ഫലസ്തീന്‍:; ഇന്ത്യാ ഗവണ്‍മെന്റ് ഇടപെടണം- സമസ്ത

മദ്രസകളില്‍ ഇന്ന് പ്രത്യേക പ്രാര്‍ത്ഥനയും ഐക്യദാര്‍ഢ്യവും
ചേളാരി: ഫലസ്തീന്‍ ഭരണ സിരാകേന്ദ്രങ്ങളിലും ആശുപത്രികളിലും ഇസ്രാഈല്‍ സൈന്യം വ്യോമാക്രമണം നടത്തി എട്ട് കുട്ടികളടക്കം ഇതിനകം അമ്പതോളം പേര്‍ കൊല്ലപ്പെടാനിടയായി. ആശുപത്രികള്‍ക്ക് നേരെ പോലും ഇസ്രാഈല്‍ സൈന്യം മനുഷ്യത്വരഹിതമായ ആക്രമണം നടത്തുകയാണ്. ഗാസ വളഞ്ഞതിനാല്‍ പുറത്തുനിന്നുള്ള ഭക്ഷണവും, മരുന്നും ഉള്‍പ്പെടെ നിഷേധിക്കപ്പെട്ട ഒരു ജനതക്ക് നരകം തീര്‍ത്ത ഇസ്രാഈല്‍ നടപടിക്കെതിരില്‍ അന്താരാഷ്ട്ര സമൂഹവും ഐക്യരാഷ്ട്ര സഭയും ചടുല നീക്കങ്ങളൊന്നും നടത്തിക്കാണുന്നില്ലെന്നത്
 അങ്ങേ അറ്റം ഉല്‍ക്കണ്ഠ ഉണ്ടാക്കുന്നതാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരും, സെക്രട്ടറിമാരായ കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാരും പ്രൊ. കെ.ആലിക്കുട്ടി മുസ്‌ലിയാരും പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു. 
കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ഗാസയിലെ 
ഒരേ കുടുംബത്തിലെ നാലു കുട്ടികള്‍
ആക്രമണം ശക്തിപ്പെടുത്തുമെന്നും കരയാക്രമണംത്തിന് ഉദ്ദേശ്യമുണ്ടെന്നും ഇസ്രാഈല്‍ പ്രധാനമന്ത്രി നെതന്യാഹു ഭീഷണി മുഴക്കിയത് കൂടി കണക്കിലെടുത്താല്‍ ഫലസ്തീന്‍ ചോരക്കടലാവാനാണ് സാധ്യത. ജന്മദേശത്തിന്റെ ജന്മാവകാശത്തിന് വേണ്ടി പോരാടുന്ന ഫലസ്തീനികളെ നയതന്ത്ര തലത്തിലും മറ്റും സഹായിക്കാന്‍ മനുഷ്യാവകാശങ്ങള്‍ക്ക് മുന്തിയ പരിഗണന നല്‍കിവരുന്ന ഭാരതത്തിന് ബാധ്യത ഉണ്ട്. കണ്ണീര്‍ക്കടലില്‍ അകപ്പെട്ട ഫലസ്തീനികളുടെ രക്ഷക്കാവശ്യമായതെല്ലാം ഉടനടി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വരണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.
 കഷ്ഠതയനുഭവിക്കുന്നവരുടെ ആശ്വാസത്തിനും സമാധാനം പുലരാനും പള്ളികളിലും മദ്‌റസകളിലും പ്രത്യേക പ്രാര്‍ത്ഥന നടത്താനും നേതാക്കളാവശ്യപ്പെട്ടു.