സുപ്രഭാതം ഓണ്‍ലൈന്‍ എഡിഷന്‍ ഉദ്ഘാടനം ഇന്ന്

സുപ്രഭാതം ചെയര്‍മാന്‍ കോട്ടുമല ടി.എം ബാപ്പുമുസ്‌ലിയാര്‍,
ജനറല്‍ കണ്‍വീനര്‍ ഹമീദ് ഫൈസി അമ്പലക്കടവ്, കണ്‍വീനര്‍
മുസ്തഫ മുണ്ടുപാറ, മാനേജിംഗ് എഡിറ്റര്‍ നവാസ് പൂനൂര്‍ എന്നിവര്‍
 പത്ര സമ്മേളനത്തിൽ
കോഴിക്കോട്: മലയാളികളുടെ കാത്തിരിപ്പിന് വിരാമമിട്ട് സുപ്രഭാതം വിടരുകയായി. ഇനി മലയാളിയെ വിളിച്ചുണര്‍ത്താനും വിളികേള്‍ക്കാനും സുപ്രഭാതമുണ്ടാവും. ഇഖ്‌റഅ് പബ്ലിക്കേഷന്‍ പുറത്തിറക്കുന്ന സുപ്രഭാതം ദിനപത്രത്തിന്റെ ഓണ്‍ലൈന്‍ എഡിഷന്‍ ഉദ്ഘാടനംഇന്ന് രാവിലെ 10ന് പത്രത്തിന്റെ രക്ഷാധികാരി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കുമെന്ന് ഇഖ്‌റഅ് പബ്ലിക്കേഷന്‍സ് ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്്‌ലിയാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സുപ്രഭാതം ദിനപത്രം ഓഗസ്റ്റ് 31ന് രാവിലെ 10ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മലയാളത്തിന് സമര്‍പ്പിക്കും. സപ്തംബര്‍ ഒന്ന് മുതല്‍ പത്രം വായനക്കാരുടെ കൈകളിലെത്തും.
ഓഗസ്റ്റ് ഒന്നിന് പത്രം പുറത്തിറക്കാനായിരുന്നു തീരുമാനം. ഇതിന്റെ ഭാഗമായി കഴിഞ്ഞ ജൂണില്‍ വിപുലമായ പ്രചരണം നടത്തി. കണക്കു കൂട്ടലുകള്‍ തെറ്റിച്ച ഈ പ്രചരണം വരിക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടാക്കി. കോഴിക്കോട് ഒരു എഡിഷനോടെ തുടങ്ങാനായിരുന്നു തീരുമാനമെങ്കിലും, മൂന്നും പിന്നീട് അഞ്ചും ഇപ്പോള്‍ ആറും എഡിഷന്‍ തുടങ്ങേണ്ടി വന്നു. ഏജന്‍സി സംവിധാനങ്ങള്‍ പൂര്‍ത്തിയാവാത്തതിനാല്‍ പത്രം വായനക്കാരില്‍ എത്തിക്കാന്‍ സാധിക്കാത്തത് കാരണമാണ് ഓഗസ്റ്റ് ഒന്നില്‍ നിന്ന് സപ്തംബര്‍ ഒന്നിലേക്ക് നീട്ടിയത്. അത്യാധുനിക ന്യൂസ്‌പേപ്പര്‍ മാനേജ്‌മെന്റ് സിസ്റ്റമായ ന്യൂസ് റാപ്പ് സംവിധാനമാണ് പത്രത്തില്‍ ഉപയോഗിക്കുന്നത്.
വിവിധ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ച് പരിചയ സമ്പന്നരായ പ്രമുഖ പത്രപ്രവര്‍ത്തകര്‍ സുപ്രഭാതത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ മേല്‍നോട്ടം വഹിക്കുന്ന സുപ്രഭാതത്തിന്റെ എഡിറ്റര്‍ ഇന്‍ ചാര്‍ജ് ആകാശവാണിയുടെയും ദൂരദര്‍ശന്റെയും മുന്‍ ഡയരക്ടറും കോളമിസ്റ്റുമായ സി.പി രാജശേഖരന്‍ ആണ്.
വാര്‍ത്താ സമ്മേളനത്തില്‍ ഇഖ്‌റഅ് പബ്ലിക്കേഷന്‍സ് കണ്‍വീനര്‍ മുസ്തഫ മുണ്ടുപാറ, ജനറല്‍ കണ്‍വീനര്‍ ഹമീദ് ഫൈസി അമ്പലക്കടവ്, സുപ്രഭാതം മാനേജിംഗ് എഡിറ്റര്‍ നവാസ് പൂനൂര്‍ എന്നിവര്‍ പങ്കെടുത്തു.