വ്യാജകേശം; 'മുടിഗ്രൂപ്പിന്റെ' ഗതികേടുകള്‍ അച്ചടി മാധ്യമങ്ങളിലും വ്യാപിക്കുന്നു...വിഘടിത പാളയം രൂക്ഷമായ പൊട്ടിത്തെറിയിലേക്ക്..

കോഴിക്കോട്: തിരുനബി(സ)തങ്ങളുടെ പേരില്‍ വ്യാജകേശം ഇറക്കുമതി വെട്ടിലായ വിഘടിത വിഭാഗത്തിലെ മുടിഗ്രൂപ്പിന്റെ ഗതികേടുകള്‍ ഓണ്‍ലൈനും വിശദീകരണ വേദികളും വിട്ട്‌ ഓണ്‍ലൈന്‍–അച്ചടി മാധ്യമങ്ങളിലേക്കും വ്യാപിക്കുന്നു.. വ്യാജ കേശം തിരിച്ചറിഞ്ഞ്‌ സമസ്‌തയിലേക്ക്‌ വന്ന നൌഷാദ്‌ അഹ്‌സനിയുടെ വരവും പിന്നീട്‌ )ടൈഗര്‍ ഫോഴ്സിന്റെ ഇടപെടലും()താല്‍ക്കാലിക തിരോധാന ചര്‍ച്ചകളും വ്യാപകമായതോടെയാണ്‌ സംഭവത്തെ കുറിച്ചുള്ള കൂടുതല്‍ വെളിപ്പെടുത്തലുകളുമായി വിവിധ പത്രമാധ്യമങ്ങളും രംഗത്തിറങ്ങിയിരിക്കുന്നത്‌.
മടവൂര് ഗ്രൂപ്പിന്റെ 'വര്‍ത്തമാനം' ദിനപത്ര റിപ്പോര്‍ട്ട്‌ ഇപ്രകാരമാണ്‌
:"....മുഹമ്മദ് നബിയുടേതെന്ന് അവകാശപ്പെട്ട് കാരന്തൂര്‍ മര്‍ക്കസില്‍ സൂക്ഷീച്ചിരുന്ന മുടിയുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന മുശാവറ തീരുമാനവും എ പി വിഭാഗം സുന്നി നേതാവ് ജിഷാന്‍ മാഹിയുടെ വെളിപ്പെടുത്തലുകളും കാന്തപുരം വിഭാഗം സമസ്തയില്‍ പൊട്ടിത്തെറി രൂക്ഷമാക്കുന്നു. വിവാദകേശത്തെ ചൊല്ലി വിവാദങ്ങള്‍ സംഘടനക്കകത്ത് തന്നെ രൂപപ്പെട്ട സാഹചര്യത്തില്‍ സമസ്തയുടെ പരമോന്നത സഭയായ മുശാവറ കഴിഞ്ഞ ദിവസമെടുത്ത തീരുമാനങ്ങളാണ് പുതിയ തര്‍ക്കങ്ങള്‍ക്കും പൊട്ടിത്തെറികള്‍ക്കും വഴിതുറന്നത്.
 വര്‍ഷം തോറും നബിദിനത്തോടനുബന്ധിച്ച് മര്‍ക്കസില്‍ സംഘടിപ്പിക്കാറുള്ള കേശപ്രദര്‍ശനം നിര്‍ത്തിവെക്കാനാണ് മുശാവറ തീരുമാനിച്ചത്. സംഘടനയുടെ ബുദ്ധികേന്ദ്രവും മാധ്യമ പ്രവര്‍ത്തകനുമായ മുഹമ്മദ് രാമന്തളിയെ പുറത്താക്കിയതിനു പിറകെ പ്രമുഖ പ്രഭാഷകരായ നൗഷാദ് അഹ്‌സനിക്കും കുരുവട്ടൂര്‍ ഹാഫിള് അബ്ദുല്‍ ഹകീമിനും വിലക്കേര്‍പ്പെടുത്താനും തീരുമാനമായിട്ടുണ്ട്.
മുഹമ്മദ് രാമന്തളി, നൗഷാദ് അഹ്‌സനി തുടങ്ങിയവരെ വിചാരണ നടത്താന്‍ നേരത്തെ സമസ്ത തീരുമാനിച്ചത് ജൂണ്‍ 23ന് വര്‍ത്തമാനംറിപ്പോര്‍ട്ട് ചെയ്തിരുന്നു. മുടിവിവാദം കത്തിച്ച് നിര്‍ത്തി ഇ കെ വിഭാഗത്തിന് ആയുധം നല്‍കുന്നുവെന്നായിരുന്നു ഇവര്‍ക്കെതിരായ പ്രധാന ആരോപണം. ഇക്കാരണം പറഞ്ഞ് തന്നെ നേരത്തെ യുവപ്രഭാഷകനായ അബ്ദുല്‍ വഹാബ് സഖാഫിയെ സംഘടന ശാസിക്കുകയും പിന്നീട് കാസര്‍ഗോഡ് നടന്ന എസ് എസ് എഫ് കൗണ്‍സിലില്‍വെച്ച് മൂന്ന് മാസത്തേക്ക് സസ്‌പെന്റ് ചെയ്യുകയും ചെയ്തിരുന്നു.

സുന്നി യുവജനസംഘം സംസ്ഥാന പ്രസിഡന്റും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന സെക്രട്ടറിയുമായ പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ മുടിക്കെതിരെ നടത്തിയ പ്രസ്താവനകള്‍ പുറംലോകമറിഞ്ഞത് കാന്തപുരത്തിന് കുറച്ചൊന്നുമല്ല ക്ഷീണമുണ്ടാക്കിയത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ പൊന്‍മള നേതൃത്വത്തിന് തലവേദനയുണ്ടാക്കിയിരുന്നു. ചെമ്മാട് ദര്‍സില്‍ മുദരിസായിരിക്കെ മുഹ്‌യുസ്സുന്ന അസോസിയേഷന്‍ എന്ന പേരില്‍ തന്റെ ശിഷ്യന്‍മാരെ സംഘടിപ്പിച്ചു അന്ന് നേതൃത്വത്തിനെതിരെ തിരിഞ്ഞിരുന്നു. പൊന്‍മളയെ അന്ന് ദര്‍സില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.
പ്രവാചകന്റേതെന്ന് അവകാശപ്പെട്ട് കാന്തപുരം കൊണ്ടുവന്ന കേശം വ്യാജമാണെന്ന് മുസ്‌ലിം സംഘടനകള്‍ മുഴുവന്‍ ആരോപിച്ചപ്പൊഴും ഒറ്റക്കെട്ടായി ചെറുത്തുനിന്നിരുന്ന കാന്തപുരം വിഭാഗം പണ്ഡിതരിലും നേതാക്കളിലും പെട്ട ചിലർ സ്വകാര്യമായി മുടിയുടെ ഉറവിടമന്വേഷിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറം ലോകമറിഞ്ഞത്. എ പി വിഭാഗം സമസ്തയുടെ പ്രമുഖ വക്താവും സുന്നി ഗ്ലോബല്‍ വൊയ്‌സിന്റെ മുഖ്യ സാരഥിയുമായ ജിഷാന്‍ മാഹിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. തന്റെ ഒരു പാട് കാലത്തെ നിരന്തരമായ അന്വേഷണത്തിന്റെ അനുഭവങ്ങള്‍ തെളിവുകള്‍ നിരത്തി ജിഷാന്‍ വെളിപ്പെടുത്തി.

മര്‍ക്കസ് ഓഫീസില്‍ സേവനമനുഷ്ടിച്ചിരുന്ന സ്വാലിഹ് സഖാഫിയില്‍ നിന്നാണ് മുടിസംബന്ധിച്ച കൊടും ചതിയുടെ പ്രാഥമിക സൂചനകള്‍ തനിക്ക് കിട്ടിയതെന്ന് ജിഷാന്‍ പറഞ്ഞു. സ്വാലിഹ് സഖാഫി പിന്നീട് മര്‍ക്കസിനോട് വിടപറയുകയായിരുന്നു. കാന്തപുരത്തിന് മുടി നല്‍കിയെന്ന് പറയുന്ന മുംബൈയിലെ ജാലിയ വാല ഒരു കാട്ടുകള്ളനാണെന്ന് തന്റെ അന്വേഷണത്തില്‍ ബോധ്യമായതായി ജിഷാന്‍ പറഞ്ഞു. ജാലിയ വാലയില്‍ നിന്ന് ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് മൂന്ന് മുടിയാണ് കാന്തപുരത്തിന് കിട്ടിയതെങ്കിലും രണ്ടെണ്ണം മാത്രമെ മര്‍ക്കസിലുള്ളൂ എന്ന് സ്വാലിഹ് സഖാഫി ജിഷാനെ അറിയിക്കുകയായിരുന്നു.അതിനു പിന്നിലെ കഥയാണ് ഇത് സംബന്ധിച്ച അന്വേഷണത്തിന് ജിഷാന് പ്രചോദനമായത്. യു എ ഇയിലെ ഹാഷിമിയായ ഒരു അറബി ഒരിക്കല്‍ മര്‍ക്കസ് സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ആഗ്രഹ പ്രകാരം സാമ്പത്തിക ലാഭം ലാക്കാക്കി കാന്തപുരം മുസ്ല്യാര്‍ ഒരു മുടി അദ്ദേഹത്തിന് നല്‍കുകയായിരുന്നത്രെ.

സ്വദേശത്തേക്ക് മാടങ്ങിയ അറബി പിന്നീട്, തനിക്ക് മര്‍ക്കസില്‍ നിന്ന് തന്ന മുടിയുടെ സനദ് ആവശ്യപ്പെട്ട് ബന്ധപ്പെട്ടു. പക്ഷെ അതിന് സനദ് എന്ന നിലക്ക് ഒന്നുമുണ്ടായിരുന്നില്ല. എന്നാല്‍ ഹാഷിമിക്ക് സനദ് നല്‍കേണ്ടത് ആവശ്യമായിരുന്നതിനാല്‍ മര്‍ക്കസിലെ ചില കുബുദ്ധികള്‍ സ്വയം കൃത്രിമമായി സനദ് രേഖ എഴുതിയുണ്ടാക്കുകയായിരുന്നെന്ന് ജിഷാന്‍ പറയുന്നു. മുഹ്‌യുദ്ദീന്‍ ശൈഖ് ഉള്‍പ്പെടെയൂള്ള നാല്പതോളം പ്രമുഖരുടെ പേരുകള്‍ ഉള്‍പ്പെടുത്തിയാണ് രേഖ ഉണ്ടാക്കിയത്. മര്‍ക്കസിലെ ഉദ്യോഗസ്ഥനായ മജീദ് മുസ്ല്യാരാണ് കള്ള സനദുണ്ടാക്കിയതെന്നും ഇത് കാന്തപുരത്തിന് അറിയാമെന്നും അദ്ദേഹം പറഞ്ഞു.

ഖത്തറിലെ ജോലിസ്ഥലത്ത് നിന്നും ഒരിക്കല്‍ രണ്ടാഴ്ചത്തെ ലീവില്‍ വന്നപ്പോഴാണ് ജിഷാന്‍ ജാലിയ വാലയെ ഒന്ന് നേരില്‍ കണ്ട് അന്വേഷിക്കാന്‍ തീരുമാനിച്ചത്. കാന്തപുരത്തിന്റെ അടുത്തയാളായ, കെയ്‌റോവില്‍ ജോലി ചെയ്യുന്ന അബ്ദുല്‍ അസീര്‍ അഹ്‌സരിയെയും കൂട്ടിയാണ് ജിഷാന്‍ മുംബൈയിലേക്ക് പൊയത്. ഒരു വിലാസം പോലുമില്ലാത്ത ജാലിയ വാലയെ വളരെയധികം അലഞ്ഞ് അന്വേഷിച്ചാണ് കണ്ടെത്തിയത്. പ്രാചീനവും വളരെ ഇടുങ്ങിയതുമായ ഒരു ഗല്ലിയായിരുന്നു വാലയുടെ താവളം. അവിടെ ചെന്നപ്പോള്‍ ഒറ്റക്കാഴ്ചയില്‍ തന്നെ വാല തട്ടിപ്പുകാരനാണെന്ന് വ്യക്തമായി. ഒട്ടേറെ അനിസ്‌ലാമികതകള്‍ വളരെ പ്രകടമായിരുന്നെന്നും ആത്മീയചൂഷണത്തിന്റെ നേര്‍ക്കാഴ്ചയാണവിടെ കണ്ടതെന്ന് ജിഷാന്‍ പറയുന്നു. ഒട്ടേറെ സ്ത്രീകളും അവിടെയുണ്ടായിരുന്നു. യാതൊരു മടിയും കൂടാതെ അയാള്‍ അവരെ സ്പര്‍ശിക്കുകയും കൈമുത്തുകയും ചെയ്യുന്നു. ജുമുഅക്ക് പോലും പോവാത്തയാളാണത്രെ അയാള്‍. ഷിയാ വിഭാഗക്കാരനാണ് ജാലിയ വാലയെന്ന് അവിടുത്തെ പല കാഴ്ചകളില്‍ നിന്നും സൂചന ലഭിച്ചെന്ന് ജിഷാന്‍.

അന്ന് രണ്ടാളും ജാലിയ വാലയുമായി സംസാരിച്ചു. എന്നാല്‍ എന്തോ പന്തികേട് തൊന്നിയിട്ടെന്ന മട്ടില്‍ അയാള്‍ തന്നോട് പിറ്റേന്ന് അസ്ഹരി ഇല്ലാതെ ഒറ്റക്ക് ചെല്ലാന്‍ പറയുകയായിരുന്നു. ഒറ്റക്ക് ചെന്ന് തന്ത്രപരമായി ജിഷാന്‍ ജാലിയ വാലയോട് സംസാരിച്ചു. സൗഹൃദം സ്ഥാപിച്ചതിനു ശേഷം അദ്ദേഹത്തോട് മുടി ആവശ്യപ്പെട്ടു. കട്ടിലിനടിയിലും അലമാരയിലും കെട്ടുകണക്കിന് മുടികളാണ് വാല സൂക്ഷിച്ചിരുന്നത്. അതില്‍ നിന്നും 18 മുടികള്‍ അയാള്‍ തനിക്ക് തന്നെന്ന് ജിഷാന്‍ പറഞ്ഞു. ഇതുമായി പൊന്‍മള അബ്ദുല്‍ ഖാദര്‍ മുസ്ല്യാരുടെ അടുത്ത് പോയി. അദ്ദേഹം ഈ തട്ടിപ്പ് ബോധ്യപ്പെട്ട് ഏറെ സങ്കടപ്പെട്ടു. പേരോട് അബ്ദുറഹ്മാന്‍ സഖാഫി മുടിയുടെ പാത്രം തുറക്കാന്‍ പോലും തയ്യാറായില്ലെന്ന് ജിഷാന്‍. താന്‍ അതില്‍ ചില മുടികള്‍ കത്തിച്ചെന്നും അത് കത്തിയെന്നും അദ്ദേഹം പറയുന്നു.

വിശുദ്ധകേശമെന്ന നിലക്ക് കാന്തപുരം കൊണ്ടു നടക്കുന്ന മുടിയുടെ തട്ടിപ്പ് ഉള്‍പ്പെടെയുള്ള സത്യങ്ങള്‍ സമസ്ത മുശാവറക്ക് മുന്നില്‍ ബോധിപ്പിക്കാന്‍ താന്‍ തയ്യാറാണെന്ന് ജിഷാന്‍ പറഞ്ഞു. 40ല്‍ 39 പേര്‍ക്കും കാര്യം ബോധ്യമാവുമെന്നുറപ്പുണ്ട്. താന്‍ പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്ന നിലക്ക് നടക്കുന്ന കാന്തപുരം മുസ്ല്യാരെ ബോധ്യപ്പെടുത്താനാവില്ല. തന്റെ വെളിപ്പെടുത്തലുകള്‍ക്കെതിരെ ആരെങ്കിലും രംഗത്ത് വന്നാല്‍ സ്‌ഫോടനാത്മകമായ വിഷയങ്ങള്‍ വഴിയേ വരുമെന്ന് ജിഷാന്‍ മുന്നറിയിപ്പ് നല്‍കുന്നുമുണ്ട്. ജിഷാന്റെ നിലപാടുകള്‍ അംഗീകരിക്കുന്ന തരത്തിലാണ് മുശാവറയുടെ തീരുമാനം. ഏതാനും വര്‍ഷങ്ങളായി പ്രവാചക കേശമെന്ന് ആണയിട്ട് അണികളെ വഞ്ചിക്കുകയായിരുന്നു കാന്തപുരം മുസ്‌ല്യാരെന്ന് സംഘടനക്കകത്ത് മുറുമുറുപ്പുയര്‍ന്നിട്ടുണ്ട്.

ഇടക്കാലത്ത് സംഘടനയിലെ പ്രബോധന രംഗം കയ്യടക്കിയ അഹ്‌സനി വിഭാഗവും സഖാഫി വിഭാഗവും കൊമ്പ് കോര്‍ത്തതാണ് സമസ്തയിലെ പുതിയ ചേരിതിരിവിലേക്ക് വഴിവെച്ചത്. മുജാഹിദ് എ പി വിഭാഗത്തില്‍ ജിന്ന് സിഹ്‌റ് വിഷയങ്ങളിലുണ്ടായ വിശ്വാസ അട്ടിമറി മുതലെടുത്ത് അവരുമായുള്ള സംവാദവേദികളിലൂടെയാണ് അഹ്‌സനിമാര്‍ സുന്നികളുടെ ശ്രദ്ധയാകര്‍ഷിച്ചത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം കോടമ്പുഴയില്‍ മുജാഹിദുകളുമായി നടന്ന സംവാദം അഹ്‌സനിമാര്‍ക്ക് കനത്ത ആഘാതമാണുണ്ടാക്കിയത്. ജിന്ന് സിഹ്ര്‍ വിഷയത്തില്‍ പഴയ നിലപാട് തുടരുന്ന മുജാഹിദ് വിഭാഗവുമായുള്ള സംവാദം സുന്നീ പക്ഷത്തിന് ക്ഷീണം ചെയ്തപ്പോള്‍ ഇവര്‍ക്കെതിരെ കരുക്കള്‍ നീക്കിയിരുന്ന സഖാഫിമാര്‍ അത് ആയുധമാക്കുകയായിരുന്നു. അഹ്‌സനിമാരുടെ തീവ്ര ശൈലി ഉപേക്ഷിക്കണമെന്ന് കാന്തപുരവും പേരോട് അബ്ദുറഹ്മാന്‍ സഖാഫിയുമൊക്കെ തുറന്ന് പറയാന്‍ തുടങ്ങിയതും അഹ്‌സനിമാരെ ചൊടിപ്പിച്ചു.

കാന്തപുരം റിയല്‍ എസ്‌റ്റേറ്റ് മാഫിയയുടെ പിടിയിലാണെന്നും അദ്ദേഹം സംഘടനയെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നതായും അഹ്‌സനി വിഭാഗം ആരോപിച്ചു. മുടിവിവാദം കത്തിച്ച് നിര്‍ത്തി നേതൃത്വത്തെ സമ്മര്‍ദ്ദത്തിലാക്കാന്‍ നീക്കമാരംഭിച്ചത് ഇതിന്റെ ഭാഗമായിരുന്നു.(അവ.ഓണ്‍ലൈൻ ഡസ്ക്).. മറ്റു പത്ര റിപ്പോർട്ടുകൾ അടുത്ത ദിവസങ്ങളിൽ