മദ്റസ പ്രവേശനം 27ന്; ഇന്ന് പള്ളികളില് ഉല്ബോധനം നടത്തുക: സമസ്ത

ഒന്നാം തരത്തിലേക്ക് പുതുതായി 1.40 ലക്ഷം പഠിതാക്കള്‍
കോഴിക്കോട്: സദാചാര-ധര്‍മ്മ വിചാരങ്ങള്‍ അന്യമായ ജീവിത ശീലങ്ങള്‍ വര്‍ദ്ദിച്ചുവരികയും കുടുംബ-സമൂഹിക ബന്ധങ്ങളില്‍ വലിയ അളവില്‍ അരാചകത്വങ്ങള്‍ വളര്‍ന്നുവരികയുംചെയ്ത വര്‍ത്തമാന കാലഘട്ടത്തില്‍ ധാര്‍മ്മിക പഠനത്തിന്റെ പ്രാധാന്യം മാതാപിതാക്കള്‍ ഉള്‍കൊള്ളണമെന്നും വെള്ളിയാഴ്ച എല്ലാപള്ളികളിലും ജുമുഅക്ക് ശേഷം മതപഠനത്തെ സംബന്ധിച്ച് ഖത്വീബുമാര്‍ ബോധവല്‍ക്കരണം നടത്തണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് റഈസുല്‍ ഉലമാ കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി സൈനുല്‍ഉലമാ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്‌ലിയാര്‍, ട്രഷറര്‍ പി.പി.ഇബ്രാഹീം മുസ്‌ലിയാര്‍ പാറന്നൂര്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ട് ടി.കെ.എം.ബാവ മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി പി.കെ.പി.അബ്ദുസ്സലാം മുസ്‌ലിയാര്‍, ട്രഷറര്‍ പാണക്കാട് ഹൈദര്‍അലി ശിഹാബ് തങ്ങള്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
റമദാന്‍ അവധികഴിഞ്ഞ് 27ന് തിങ്കള്‍ കേരളം, തമിഴ്‌നാട്, കര്‍ണാടക, പോണ്ടിച്ചേരി, മഹാരാഷ്ട്ര, ലക്ഷദ്വീപ്, അന്തമാന്‍, മലേഷ്യ, ഖത്തര്‍, കുവൈറ്റ്, സഊദ്യഅറേബ്യ, ഒമാന്‍, ബഹറൈന്‍, യു.എ.ഇ എന്നിവിടങ്ങളിലെ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് റജിസ്‌ത്രേഷനുള്ള 9154 മദ്‌റസകള്‍ തുറന്ന് പ്രവര്‍ത്തനമാരംഭിക്കും.
പുതുതായി 1.40 ലക്ഷം പഠിതാക്കള്‍ ഒന്നാം തരത്തില്‍ അഡ്മിഷന്‍ നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊതു വിദ്യാലയങ്ങളില്‍ പഠിതാക്കളുടെ എണ്ണത്തില്‍ വന്‍ഇടിവ് രേഖപ്പെടുത്തുപ്പോള്‍ മദ്‌റസ കളില്‍ മികച്ച വര്‍ദ്ധനവ് രേഖപ്പെടുത്തുന്നു.
പൊതുപരീക്ഷയില്‍ മുന്‍വര്‍ഷത്തേക്കാള്‍ 20,000 കുട്ടികള്‍ വര്‍ദ്ധിച്ചിരുന്നു. കഴിഞ്ഞ അദ്ധ്യയന വര്‍ഷം 123 മദ്‌റസകള്‍ക്ക് പുതുതായി അംഗീകാരം നല്‍കിയിരുന്നു. പ്രാഥമിക മതപഠനത്തിന് രക്ഷിതാക്കള്‍ അതീവ ശ്രദ്ധയും ജാഗ്രതയും കാണിക്കുന്നതാണ് ഈരംഗത്തെ വളര്‍ച്ചക്ക് പ്രധാനകാരണം.
എല്ലാ മദ്‌റസകളിലും നവാഗതരെ വരവേല്‍ക്കാന്‍ ഉസ്താദുമാരും നാട്ടുകാരും വന്‍ ഒരുക്കങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും നേതാക്കള്‍ അഭ്യാര്‍ത്ഥിച്ചു.