ശിഹാബ് തങ്ങള്‍ക്ക് നൂലുകൊണ്ട് അനീഷിന്റെ ചിത്രാഞ്ജലി

മമ്പാട്: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഛായാചിത്രം നൂലില്‍നെയ്‌തെടുത്ത് യുവാവ് വിസ്മയം തീര്‍ത്തു. മമ്പാട് പൊങ്ങല്ലൂരിലെ മേലാത്ത് അനീഷാണ് ജീവന്‍ തുടിക്കുന്ന ചിത്രരചനക്ക് വേറിട്ട മാധ്യമം തിരഞ്ഞെടുത്തത്.
പൊങ്ങല്ലൂരില്‍ പലചരക്ക് കച്ചവടക്കാരനായ അനീഷ് മരത്തില്‍ ഏത് രൂപവും കൊത്തിയെടുക്കും. ഇന്റീരിയല്‍ ഡിസൈനിങിലും കഴിവ് തെളിയിച്ച അനീഷ് എംപ്രോയ്ഡറി ജോലികള്‍ പലതും ചെയ്തിട്ടുണ്ടെങ്കിലും ഛായാചിത്രം ആദ്യമായാണ് നെയ്‌തെടുത്തത്. 
ജീവിതകാലത്ത് ഒട്ടേറെ തവണ ശിഹാബ് തങ്ങളുടെ സാമീപ്യവും സ്‌നേഹവും അനുഭവിച്ചിട്ടുണ്ട് അനീഷ്. മരണ ശേഷവും തങ്ങളോടുള്ള സ്‌നേഹത്തിന് ഒട്ടും കുറവു തട്ടിയില്ല. ആ സ്‌നേഹത്തിന്റെ ഓര്‍മക്കായി എന്തെങ്കിലും ചെയ്യണമെന്ന മോഹമാണ് നൂലുകൊണ്ട് ചിത്രമെന്ന ആശയത്തിലേക്ക് എത്തിച്ചത്. രണ്ട് മാസത്തോളം സമയമെടുത്താണ് ചിത്രം യാഥാര്‍ഥ്യമാക്കിയത്.
ചിത്രം ആദ്യം തന്റെ കടയില്‍ പ്രദര്‍ശിപ്പിച്ചു. കണ്ടവരൊക്കെ നല്ല അഭിപ്രായം പറഞ്ഞു. ഒട്ടേറെ അഭിനന്ദനം ലഭിച്ചതോടെ ചിത്രത്തിന്റെ പൂര്‍ണ്ണതക്കായി തങ്ങളുടെ കുടുംബത്തിന് സമര്‍പ്പിക്കുകയായിരുന്നു. പാണക്കാട് കൊടപ്പനക്കല്‍ വസതിയിലെത്തി സ്‌നേഹത്തിന്റെ നൂലില്‍ കോര്‍ത്ത ചിത്രം സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് കൈമാറി. കൊടപ്പനക്കല്‍ വസതിയിലെ സേവനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച പരേതനായ പാണക്കാട് അലവിയാക്കയുടെ സഹോദരന്‍ മൊയ്തീന്റെ പുത്രനാണ് അനീഷ്.