യുവാക്കള്‍ക്ക് മാതൃകയായി വാഫിയുടെ വിവാഹം

വെങ്ങപ്പള്ളി : ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമി ഒരു മാതൃകാ വിവാഹത്തിനു കൂടി ആതിഥ്യമരുളി. വാഫി കോഴ്‌സ് പൂര്‍ത്തിയാക്കി സനദ് വാങ്ങിയ വാരാമ്പറ്റയിലെ പരേതനായ അത്തിലന്‍ മമ്മുട്ടിയുടേയും കണ്ടോത്ത് മറിയമിന്റെയും മകന്‍ ആരിഫ് വാഫിയാണ് അക്കാദമി വിദ്യാര്‍ത്ഥികളുടേയും സംഘടനാ ഭാരവാഹികളുടേയും സാന്നിദ്ധ്യത്തില്‍ വിവാഹിതനായത്.
SKSSF മേഖലാ സെക്രട്ടറിയും പ്രഭാഷകനുമായ ഇദ്ദേഹം തരുവണ പുലിക്കാട് മഹല്ലു ഖത്തീബായി സേവനമനുഷ്ഠിച്ചു വരികയാണ്. വാരാമ്പറ്റയിലെ സ്വന്തം വീട്ടില്‍ നടക്കേണ്ട വിവാഹമാണ് പഠിച്ചു വളര്‍ന്ന സ്ഥാപനത്തില്‍ ലളിതമായി നടത്തി ഈ യുവപണ്ഡിതന്‍ മാതൃക കാണിച്ചത്. കല്യാണത്തിന്റെ പേരില്‍ ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന ആഘോഷപരിപാടികളും ആഢംബര പ്രകടനങ്ങളും വേണ്ടെന്നു വെച്ചാണ് ഈ വാഫീ ബിരുദധാരി മാതൃകയായത്. കല്യാണത്തും പള്ളിക്കല്‍ മഹല്ലു നിവാസിയും സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് മുഫത്തിഷുമായ മൊയ്തു ഫൈസിയുടെയും സബീദ ബീവിയുടേയും മകള്‍ ആയിശത്തുല്‍ മുഫീദയാണ് വധു. അക്കാദമി കാമ്പസ് മസ്ജിദില്‍ നടന്ന നിക്കാഹ് കര്‍മ്മത്തിന് പാണക്കാട് സയ്യിദ് ശഹീറലി ശിഹാബ് തങ്ങള്‍ കാര്‍മ്മികത്വം വഹിച്ചു. സ്ത്രീധനത്തിനെതിരെയുള്ള പ്രചരണം പ്രസംഗത്തിലൊതുക്കാതെ പ്രാവര്‍ത്തികമായി കാണിച്ചു കൊടുത്തു കൊണ്ടാണ് പാവപ്പെട്ട കുടുംബത്തില്‍ നിന്നും ജീവിത പങ്കാളിയെ തിരഞ്ഞെടുത്ത് യുവാക്കള്‍ക്ക് മാതൃകയായത്.