സര്‍ക്കാര്‍ ഉറപ്പ് പാലിച്ചില്ലെങ്കില്‍ സമരം സമസ്ത ഏറ്റെടുക്കും: കെ.ആലിക്കുട്ടി മുസ്‌ലിയാര്‍

 SKSSF പ്രതിഷേധ റാലിക്കു ശേഷം നടന്ന പ്രതിഷേധ സമ്മേളനം സമസ്ത സെക്രട്ടറി പ്രൊഫ: കെ ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു
 കോഴിക്കോട്: പ്രവാചകന്റെ പേരില്‍ വ്യാജകേശം ഉപയോഗിച്ചുള്ള ചൂഷണത്തിനനുകൂലമായ നിലപാട് സര്‍ക്കാര്‍ തുടര്‍ന്നാല്‍ സമരം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഏറ്റെടുക്കുമെന്ന് സമസ്ത സെക്രട്ടറി പ്രൊഫ: കെ ആലിക്കുട്ടി മുസ്‌ലിയാര്‍ പ്രസ്താവിച്ചു. പ്രതിഷേധ റാലിയെ തുടർന്ന് നടന്ന പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേശത്തിന് പുറമെ പ്രവാചകന്റെ കബറിടത്തിലേതെന്ന പേരില്‍ മണ്ണ് കൊണ്ടുവന്നും ചൂഷണം തുടരുകയാണ്. ഇത്തരം പ്രവൃത്തികള്‍ക്ക് പ്രോത്സാഹനം തുടര്‍ന്നാല്‍ ശക്തമായ ജനകീയ പ്രചാരണത്തിലൂടെ പ്രക്ഷോഭം ശക്തിപ്പെടുത്തും.
സമസ്തക്ക് കീഴില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന മസ്ജിദുകളും മറ്റു സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് ജനകീയ മുന്നേറ്റങ്ങള്‍ക്ക് തുടക്കം കുറിക്കും. സംസ്ഥാനത്തെ ചില പള്ളി മദ്‌റസകള്‍ കയ്യേറാന്‍ ശിഥിലീകരണ ശക്തികള്‍ നടത്തുന്ന അതിക്രമങ്ങളിലും സര്‍ക്കാര്‍ പക്ഷപാതപരമായ സമീപനമാണ് സ്വീകരിക്കുന്നത്. സര്‍ക്കാറിന്റെ ഇത്തരം നീക്കങ്ങള്‍ക്ക് ബന്ധപ്പെട്ടവര്‍ കനത്ത വില നല്‍കേണ്ടിവരും- അദ്ദേഹം ചൂണ്ടിക്കാട്ടി.
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസ്ഡണ്ട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഡോ: ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഉമര്‍ ഫൈസി മുക്കം, അഷ്‌റഫ് ഫൈസി കണ്ണാടിപറമ്പ് , ഓണംപിള്ളി മുഹമ്മദ് ഫൈസി, ഇസ്മാഈല്‍ സഖാഫി തോട്ടുമുക്കം പ്രസംഗിച്ചു. സത്താര്‍ പന്തലൂര്‍ സ്വാഗതവും അയ്യൂബ് കൂളിമാട് നന്ദിയും പറഞ്ഞു.
റാലിക്ക് ഓണംപിള്ളി മുഹമ്മദ് ഫൈസി, സിദ്ദീഖ് ഫൈസി വെണ്‍മണല്‍, ഹബീബ് ഫൈസി കോട്ടോപ്പാടം, നവാസ് പാനൂര്‍, അബ്ദുള്ള കുണ്ടറ, അയ്യൂബ് കൂളിമാട്, ജി.എം സലാഹുദ്ദീന്‍ ഫൈസി വല്ലപുഴ, മുസ്തഫ അഷ്‌റഫി കക്കുപ്പടി, റഷീദ് ഫൈസി വെള്ളായിക്കോട്, അബ്ദുല്‍ ഖാദര്‍ ഫൈസി, ശാഹിദ് കോയ തങ്ങള്‍ തൃശ്ശുര്‍, ആശിഖ് കുഴിപ്പുറം, മജീദ് ഫൈസി ഇന്ത്യനൂര്‍, സുബൈര്‍ മാസ്റ്റര്‍, അബ്ദുസ്സലാം ദാരിമി കിണവക്കല്‍, ലത്തീഫ് മാസ്റ്റര്‍ പന്നിയൂര്‍, കെ.എന്‍.എസ് മൗലവി, ഒ.പി.എം അഷ്‌റഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
തിങ്ങി നിറഞ്ഞ സദസ്സ്