ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള പരിശീലനക്യാമ്പുകള്‍ 28 മുതല്‍

കൊണ്ടോട്ടി: ഈവര്‍ഷത്തെ ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള പരിശീലനക്യാമ്പുകള്‍ 28ന് തുടങ്ങും. പരിശീലനക്യാമ്പിന്റെ ഉദ്ഘാടനം 28ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി കരിപ്പൂര്‍ ഹജ്ജ്ഹൗസില്‍ നിര്‍വഹിക്കും. രണ്ട് ഘട്ടമായാണ് ഹാജിമാര്‍ക്ക് പരിശീലനം നല്‍കുക. തീര്‍ഥാടകര്‍ പരിശീലനക്യാമ്പില്‍ പങ്കെടുക്കേണ്ടത് നിര്‍ബന്ധമാക്കിയിട്ടുണ്ട്. തീര്‍ഥാടനത്തിന്റെ മുന്നൊരുക്കങ്ങളും യാത്രാവിവരങ്ങളും മറ്റുമാണ് ആദ്യഘട്ട പരിശീലനത്തില്‍ ഊന്നല്‍ നല്‍കുക.
200 തീര്‍ഥാടകര്‍ക്ക് ഒന്ന് എന്ന തോതില്‍ ക്യാമ്പുകള്‍ നടത്തും. തീര്‍ഥാടകര്‍ക്ക് 10 കിലോമീറ്ററില്‍ കൂടുതല്‍ സഞ്ചരിക്കാതെ എത്താവുന്ന വിധത്തിലാണ് ക്യാമ്പുകള്‍ സംഘടിപ്പിക്കുക. ഓരോ ജില്ലയിലും ചീഫ് ട്രെയിനര്‍മാരെ നിയമിച്ചിട്ടുണ്ട്. ഇവരുടെ നേതൃത്വത്തിലാണ് ഓരോ ജില്ലയിലും ക്യാമ്പ് നടക്കുന്ന സ്ഥലങ്ങളും തീയതികളും നിശ്ചയിക്കുന്നത്. സംസ്ഥാനത്താകെ 31 പരിശീലകരെ നിയമിച്ചിട്ടുണ്ട്. ആഗസ്ത് പകുതിയോടെ ആദ്യഘട്ട പരിശീലനം പൂര്‍ത്തിയാക്കി ഉടന്‍തന്നെ രണ്ടാംഘട്ട ക്യാമ്പുകള്‍ തുടങ്ങാനാണ് ആലോചിക്കുന്നത്. താമസം, മക്കയിലെ ചടങ്ങുകളും അനുവര്‍ത്തിക്കേണ്ട നിയമങ്ങളും മറ്റുമാണ് രണ്ടാംഘട്ടത്തില്‍ വിശദീകരിക്കുക.റിസര്‍വ് കാറ്റഗറിയില്‍ ഉള്‍പ്പെട്ട, കാത്തിരിപ്പ് പട്ടികയില്‍ തുടരുന്നവരെയും പരിശീലന ക്ലാസുകളിലേക്ക് ക്ഷണിക്കും. ക്ലാസുകളില്‍ പങ്കെടുക്കുന്നവര്‍ക്ക് സാക്ഷ്യപത്രം നല്‍കും. സാക്ഷ്യപത്രം ഹാജരാക്കിയാല്‍ മാത്രമേ ഇത്തവണ ഹജ്ജിന് അനുവാദം നല്‍കുകയുള്ളൂ