SDPI ഓഫീസുകളില്‍ വ്യാപക റൈഡ്‌; 'സമുദായ സംരക്ഷകരുടെ' മുട്ടു വിറക്കുന്നു..

കണ്ണൂര്‍ യുവഹൃദയങ്ങളില്‍ തീവ്രവാദം കുത്തിവെക്കുന്ന എസ്‌.ഡി.പി.ഐയുടെ ഓഫീസുകളില്‍ വ്യാപകമായ റൈഡുകള്‍ നടന്നതോടെ സമുദായ സംരക്ഷകരായി സ്വയം അവരോധിതരായവര്‍ ഭീതിയിലായതായി റിപ്പോർട്ട്.  
കണ്ണൂര്‍ ജില്ലയില്‍ വിവിധ കേന്ദ്രങ്ങളിലെ പോപ്പുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ. ഓഫീസുകളില്‍ ബുധനാഴ്ച രാത്രിയാണ്  പോലീസ് റെയ്ഡുകൾ ആരംഭിച്ചത് 
നാറാത്ത് ആയുധപരിശീലനം നടത്തിയ യുവാക്കള്‍ക്ക് പോപ്പുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ. നേതാക്കളുമായും പാര്‍ട്ടിയുമായും ബന്ധമുണ്ടെന്ന് വ്യക്തമായതോടെയാണ് ഓഫീസുകളില്‍ റെയ്ഡ് നടത്തിയത്. താണയിലെ പോപ്പുലര്‍ ഫ്രണ്ട് ജില്ലാ കമ്മിറ്റീ ഓഫീസടക്കം എല്ലാ ഓഫീസുകളിലും റെയ്ഡ് നടന്നു. വൈകിട്ട് 6.45ന് തുടങ്ങിയ പരിശോധന രണ്ടുമണിക്കൂര്‍ നേരം തുടര്‍ന്നു. എല്ലായിടത്തും ഒരേ സമയത്തായിരുന്നു പരിശോധന.
ലഘുലേഖകള്‍, യോഗത്തിന്റെ മിനുട്‌സ് ബുക്ക്, സി.ഡി.കള്‍ എന്നിവ പോലീസ് പിടിച്ചെടുത്തു. റെയ്ഡില്‍ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ., പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ വിവിധ സ്ഥലങ്ങളില്‍ പ്രകടനം നടത്തി
കേസ് അന്വേഷിക്കാന്‍ പതിനഞ്ചംഗ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഉത്തരമേഖലാ എ.ഡി.ജി.പി. ശങ്കര്‍റെഡ്ഡിയുടെ സാന്നിധ്യത്തില്‍ ബുധനാഴ്ച ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഡിവൈ.എസ്.പി. പി.സുകുമാരനാണ് അന്വേഷണച്ചുമതല. ജില്ലയിലെ 13 സി.ഐ.മാരും ഒരു എസ്.ഐ.യും അടങ്ങുന്നതാണ് അന്വേഷണസംഘം. അന്വേഷണത്തിന് വ്യക്തമായ കര്‍മപദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇതിന്റെകൂടി അടിസ്ഥാനത്തിലാണ് റെയ്ഡ് നടന്നത്.
നാറാത്ത് ആയുധ പരിശീലനത്തിനിടെ പിടിയിലായ 21 പേരില്‍ ചിലര്‍ക്ക് തീവ്രവാദബന്ധമുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. വിവിധ ഏജന്‍സികള്‍ അറസ്റ്റിലായവരെ ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച
പകലുമായി ചോദ്യംചെയ്തതില്‍നിന്നാണ് ഈ വിവരങ്ങള്‍ ലഭിച്ചത്. പ്രതിയോഗികളെ ഉന്മൂലനംചെയ്യാനുള്ള ആയുധപരിശീലനമാണ് നാറാത്ത് നടന്നതെന്ന് പോലീസ് സ്ഥിരീകരിച്ചു. കേസ് ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുക്കാന്‍ സാധ്യതയുണ്ട്. 15 ദിവസങ്ങള്‍ക്കകം ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും. കേസിന്റെ തീവ്രവാദ സ്വഭാവം വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ജില്ലാ പോലീസ് മേധാവി ഡി.ജി.പി.ക്ക് നല്കും. ഈ റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്കിയശേഷം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ അറിയിക്കും. ആഭ്യന്തരമന്ത്രാലയമാണ് എന്‍.ഐ.എ. അന്വേഷിക്കണോയെന്ന കാര്യം തീരുമാനിക്കുക. 15ദിവസത്തിനുള്ളില്‍ ആഭ്യന്തരമന്ത്രാലയം സംസ്ഥാന സര്‍ക്കാരിനെ വിവരം അറിയിക്കും. അതുവരെ കേരള പോലീസിന്റെ പ്രത്യേക സംഘമായിരിക്കും അന്വേഷിക്കുക.
പ്രതികളില്‍നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണുകള്‍, എ.ടി.എം. കാര്‍ഡുകള്‍ എന്നിവ പോലീസ് വിദഗ്ധ പരിശോധനയ്ക്കയച്ചു. 21 മൊബൈല്‍ ഫോണുകളും 13 എ.ടി.എം. കാര്‍ഡുകളുമാണ് പരിശോധനയ്ക്കയച്ചത്. ഇതില്‍നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാകും തുടര്‍ന്നുള്ള അന്വേഷണം. മൊബൈല്‍ ഫോണുകള്‍ ഒന്നിച്ച് ഒരു കവറിലിട്ട് സൂക്ഷിച്ച നിലയിലാണ് പോലീസ് കണ്ടെടുത്തത്. ഇതില്‍ പ്രത്യേക കോഡ് നമ്പറും രേഖപ്പെടുത്തിയിരുന്നു. ഈ കോഡ് എന്താണെന്നതിനെ ക്കുറിച്ച് ചോദ്യംചെയ്യലില്‍നിന്ന് വ്യക്തമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ബുധനാഴ്ച ഇന്റലിജന്‍സ്, ആഭ്യന്തര സുരക്ഷാ അന്വേഷണ സംഘം എന്നീ വിഭാഗങ്ങള്‍ പ്രതികളെ ചോദ്യംചെയ്തു. 'ഹെല്‍ത്തി പീപ്പ്ള്‍ ഹെല്‍ത്തി നാഷന്‍' എന്ന കാമ്പയിനിന്റെ ഭാഗമായാണ് തങ്ങള്‍ നാറാത്തുള്ള കേന്ദ്രത്തിലെത്തിയതെന്നും യോഗ പരിശീലനമാണ് ഇവിടെ നടന്നതെന്നുമാണ് ചോദ്യംചെയ്തപ്പോള്‍ പ്രതികള്‍ പറഞ്ഞത്. എന്നാല്‍ ബോംബ് നിര്‍മാണത്തെയും സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിച്ചതിനെയും കുറിച്ച് വ്യക്തമായ ഉത്തരം നല്കാന്‍ പ്രതികള്‍ക്കായില്ല. പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്.ഡി.പി.ഐ.യുടെയും നേതാക്കളുമായി ബന്ധമുണ്ടെന്ന് ചിലര്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.