സുകൃതങ്ങള്‍ എക്കാലവും സ്മരിക്കപ്പെടും : വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍

വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമിയില്‍ നടന്ന ഉമറലി ശിഹാബ് തങ്ങളുടെ 5-ാമത് അനുസമരണ പരിപാടി പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു
കല്‍പ്പറ്റ : സുകൃതങ്ങള്‍ മാത്രം പ്രവര്‍ത്തിക്കുയും പറയുകയും സമുദായത്തിന് വേണ്ടി ഉഴിഞ്ഞു വെക്കുകയും ചെയ്തിരുന്ന മഹാനായിരുന്നു പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങളെന്നും ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമി പോലുള്ള മഹത്തായ വിജ്ഞാനഗോപുരങ്ങള്‍ സ്ഥാപിക്കുക വഴി അദ്ദേഹം ചെയ്ത സുകൃതങ്ങള്‍ എക്കാലവും സ്മരിക്കപ്പെടുന്നതാണെന്നും പ്രമുഖ സൂഫീ വര്യന്‍ വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു. വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ് ലാമിക് അക്കാദമിയില്‍ നടന്ന ഉമറലി ശിഹാബ് തങ്ങളുടെ 5-ാമത് അനുസമരണ പരിപാടിയില്‍ ദുആ മജ്‌ലിസിന് നേതൃത്വം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമസ്ത കേന്ദ്ര മുശാവറ മെമ്പര്‍ കെ ടി ഹംസ മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ അനുസ്മരണ സമ്മേളനം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ടി സി അലി മുസ്‌ലിയാര്‍, എം എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍, എസ് മുഹമ്മദ് ദാരിമി, മൂസ ബാഖവി, ഇബ്രാഹിം ഫൈസി വാളാട്, എം മുഹമ്മദ് ബഷീര്‍, അബൂബക്കര്‍ റഹ്മാനി, കെ മുഹമ്മദ്കുട്ടി ഹസനി, എ കെ സുലൈമാന്‍ മൗലവി എം കെ റഷീദ് മാസ്റ്റര്‍, ഖാസിം ദാരിമി, അബ്ദുല്ലക്കുട്ടി ദാരിമി, കാഞ്ഞായി ഉസ്മാന്‍, കെ എം ആലി, ശംസുദ്ദീന്‍ റഹ്മാനി തുടങ്ങിയവര്‍ സംസാരിച്ചു. ശംസുല്‍ ഉലമാ അക്കാദമി സ്റ്റുഡന്റ്‌സ് യൂണിയന്‍ തയ്യാക്കിയ വെബ്‌സൈറ്റ് ലോഞ്ചിംഗ് ഹമീദലി തങ്ങള്‍ നിര്‍വ്വഹിച്ചു.