റഹ്‌മത്തുല്ലാഹ്‌ ഖാസിമിയുടെ റമസാന്‍ പ്രഭാഷണം അന്തിമ രൂപമായി

കേന്ദ്ര പ്രവാസി കാര്യമന്ത്രി വയലാര്‍രവി ഉദ്‌ഘാടനം ചെയ്യും
 കോഴിക്കോട്‌: റമളാന്‍ വിശുദ്ധിക്ക്‌, വിജയത്തിന്‌ എന്ന്‌ പ്രമേയത്തില്‍ ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ കേന്ദ്ര കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന റഹ്‌മത്തുല്ലാഹ്‌ ഖാസിമി മൂത്തേടത്തിന്റെ പതിനൊന്നാമത്‌ റംസാന്‍ പ്രഭാഷണത്തിന്‌ അന്തിമ രൂപമായി. പതിനൊന്ന്‌ മുതല്‍ പതിനെട്ട്‌ വരെ കോഴിക്കോട്‌ അരയിടത്ത്‌ പാലത്താണ്‌ പ്രഭാഷണം. കാല്‍ലക്ഷം ആളുകള്‍ക്ക്‌ ഇരിക്കാവുന്ന ശിഹാബ്‌ തങ്ങള്‍ നഗരിയുടെ പണി അരയിടത്ത്‌പാലത്ത്‌ പൂര്‍ത്തിയായി. പതിനൊന്നിന്‌ രാവിലെ എട്ടു മണിക്ക്‌ കേന്ദ്ര പ്രവാസി കാര്യമന്ത്രി വയലാര്‍രവി ഉദ്‌ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്‍മാന്‍ പാണക്കാട്‌ സയ്യിദ്‌ സ്വാദിഖലി ശിഹാബ്‌ തങ്ങള്‍ അദ്ധ്യക്ഷത വഹിക്കും. പഞ്ചായത്ത്‌ സാമൂഹ്യ ക്ഷേമ വകുപ്പ്‌ മന്ത്രി ഡോ. എം. കെ മുനീര്‍ മുഖ്യ അതിഥിയായിരിക്കും. സമസ്‌ത കേരള ജം ഇയ്യത്തുല്‍ ഉലമ ട്രഷറര്‍ പാറന്നൂര്‍ പി.പി. ഇബ്രാഹിം മുസ്‌ലിയാര്‍ പ്രാര്‍ത്ഥനക്ക്‌ നേതൃത്വം നല്‍കും. `ഖുര്‍ ആന്‍ പട്ടണങ്ങളുടെ കഥ പറയുന്നു, എന്ന വിഷയത്തില്‍ റഹ്മത്തുല്ലാഹ്‌ ഖാസിമി പ്രഭാഷണ നടത്തും.