അറഫസംഗമം ഇന്ന്; 30 ലക്ഷം വിശ്വാസികള്‍ സംഗമിക്കും

മിന: അനുഗ്രഹങ്ങളുടെ കേതാരമായ വിശുദ്ധ കഅ്ബാലയത്തില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ ഇടതടവില്ലാതെ പ്രാര്‍ഥനയില്‍ കഴിച്ചുകൂട്ടിയ സ്ത്രീ-പുരുഷ തീര്‍ഥാടകര്‍ ഇന്ന് അറഫയില്‍ സമ്മേളിക്കും. ഹജ്ജ് അനുഷ്ഠിക്കാന്‍ ഭാഗ്യം ലഭിച്ച ലക്ഷങ്ങള്‍ വിശുദ്ധിയുടെയും ത്യാഗത്തിന്റെയും പ്രതീകമായ ഇഹ്‌റാം വസ്ത്രം ധരിച്ച് ചരിത്രസ്മരണകള്‍ തുടിച്ചുനില്‍ക്കുന്ന അറഫയിലേക്ക് ഒഴുകിത്തുടങ്ങി. മനസില്‍ ഭക്തിയുടെ നിറതേജസ്. ചുണ്ടുകളില്‍ ഒരൊറ്റ മന്ത്രം. ലബ്ബൈകല്ലാഹുമ്മ ലബ്ബൈക്. നാഥാ നിന്റെ വിളിക്കുത്തരം നല്‍കി ഞങ്ങളിതാ വന്നിരിക്കുന്നു.
ഹജ്ജിന്റെ തിരുകര്‍മങ്ങള്‍ക്കായി ഒഴുകിയെത്തുന്ന ഭക്തലക്ഷങ്ങളുടെ തല്‍ബിയത്തുകള്‍ മണ്ണിലും വിണ്ണിലും ആത്മീയ തേജസിന്റെ അലൗകിക ശോഭ ചൊരിഞ്ഞു. ഹസ്രത്ത് ഇബ്രാഹീം നബിയുടെ ത്യാഗോജ്വല ജീവിതത്തിന്റെയും ആത്മസമര്‍പണത്തിന്റെയും മഹനീയ മാതൃകകള്‍ വിശ്വാസികള്‍ക്ക് ജീവിതത്തില്‍ പകര്‍ത്താന്‍ കൈവന്ന കനകാവസരം.
മിനയിലെയും അറഫയിലെയും ക്യാമ്പുകളില്‍ സുരക്ഷാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. തമ്പുകള്‍ക്ക് പുറത്ത് വിശ്രമിക്കുന്നതും അലഞ്ഞുതിരിയുന്നതും ഒഴിവാക്കാനും നിര്‍ദേശമുണ്ട്. അറഫയില്‍ ളുഹ്ര്‍, അസര്‍ നിസ്‌കാരങ്ങള്‍ ഒരുമിച്ച് രണ്ടു റക്അത്ത് വീതമാണ് നിസ്‌കരിക്കുക. നിസ്‌കാരത്തിനും ഖുതുബക്കും സഊദി ഗ്രാന്‍ഡ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ആലുശൈഖ് നേതൃത്വം നല്‍കും. ഉച്ച തിരിഞ്ഞ് സന്ധ്യവരെയാണ് തീര്‍ഥാടകര്‍ അറഫയില്‍ കഴിച്ചുകൂട്ടുക. തുടര്‍ന്ന് മുസ്ദലിഫയിലേക്ക് നീങ്ങും. ഇവിടെയെത്തിയ ശേഷം ഹാജിമാര്‍ മഗ്‌രിബ്, ഇശാ നിസ്‌കാരങ്ങള്‍ നിര്‍വഹിക്കും. 
രാത്രി മുസ്ദലിഫയില്‍ രാപാര്‍ത്ത് വെള്ളിയാഴ്ച പുലര്‍ച്ചയോടെ ജംറത്തുല്‍ അഖബയില്‍ കല്ലേറ് കര്‍മം നിര്‍വഹിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ എറിയാനുള്ള കല്ലുകളും മുസ്ദലിഫയില്‍നിന്ന് ശേഖരിക്കും. ആദ്യ ദിവസത്തെ കല്ലേറിനുശേഷം ബലിയറുക്കലും മുടി മുറിക്കലും നിര്‍വഹിച്ച് തീര്‍ഥാടകര്‍ ഹജ്ജിന്റെ പ്രധാന ചടങ്ങുകള്‍ പൂര്‍ത്തിയാക്കും.