മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം; വിവാദം അവസാനിപ്പിക്കണം : SKSSF കാസര്‍കോട്

കാസറകോട് : മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹ രജിസ്‌ട്രേഷന്‍ പ്രായം 16വയസ്സായി നിജപ്പെടുത്തികൊണ്ട് സര്‍ക്കാര്‍ പഞ്ചായത്തുകളിലേക്ക് അയച്ച സര്‍ക്കുലറുമായി ബന്ധപ്പെട്ട വിവാദം അവസാനിപ്പിക്കണമെന്ന് SKSSF കാസറകോട് ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമിപടന്ന, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. 18വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ വിവാഹിതരാവുന്നത് അത്യപൂര്‍വ്വംമാത്രമാണ്. എന്നാല്‍ ചിലപ്രത്യേക സാഹചര്യങ്ങളില്‍ മാത്രം നടക്കുന്ന വിവാഹങ്ങളുടെ രജിസ്‌ട്രേഷന് നിലവിലുള്ള തടസ്സങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടിമാത്രം ഇറക്കിയ പുതിയ സര്‍ക്കുലറിനെ ശൈശവവിവാഹ നിരോധന നിയമവുമായി ബന്ധപ്പെടുത്തിയും ശൈശവിവാഹം പ്രോല്‍സഹായിപ്പിക്കലാണെന്നുമുള്ള പ്രചരണം ദുരുദ്ദേശപരമാണ്. മുസ്ലിം സമുദായവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ എന്തെങ്കിലും നല്ല തീരുമാനം എടുക്കുമ്പോള്‍ അതിന്ന് വര്‍ഗ്ഗീയതയുടെ നിറംനല്‍കുന്ന ചില രാഷ്ട്രീയ പാര്‍ട്ടികളുടെയും സമുദായ നേതാക്കളുടെയും സാംസ്‌കാരിക നേതാക്കളെന്ന് അവകാശപ്പെടുന്നവരുടേയും അഭിപ്രായം മതസൗഹാര്‍ദ്ദത്തിന്ന് പേര്‌കേട്ട കേരളീയ അന്തരീക്ഷത്തിന് യോജിച്ചതല്ലെന്നും നേതാക്കള്‍ പ്രസ്താവനയില്‍ കൂടിച്ചേര്‍ത്തു.
- Secretary, SKSSF Kasaragod Distict Committee