നൗഷാദ് അഹ്‌സനിയെ കാന്തപുരം വിഭാഗം പുറത്താക്കി

കോഴിക്കോട്: വ്യാജകേശത്തിന്റെ പേരില്‍ ആടിയുലയുന്ന കാന്തപുരം വിഭാഗത്തില്‍ പുറത്താക്കല്‍ തുടരുന്നു. കാന്തപുരം വിഭാഗത്തിലെ മുഖാമുഖം വേദികളിലെ പ്രമുഖനായ പ്രഭാഷകനും, വിഘടിത എസ്.വൈ.എസ് നേതാവുമായ നൗഷാദ് അഹ്‌സനി ഒതുക്കുങ്ങലിനെ സംഘടനയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് നീക്കം ചെയ്തതായി വിഘടിത എസ് വൈ എസ് സംസ്ഥാന ഓഫീസില്‍ നിന്ന് അറിയിച്ചു. പ്രസ്ഥാനത്തേയും പ്രസ്ഥാന നേതാക്കളെയും അപകീര്‍ത്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളും പ്രസ്താവനകളും നടത്തുക വഴി സംഘടനാ വിരുദ്ധ പ്രവര്‍ത്തനത്തില്‍ നിരന്തരം ഏര്‍പെടുന്നതായി വ്യക്തമായതിനാല്‍ പ്രാഥമിക അംഗത്വത്തില്‍ നിന്ന് നീക്കം ചെയുന്നതെന്നാണ് വിശദീകരണം. 
ഈ അടുത്ത് മുഖാമുഖം വേദികളിലെ എ.പി വിഭാഗത്തിന്റെ മധ്യസ്ഥന്‍ മുഹമ്മദ് രാമന്തളി, ക്ലിപ്പ് രംഗത്തെ പ്രമുഖന്‍ ജിഷാന്‍ മാഹി , ഹാഫിള് അബ്ദുല്‍ ഹകീം അസ് ഹരി എന്നിവരെ പുറത്താക്കിയിരുന്നു.
കഴിഞ്ഞ മൂന്ന് വര്‍ഷമായി കേരളത്തില്‍ നടന്ന് വരുന്ന കേശ വിവാദത്തില്‍ കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരുടെ പ്രവര്‍ത്തനങ്ങളെ ന്യായീകരിച്ച് സംസ്ഥാനത്തിനകത്തും പുറത്തും വ്യാപകമായ പ്രചരണത്തിന് നേതൃത്വം കൊടുത്ത പ്രമുഖ പ്രഭാഷകനാണ് അദ്ദേഹം. തല്‍സംബന്ധമായ സംവാദങ്ങള്‍ക്ക് നേതൃത്വം നല്‍കാനും സംഘടന നിയോഗിച്ചിരുന്നത് അഹ്‌സനിയെയായിരുന്നു.
കാന്തപുരം വിഭാഗം കേശ വിവാദത്തിലൂടെയും ആദര്‍ശ പ്രശ്‌നങ്ങളിലൂടെയും വിശ്വാസികള്‍ക്ക് അണിനിരക്കാന്‍ പറ്റാത്ത ഒരു സംഘമായി മാറിയിരിക്കുന്നതിനാല്‍ തുടര്‍ന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കീഴില്‍ പ്രവര്‍ത്തിക്കാനാണ് താല്‍പര്യമെന്ന് നൗഷാദ് അഹ്‌സനി അറിയിക്കുകയും സമസ്ത ഉപാധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെയും സമസ്ത ജന.സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ , സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ട് പി.കെപി അബ്ദുസ്സലാം മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി കോട്ടുമല ടി.എം ബാപ്പുമുസ്‌ലിയാര്‍, പ്രഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് എന്നിവരെ അദ്ദേഹം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.
നവംബര്‍ 30 ന് എസ്.വൈ.എസ് കോഴിക്കോട് സംഘടിപ്പിച്ച ആദര്‍ശ സമ്മേളനത്തില്‍ അഹ്സനിയുടെ " എന്ത് കൊണ്ട് സമസ്തയിലേക്ക്" എന്ന സി.ഡിയും പുറത്തിറങ്ങി. വിഘടിത സമസ്തയിലെ നേതാക്കള്‍ക്കെതിരെ വലിയ തരത്തിലുള്ള വെളിപ്പെടുത്തലാണ് സി.ഡിയില്‍ ഉള്ളത്. 
ഈ സി.ഡി യിലെ പേരോടിനെ കുറിച്ചും, പൊന്മളയെ കുറിച്ചും പറയുന്നതാണ് പുറത്താക്കലില്‍ കലഷിച്ചതെന്നാണ് അറിയുന്നത്.