ഇതേ കേസില്‍ തടവ് ശിക്ഷക്ക് വിധേയമായവര്‍ പോലും വീണ്ടും കരിയര്‍മാരായി പിടിക്കപ്പെടുന്നതിലേയും ദുഃസൂചനകള്‍ സത്യസന്ധമായി വിലയിരുത്തി നിയമപാലകരടക്കമുള്ളവരില്‍ നിന്ന് ആത്മാര്‍ത്ഥവും വിട്ടുവീഴ്ചയില്ലാത്തതുമായ ഇടപെടല്‍ ഉണ്ടാവണമെന്ന് യോഗം ആവശ്യപ്പെട്ടു.

സെക്കണ്ടറി ഹയര്‍ സെക്കണ്ടറി തല വിദ്യാഭ്യാസവും തുടര്‍പഠനവും മത-ധാര്‍മിക വിദ്യാഭ്യാസത്തോടൊപ്പം മികവോടെ സ്വന്തമാക്കാന്‍ സമൂഹത്തിന് ലഭിക്കുന്ന സുവര്‍ണ്ണാവസരം പരമാവധി ഉപയോഗപ്പെടുത്താനും പുതിയ തലമുറയുടെ സദാചാര ബോധവും ധാര്‍മിക ജീവിതവും പാടെ അപകടപ്പെടുത്തും വിധം ശക്തി പ്രാപിച്ച് കൊണ്ടിരിക്കുന്ന സാമൂഹിക തിന്‍മകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്താനും സെനറ്റ് അംഗീകരിച്ച മറ്റൊരു പ്രമേയം ആഹ്വാനം ചെയ്തു.

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ശൈഖുല്‍ ജാമിഅഃ കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സി.കെ.എം സാദിഖ് മുസ്‌ലിയാര്‍, പി. കുഞ്ഞാണി മുസ്‌ലിയാര്‍, കോട്ടുമല മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, ഹാജി കെ. മമ്മദ് ഫൈസി, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, പുത്തനഴി മൊയ്തീന്‍ ഫൈസി, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, ടി.പി ഇപ്പ മുസ്‌ലിയാര്‍, കെ.പി.സി തങ്ങള്‍ വല്ലപ്പുഴ, വി. മോയിന്‍മോന്‍ ഹാജി മുക്കം, കാളാവ് സൈതലവി മുസ്‌ലിയാര്‍, സുലൈമാന്‍ ഫൈസി ചുങ്കത്തറ, ഹംസ റഹ്മാനി കൊണ്ടിപറമ്പ് സംസാരിച്ചു.
- Secretary Jamia Nooriya