ഷുകൂര്‍ വധത്തിലെ കുറ്റവാളികളെ കൂടെയിരുത്തുന്നതാണോ മാനവികത? : അബ്ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌

കണ്ണൂര്‍ : മാനവികതക്ക്‌ വേണ്ടി യാത്ര നടത്തുന്ന കാന്തപുരം തളിപ്പറമ്പില്‍ വന്നിട്ടും സമീപ കാലത്ത്‌ കേരളം കണ്ട ഏറ്റവും മൃഗീയമായ കൊലപാതക്കത്തിനിരയായ ഷുകൂറിന്‍റെ വീട്‌ സന്ദര്‍ശിക്കാതിരുന്നതാണോ മാനവികതയെന്ന്‌ കാന്തപുരം വ്യക്തമാക്കണമെന്ന്‌ അബ്‌ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌. ആത്മീയത ചൂഷണത്തിനെതിരെ ജിഹാദ്‌ എന്ന പ്രമേയവുമായി SKSSF സംഘടിപ്പിക്കുന്ന വിമോചന യാത്രക്ക്‌ കണ്ണൂരില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യഥാര്‍ത്ഥ മാനവികതയല്ല കാന്തപുരം ഉയര്‍ത്തിപ്പിടിക്കുന്നതിന്‍റെ വ്യക്തമായ തെളിവാണിത്‌. ഇരകളുടെ ഒപ്പം നില്‍ക്കുന്നതിന്‌ പകരം കുറ്റവാളികളെ കൂടെയിരുത്തിയത്‌ പൊതുസമൂഹത്തോട്‌ ചെയ്‌ത വഞ്ചനയാണെന്നും ഇത്‌ തിരിച്ചറിയാന്‍ സമൂഹം തയ്യാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചുരുങ്ങിയത്‌ കണ്ണൂരില്‍ വെച്ച്‌ പ്രാര്‍ത്ഥന നടത്താനെങ്കിലും അദ്ദേഹം തയ്യാറാവണമായിരുന്നെന്നും അദ്ദേഹം പ്രസ്‌താവിച്ചു.
മുസ്‌ലിം ലീഗ്‌ കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട്‌ വി.കെ അബ്ദുല്‍ ഖാദിര്‍ മൗലവി സംഗമം ഉദ്‌ഘാടനം ചെയ്‌തു. അഷ്‌റഫ്‌ ബംഗാളി മുഹല്ല അധ്യക്ഷത വഹിച്ചു. ഓണംപിള്ളി മുഹമ്മദ്‌ ഫൈസി, നാസര്‍ ഫൈസി കൂടത്തായ്‌, ജാബിര്‍ തൃക്കരിപ്പൂര്‍ എന്നിവര്‍ പ്രമേയ പ്രഭാഷണം നടത്തി. മാണിയൂര്‍ അഹ്‌മദ്‌ മൗലവി, അഹ്‌മദ്‌ തെര്‍ളായി വി.പി മുഹമ്മദ്‌ കുഞ്ഞി, .കെ കമാല്‍ ഹാജി അബ്ദുസ്സലാം ദാരിമി, അബ്ദുല്ലത്തീഫ്‌ പന്നിയൂര്‍, സിദ്ദീഖ്‌ ഫൈസി വെണ്‍മണല്‍, മുനീര്‍ ദാരിമി തോട്ടീക്കല്‍, സത്താര്‍ കൂടാളി, സമദ്‌ മുട്ടം എന്നിവര്‍ സംബന്ധിച്ചു.