കാന്തപുരം വിഭാഗം പണ്ഡിത സഭയല്ല, കോര്പറേറ്റ് മാനേജ്മെന്റ് : കെ.പി.എ.മജീദ്


മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ് സത്യധാരക്ക് നല്‍കിയ അഭിമുഖം പൂര്‍ണ്ണമായി വായിക്കുക (കെ.പി.എ മജീദ്‌/അന്‍വര്‍ സ്വാദിഖ്‌)
കേശ വിവാദവുമായി ബന്ധപ്പെട്ട്‌ സി.പി.ഐ.എം സെക്രട്ടറി പിണറായി വിജയന്‍ നടത്തിയ പ്രസ്‌താവനയോടെ മത വിഷയങ്ങളില്‍ മതേതര സമൂഹം ഇടപെടാമോ ഇല്ലയോ എന്ന ചര്‍ച്ച ചൂടുപിടിച്ചിരിക്കുകയാണ്‌. എന്താണ്‌ താങ്കളുടെ അഭിപ്രായം?
= മത വിഷയങ്ങളിലെ വീക്ഷണങ്ങളും വിധികളും പറയേണ്ടത്‌ മത പണ്ഡിതന്മാരാണ്‌. അത്‌ മറ്റുള്ളവര്‍ പറയുന്നത്‌ ആശ്വാസ്യകരമല്ല. പ്രത്യേകിച്ചും രാഷ്‌ട്രീയക്കാര്‍ മത വിഷയങ്ങളില്‍ ഇട പെടുന്നതും ആധികാരികമായി അഭിപ്രായം പറയുന്നതും ദോഷകരമാണ്‌. അത്‌ നിരുത്സാഹ പ്പെടുത്തേണ്ടതാണെന്നാണ്‌ എന്റെ കാഴ്‌ചപ്പാട്‌.

മതവുമായും മത സമൂഹങ്ങളുമായും ബന്ധപ്പെട്ട പല വിഷയങ്ങളിലും പലപ്പോഴും രാഷ്‌ട്രീയക്കാര്‍ ഇടപെടാറുണ്ടല്ലോ? 

= മത പണ്ഡിതന്മാര്‍ ഏകോപിച്ച്‌ ഒരു അഭിപ്രായം പറഞ്ഞാല്‍ അതിനോടൊപ്പം നിന്നു നമുക്ക്‌ അഭിപ്രായം പറയാം. മത വിധി നല്‍കേണ്ട ഒരു കാര്യത്തില്‍ നമുക്ക്‌ അഭിപ്രായം പറഞ്ഞുകൂടാ. അത്‌ മത പണ്ഡിതന്മാര്‍ തന്നെ പറയേണ്ടതാണ്‌. അതവരുടെ സബ്‌ജക്‌റ്റാണ്‌. രാഷ്‌ട്രീയക്കാര്‍ക്കും മത സംഘടനകള്‍ക്കും ഒരു അതിര്‍ രേഖയുണ്ട്‌. മതത്തിന്റെ കാര്യങ്ങള്‍ അതിന്റെ ആളുകളും രാഷ്‌ട്രീയത്തിന്റേത്‌ അതിന്റെ ആളുകളും തന്നെയാണ്‌ പറയേണ്ടത്‌. അതേ സമയം മതപരമായ ഒരു പ്രശ്‌നം രാഷ്‌ട്രീയത്തെയും ഗവണ്‍മെന്റിനെയും ബാധിക്കുന്നതാകുമ്പോള്‍ ഇരു വിഭാഗത്തിനും ഒന്നിച്ച്‌ അഭിപ്രായം പറയാം. ഉദാഹരണം ശരീഅത്ത്‌ പ്രശ്‌നം.
പിണറായിയുടെ ഇടപെടലുകളെ ന്യായീകരിച്ച്‌ കൊണ്ട്‌, ഇസ്‌ലാമിന്റെ മൗലിക വിഷയങ്ങളിലല്ല ഞങ്ങള്‍ അഭിപ്രായം പറഞ്ഞിട്ടുള്ളതെന്നും കേരളീയ പൊതു സമൂഹത്തെ കൂടി ബാധിക്കുന്ന കാര്യമയത്‌ കൊണ്ടാണ്‌ പ്രതികരിച്ചതെന്നും സഖാവ്‌ ടി.കെ ഹംസ പറയുന്നു?
= ഇവിടെ പിണറായി അഭിപ്രായം പറഞ്ഞിട്ടുള്ളത്‌ രാഷ്‌ട്രീയ ലക്ഷ്യത്തോടെയാണ്‌. ഓരോ മത സംഘടനകളിലുമുണ്ടാകുന്ന അഭിപ്രായ ഭിന്നതകളില്‍ കക്ഷിചേര്‍ന്നു അതില്‍ വിഭാഗീയതയും ഭിന്നിപ്പും വളര്‍ത്താനുള്ള ശ്രമമാണ്‌ അവര്‍ നടത്തികൊണ്ടിരിക്കുന്നത്‌. അതില്‍ രാഷ്‌ട്രീയ മുതലെടുപ്പ്‌ എങ്ങനെ നടത്താം എന്ന ചിന്തയുടെ അടിസ്ഥാനത്തിലാണവര്‍ ഇടപെടുന്നത്‌. എ.പി വിഭാഗം കുറേ കാലമായി അവരോടൊപ്പമായിരുന്നു. ഇപ്പോള്‍ കുറച്ച്‌ വിട്ടുനില്‍ക്കുന്നു. അതുവെച്ചുകൊണ്ടാണവര്‍ അഭിപ്രായം പറയുന്നത്‌. അതില്‍ തീരെ ആത്മാര്‍ത്ഥതയില്ല.
കേശ വിവാദവുമായി ബന്ധപ്പെട്ട്‌ മുസ്‌ലിം സമുദായത്തിലെ മഹാഭൂരിപക്ഷവും ഒരു പക്ഷത്തു നില്‍ക്കുമ്പോള്‍ അതില്‍ ഇടപെടേണ്ട മുസ്‌ലിം ലീഗ്‌ മൗനം പാലിച്ചു മാറി നില്‍ക്കുന്നതിലും രാഷ്‌ട്രീയ താല്‍പര്യങ്ങളില്ലേ? 

= മുസ്‌ലിം ലീഗിന്റെ പ്രസിഡണ്ട്‌ സയ്യിദ്‌ ഹൈദറലി ശിഹാബ്‌ തങ്ങളാണ്‌. അദ്ദേഹം പറയുന്ന കാര്യങ്ങള്‍ ലീഗിനു കൂടി ബാധകമാണല്ലോ. പല സമ്മേളനങ്ങളിലും അല്ലാതെയും അദ്ദേഹം നിലപാട്‌ പറഞ്ഞിട്ടുണ്ട്‌. തങ്ങള്‍ ഒരു തീരുമാനം പറയുമ്പോള്‍, അത്‌ തീരുമാനമാണ്‌. അതിനെ മറ്റൊരു വിധത്തില്‍ വ്യാഖ്യാനിക്കേണ്ടയോ പ്രസ്‌താവനയിറക്കുകയോ ചെയ്യേണ്ട കാര്യമില്ല. അങ്ങനെയാകുമ്പോള്‍ ലീഗ്‌ ഒരു അഭിപ്രായം പറയേണ്ടതില്ല.
കാന്തപുരത്തിന്റെ കയ്യിലുള്ള കേശം പ്രവാചകന്റേതല്ലെന്നും ചൂഷണ വിദ്യയാണെന്നും സയ്യിദ്‌ ഹൈദറലി ശിഹാബ്‌ തങ്ങള്‍ പറഞ്ഞു കഴിഞ്ഞു. താങ്കള്‍ അതിനോട്‌ യോജിക്കുമോ?
= ലീഗിന്റെ സംസ്ഥാന അദ്ധ്യക്ഷന്‍ ഒരു കാര്യം പറഞ്ഞാന്‍ ഞാനതിനോട്‌ യോജിക്കുമോ എന്നു ചോദിക്കുന്നത്‌ തന്നെ അപ്രസക്തമാണ്‌.
അത്‌ തങ്ങളുടെ വ്യക്തിപരമായ അഭിപ്രായമാകാനിടയില്ലേ?
= വ്യക്തിപരമായ അഭിപ്രായമായിരുന്നെങ്കില്‍, അത്‌ വ്യക്തിപരമാണെന്ന്‌ പാര്‍ട്ടി പറയേണ്ടതാണല്ലോ. ഇപ്പോള്‍ അഭിപ്രായം പറഞ്ഞിട്ടുള്ളത്‌ മുസ്‌ലിം ലീഗിന്റെ സംസ്ഥാന പ്രസിഡണ്ട്‌ എന്ന നിലയിലും സമസ്‌തയുടെ സമാദരണീയനായ നേതാവ്‌ എന്ന നിലയിലുമാണ്‌. അതില്‍ മാറ്റമൊന്നുമില്ല. പക്ഷേ, ലീഗില്‍ പല സംഘടനകളുടെയും ആളുകള്‍ ഉണ്ടായത്‌കൊണ്ട്‌ അവര്‍ക്ക്‌ വ്യത്യസ്ഥ അഭിപ്രായം ഉണ്ടാകാം. കേശത്തിനു പരിശുദ്ധിയുണ്ടെന്നും ഇല്ലെന്നും ചിന്തിക്കുന്നവരുണ്ടാകാം. അത്‌കൊണ്ട്‌ ഒരു കമ്മറ്റി ചേര്‍ന്നുകൊണ്ട്‌ ലീഗ്‌ ഇത്തരം കാര്യങ്ങളില്‍ തീരുമാനം പറയാറില്ല.
അങ്ങനെയാണെങ്കില്‍ ശരീഅത്ത്‌ വിവാദം പോലുള്ള വിഷയങ്ങങ്ങളില്‍ എം.ഇ.എസ്‌ പോലുള്ള സംഘടനകള്‍ വിമത ശബ്‌ദമുയര്‍ത്തിയപ്പോള്‍ മൗനം പാലിക്കുന്നതിനു പകരം ഭൂരിപക്ഷ മുസ്‌ലിം സംഘടനകളുടെ കൂടെ നില്‍ക്കാനും പാര്‍ട്ടിയുടെ എല്ലാ ശബ്‌ദങ്ങളും അതിനുവേണ്ടി ഉപയോഗപ്പെടുത്താനുമാണല്ലോ ലീഗ്‌ അന്ന്‌ ശ്രമിച്ചത്‌?
= അന്ന്‌ മുസ്‌ലിം സമുദായത്തിലെ മത പണ്ഡിതന്മാരെല്ലാവരും എം.ഇ.എസ്‌ നിലപാടിനെ ശക്തമായി എതിര്‍ത്തിരുന്നു. ആ എതിര്‍പ്പിന്റെ കൂടെ അന്നത്തെ ലീഗ്‌ പ്രസിഡണ്ട്‌ ബാഫഖി തങ്ങളുടെ തീരുമാനവും കൂടി വന്നാല്‍ അത്‌ ലീഗിന്റെ തീരുമാനമായി. പിന്നെ അവിടെ പ്രശ്‌നം വരികയില്ല.

കാന്തപുരം ഇപ്പോള്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന മുടിപള്ളിയിലും അതിനു ചുറ്റും വരുന്ന ടൗണ്‍ഷിപ്പിലും മുസ്‌ലിം ലീഗിലെ പല പ്രമുഖര്‍ക്കും പങ്കാളിത്തമുണ്ടെന്ന്‌ ശ്രുതിയുണ്ടല്ലോ?
= അങ്ങനെയൊന്ന്‌ ശ്രദ്ധയില്‍ പെട്ടിട്ടില്ല. സ്വാഭാവികമായും ലീഗ്‌ നേതൃത്വം അതില്‍ സഹകരിക്കാനിടയില്ല. കാരണം കോഴിക്കോട്ട്‌ ഇപ്പോള്‍ അത്തരമൊരു പള്ളിയുടെ ആവശ്യമില്ല. ഇനി ഇതിനു വേണ്ടി ഒരു പള്ളിയുണ്ടാക്കുക എന്നതിനോട്‌ തത്വത്തില്‍ ആര്‍ക്കെങ്കിലും യോജിക്കാനാകുമെന്ന്‌ എനിക്ക്‌ തോന്നുന്നില്ല. ഇവിടെ യോജിക്കേണ്ട കാര്യമില്ല. അതൊരു വ്യാപാര സമുച്ചയം അടക്കമുള്ള സംവിധാനമാണ്‌. കച്ചവടക്കാര്‍ പലതിലും കൂടും. അത്‌ ശരിക്കും ഒരു കച്ചവട സ്ഥാപനമാണ്‌. പേരിനൊരു പള്ളിയെന്നേ ഉള്ളൂ
കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പോടെ കാന്തപുരം ഗ്രൂപ്പുമായുള്ള ലീഗിന്റെ അകല്‍ച്ച കുറഞ്ഞെന്നും അതിന്റെ ഭാഗമായി കാന്തപുരത്തിന്റെ മകന്‌ ദേശീയ ഉറുദു കൗണ്‍സിലില്‍ (എന്‍.സി.പി.യു.എല്‍)അംഗത്വം നല്‍കിയെന്നും കേള്‍ക്കുന്നു?
= അത്‌ തെറ്റായ ഒരു ധാരണയാണ്‌. എ.പി വിഭാഗത്തിനോ കാന്തപുരത്തിന്റെ മകനോ സ്ഥാനം ലഭിച്ചത്‌ ലീഗോ ലീഗ്‌ നേതാക്കളോ പറഞ്ഞിട്ടല്ല. ഡല്‍ഹിയിലുള്ള തങ്ങളുടെ സ്വാധീനം ഉപയോഗിച്ച്‌ അവര്‍ ചെയ്‌തതാണത്‌. അത്‌ ഇ.അഹ്മദ്‌ സാഹിബ്‌ വ്യക്തമായി പറഞ്ഞിട്ടുണ്ട്‌. അതുപോലെ റെയില്‍വേയിലും മറ്റും അവര്‍ക്ക്‌ എന്തോ സ്ഥാനമുണ്ട്‌. അതൊന്നും ലീഗോ ലീഗ്‌ നേതൃത്വമോ ബന്ധപ്പെട്ടു കിട്ടിയതല്ല. നമ്മെ സംബന്ധിച്ചിടത്തോളം അവരെ പ്രത്യക്ഷമായി സഹായിക്കേണ്ട ഒരു സാഹചര്യം ഇപ്പോഴില്ല. എന്തുകൊണ്ടെന്നാല്‍ സുന്നികള്‍ക്കിടയില്‍ അഭിപ്രായാന്തരങ്ങള്‍ ഉടലെടുത്തപ്പോള്‍ ലീഗിന്‌ അനുകൂലമായി നിന്ന വിഭാഗമാണ്‌ സമസ്‌ത. ഭിന്നതയുടെ അടിസ്ഥാനം യഥാര്‍ത്ഥത്തില്‍ രാഷ്‌ട്രീയം തന്നെയായിരുന്നു. അത്‌കൊണ്ടു തന്നെ പ്രതിസന്ധി ഘട്ടങ്ങളില്‍ ലീഗിനോടൊപ്പം നിന്ന സമസ്‌തയെ പിണക്കുകയോ അവരുടെ അഭിപ്രായങ്ങളെ അവഗണിക്കുകയോ ചെയ്യുന്ന ഒരു നിലപാട്‌ ലീഗിനു സ്വീകരിക്കാന്‍ പറ്റില്ല. രാഷ്‌ട്രീയത്തില്‍ പലരും അനുകൂലിക്കുന്ന സന്ദര്‍ഭങ്ങളും പ്രതികൂലിക്കുന്ന സന്ദര്‍ഭങ്ങളുമൊക്കെ ഉണ്ടാകും. അതെല്ലാം ചില ഇഷ്യൂസിന്റെ പേരിലാണ്‌. സ്ഥായിയല്ല. ലീഗുകാര്‍ കാന്തപുരത്തിന്റെ ഏതെങ്കിലും സ്ഥാപനത്തിലോ പരിപാടികളിലോ സംബന്ധിച്ചിട്ടുണ്ടെങ്കില്‍ അത്‌ സമസ്‌ത അറിഞ്ഞുകൊണ്ടും സമസ്‌ത നേതാക്കളുമായുള്ള ധാരണയുടെ അടിസ്ഥാനത്തലുമാണെന്നാണ്‌ എന്റെ അറിവ്‌.
കഴിഞ്ഞ നിയമ സഭാ തിരഞ്ഞെടുപ്പില്‍ ജയിച്ചു കയറിയ ലീഗിന്റെ ഇരുപത്‌ എം.എല്‍.എ മാരില്‍ പതിനെട്ടു പേരും കാന്തപുരത്തിന്റെ സഹായത്താലാണ്‌ ജയിച്ചതെന്നും ഇല്ലെങ്കില്‍ രണ്ട്‌പേര്‍ മാത്രമേ ജയിക്കുമായിരുന്നുള്ളൂ എന്നും അദ്ദേഹം അവകാശപ്പെടുന്നു?
= ഒരു ദൃശ്യമാധ്യമത്തോടുള്ള അഭിമുഖത്തില്‍ ഞാനിതിനു മറുപടി പറഞ്ഞിട്ടുണ്ട്‌. ലീഗിനു രണ്ട്‌ സീറ്റെങ്കിലും അദ്ദേഹം വകവെച്ചുതന്നല്ലോ. അതുതന്നെ മഹാഭാഗ്യമാണ്‌. ലീഗ്‌ എങ്ങനെയാണ്‌ ജയിച്ചതെന്ന്‌ കേരളീയ സമൂഹത്തിന്‌ നന്നായി അറിയാം.
സി.പി.ഐ.എം മായി കന്തപുരത്തിന്റെ ഇപ്പോഴുള്ള അകല്‍ച്ച മുതലെടുത്ത്‌ മുന്നേറാന്‍ ലീഗിന്‌ സാധിക്കുമെന്ന്‌ ലീഗ്‌ വിശ്വസിക്കുന്നുണ്ടോ? = ഇപ്പോള്‍ എ.പി യും സി.പി.എമ്മും തമ്മിലുള്ള വിരോധം സ്ഥായിയാണെന്ന്‌ വിശ്വസിക്കാനാകില്ല. അത്‌ താല്‍കാലിക പ്രതിഭാസമാണ്‌. അത്‌ പ്രത്യേക സാഹചര്യത്തില്‍ വന്നു ഭവിച്ചതാകാനേ വഴിയുള്ളൂ. അത്‌കൊണ്ടതില്‍ മുതലെടുപ്പിന്റെ പ്രശ്‌നം വരുന്നില്ല. അവര്‍ക്ക്‌ ഒരിടത്ത്‌ സ്ഥായിയായി നില്‍ക്കാനാവില്ല. കാന്തപുരം വിഭാഗമെന്നു പറയുന്നത്‌ വെറുമൊരു പണ്ഡിത സഭയൊന്നുമല്ല. അതൊരു കോര്‍പറേറ്റ്‌ മനേജ്‌മെന്റാണ്‌. അവര്‍ക്ക്‌ അതിന്റേതായ കാര്യങ്ങളുണ്ടാകും. ഭരണ വിഭാഗത്തെ അവര്‍ക്ക്‌ വെറുപ്പിച്ചു പോകാന്‍ കഴിയില്ല. കേന്ദ്രത്തില്‍ ബി.ജെ.പി യാണെങ്കിലും കോണ്‍ഗ്രാസാണെങ്കിലും ഒക്കെ അങ്ങനെതന്നെ. അതുകൊണ്ട്‌ തന്നെ അവരുടെ നിലപാട്‌ അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ മാറിക്കൊണ്ടിരിക്കും.

മുമ്പ്‌ മഞ്ചേരി പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ ടി.കെ ഹംസയും താങ്കളും മത്സരിച്ചപ്പോള്‍ താങ്കള്‍ മുജാഹിദും ഹംസ എ.പി സുന്നിയും എന്നൊരു പ്രചരണം അവരുടെ ഭാഗത്തു നിന്നും ഉണ്ടായി. അത്‌ താങ്കളുടെ പരാജയത്തിന്റെ മുഖ്യ ഘടകമായിരുന്നെന്നു വിശ്വസിക്കുന്നുണ്ടോ?
= ഒരിക്കലുമില്ല. ഞാന്‍ പരാജയപ്പെട്ടത്‌ എ.പി വിഭാഗത്തിന്റെ വേട്ട്‌ കിട്ടാത്തത്‌ കൊണ്ടല്ല. മഞ്ചേരി പാര്‍ലമെന്റ്‌ മണ്ഡലത്തിലായിരുന്നു കാന്തപുരത്തിന്റെ മര്‍ക്കസ്‌. വേട്ടുകിട്ടാന്‍ ഞാന്‍ അദ്ദേഹത്തെ കാണുകയോ അദ്ദേഹത്തിന്റെ സ്ഥാപനത്തില്‍ പോവുകയോ ചെയ്‌തിട്ടില്ല. ഞാന്‍ തോല്‍ക്കാനുണ്ടായ കാരണം അന്നത്തെ രാഷ്‌ട്രീയ സാഹചര്യമാണ്‌. അന്നത്തെ സാഹചര്യത്തില്‍ ഇ. അഹ്‌മദ്‌ സാഹിബ്‌ ഒഴികെയുള്ള മറ്റാര്‍ക്കും കേരളത്തില്‍ യു.ഡി.എഫില്‍ നിന്നും ജയിക്കാനാകില്ല. പലപ്രശ്‌നങ്ങളും അന്നുണ്ടായിരുന്നു. അത്‌കൊണ്ടാണ്‌ തോറ്റത്‌. എ.പി വിഭാഗത്തിന്റെ വേട്ട്‌ തോല്‍വിയുടെ കാരണമല്ല.

പിന്നെ ഞാന്‍ മുജാഹിദാണെന്ന്‌ പറഞ്ഞാല്‍ മുജാഹിദുകള്‍ സമ്മതിക്കില്ല. എനിക്കതില്‍ മെമ്പര്‍ഷിപ്പോ മറ്റോ ഇല്ല. എല്ലാവരുടെയും പരിപാടിയില്‍ പങ്കെടുക്കാറുള്ളത്‌ കൊണ്ട്‌ ചിലര്‍, ഞാന്‍ തബ്‌ലീഗ്‌ കാരനാണെന്നും ചിലര്‍ സുന്നിയാണെന്നുമൊക്കെ പറയുന്നു.എന്റെ മഹല്ലുകാര്‍ ഞാന്‍ സുന്നിയാണെന്ന്‌ പറയുന്നവരാണ്‌.
ഏതെങ്കിലും ഒരു മത സംഘടനയുമായി ആഭിമുഖ്യമോ താല്‍പര്യമോ ഉണ്ടാകില്ലേ? 

= നേരത്തേ തന്നെ ഒരു സംഘടനയിലും അംഗത്വമില്ല. ആഭിമുഖ്യം എന്നു പറയാവുന്ന രീതിയില്‍ ഒരു സംഘടനയോടും ആഭിമുഖ്യവുമില്ല. സ്വതന്ത്ര അഭിപ്രായമാണ്‌ പലതിലും. മുജാഹിദുകളുടെ ചില നിലപാടുകളെ കുറിച്ച്‌ തുറന്നു പറഞ്ഞാല്‍ അവര്‍ പിന്നെ യോഗങ്ങളിലേക്ക്‌ വിളിക്കില്ല. കുറേ കാലമായി എന്നെ അവര്‍ വിളിക്കാറില്ല. ഒന്നിനോടും ഇപ്പോള്‍ ആഭിമുഖ്യമില്ല. എന്നാല്‍ ഇപ്പോള്‍ ആഭിമുഖ്യം കാണിക്കേണ്ടത്‌ സുന്നികളോടാണ്‌. മുജാഹിദുകള്‍ അതിയാഥാസ്ഥിതികതയിലേക്കാണ്‌ പോയികൊണ്ടിരിക്കുന്നത്‌. സമസ്‌തയാകട്ടെ ബഹുദൂരം മുന്നോട്ട്‌ ഗമിച്ചുകൊണ്ടിരിക്കുകയാണ്‌. അത്‌ പ്രതീക്ഷിച്ചുകൊണ്ടുതന്നെ അതിലേക്ക്‌ പോയവരൊക്കെ ഇതിലേക്ക്‌ വരും. അത്രയും വലിയ മുന്നേറ്റങ്ങളാണ്‌ നടന്നുകൊണ്ടിരിക്കുന്നത്‌.

1989 -ല്‍ സുന്നികള്‍ക്കിടയിലുണ്ടായ പ്രശ്‌നത്തില്‍ ഒരു പ്രത്യേക വിഭാഗത്തോട്‌ ചേര്‍ന്നു നിന്നു എന്നതില്‍ പാര്‍ട്ടിക്ക്‌ പിന്നീട്‌ പശ്ചാതാപം തോന്നിയിട്ടില്ലേ?
= അങ്ങനെ പശ്ചാതാപം തോന്നേണ്ട ഒരു സാഹചര്യവും ഇവിടെ ഉണ്ടായിട്ടില്ല. സമസ്‌തയിലുണ്ടായ പ്രശ്‌നങ്ങളുടെ ആധാരം രാഷ്‌ട്രീയമായിരുന്നു. സമസ്‌തക്ക്‌ രാഷ്‌ട്രീയം വേണമെന്നും സമസ്‌ത രാഷ്‌ട്രീയം കൈകാര്യം ചെയ്യണമെന്നൊക്കെ കാന്തപുരം അന്നു വാദിച്ചത്‌ രാഷ്‌ട്രീയ ലക്ഷത്തോടെയാണ്‌. അതിനെ സമസ്‌തയുടെ നേതാക്കള്‍ എതിര്‍ത്തത്‌ ലീഗിനെ കൂടി ഉദ്ദേശിച്ചിട്ടാണ്‌. സമസ്‌തയുടെ കൂടെ നില്‍ക്കുകയും സമസ്‌തയുടെ നേതാക്കള്‍ സംഭാവനകളര്‍പ്പിക്കുകയും ചെയ്‌ത ഒരു രാഷ്‌ട്രീയ സംഘടന മതി നമുക്ക്‌, ഇവിടെ ഒന്ന്‌ മതി, ഒന്നിലധികം ഉണ്ടാകുന്നത്‌ മുസ്‌ലിം സമുദായത്തിന്റെ ശാക്തീകരണത്തിനു ദോശം ചെയ്യും... എന്ന്‌ ചിന്തിച്ചതിന്റെ പേരിലാണ്‌ പ്രശ്‌നമുണ്ടായത്‌. അത്‌ കൊണ്ടാണ്‌ പിന്നീട്‌ ലീഗ്‌, സമസ്‌തയോടൊപ്പം നിന്നത്‌. അത്‌ തെറ്റായിരുന്നു എന്ന്‌ ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അന്നത്തെ സാഹചര്യങ്ങളും മറ്റും മനസ്സിലാക്കാത്തതിന്റെ പ്രശ്‌നമാണ്‌. പഴയ ആളുകളും ഈ വസ്‌തുത അറിയുന്നവരും അങ്ങനെ ചിന്തിക്കുമെന്ന്‌ എനിക്ക്‌ തോന്നുന്നില്ല.
മുസ്‌ലിം ലീഗില്‍ ഇപ്പോള്‍ രണ്ടു ജനറല്‍ സെക്രട്ടറിമാരാണല്ലോ ഉള്ളത്‌. പാര്‍ട്ടിക്കുള്ളിലുണ്ടായ അധികാര വടംവലിയുടെ ഭാഗമാണോ പതിവിനു വിരുദ്ധമായിട്ടുള്ള ഈ വീതം വെപ്പ്‌? 

= എന്റെ അഭിപ്രായത്തില്‍ രണ്ടു സെക്രട്ടറിമാരെ കൊണ്ടുതന്നെ ഈ ഭാരം മുഴുവന്‍ ഏറ്റെടുക്കാനാകില്ല. അത്രയധികം പണിയുണ്ടിവിടെ. മറ്റു പാര്‍ട്ടികളില്‍ പ്രസിഡണ്ടിനു വര്‍ക്ക്‌ ചെയ്യേണ്ടിവരും. ലീഗില്‍ അതില്ല. പ്രത്യേകിച്ചും തങ്ങന്മാരാകുമ്പോള്‍. അതുകൊണ്ട്‌ തന്നെ ഇത്രയധികം പോഷകഘടകങ്ങളും ഭരണവുമൊക്കെ വരുമ്പോള്‍ ഒരു ജനറല്‍ സെക്രട്ടറി മതിയാകില്ല. രണ്ടും മതിയാകില്ല. പക്ഷേ, അന്നത്തെ സാഹചര്യത്തില്‍ രണ്ടെണ്ണമാകാം എന്ന്‌ തങ്ങള്‍ അഭിപ്രായം പറഞ്ഞപ്പോള്‍ ആരും എതിര്‍ത്തില്ല. തങ്ങള്‍ ഒരു അഭിപ്രായം പറഞ്ഞാല്‍ അത്‌ ചോദ്യം ചെയ്യുന്ന ശൈലി ഞങ്ങള്‍ക്കില്ല. അത്‌കൊണ്ട്‌ അത്‌ അംഗീകരിച്ചു. അഭിപ്രായ വ്യത്യാസം ഉണ്ടാവുകയില്ല. കാരണം തങ്ങള്‍ക്ക്‌ തീര്‍ക്കാന്‍ പറ്റാത്ത ഒരു അഭിപ്രായ ഭിന്നത പാര്‍ട്ടിയില്‍ ഉണ്ടാകാറില്ല. തങ്ങള്‍ ഫൈനലായി ഒരു അഭിപ്രായം പറഞ്ഞാല്‍ അതുതന്നെയാണ്‌ ഫൈനല്‍.

പതിറ്റാണ്ടുകളോളം ലീഗിന്റെ നേതൃത്വത്തിലിരുന്ന ഇബ്‌റാഹീം സുലൈമാന്‍ സേട്ടു സാഹിബ്‌ പാര്‍ട്ടി വിട്ടത്‌ ലീഗിലുണ്ടായ ഒരു ഉപജാപസംഘം കാരണമാണെന്നും ബാബരീ മസ്‌ജിദുമായി ബന്ധപ്പെട്ട പ്രശ്‌നം അതിനൊരു നിമിത്തം മാത്രമായിരുന്നെന്നും പറയപ്പെടുന്നു?
= അത്‌ തെറ്റായ വിലയിരുത്തലാണ്‌. സേട്ട്‌ സാഹിബ്‌ എന്നും ഒറ്റയാനാണ്‌. അദ്ദേഹത്തെ കുഴിയില്‍ ചാടിച്ചത്‌ ജമാഅത്തെ ഇസ്‌ലാമിയാണ്‌. മഅദനിയെ ചാടിച്ചതുപോലെ അദ്ദേഹത്തേയും അവര്‍ വീഴ്‌ത്തി. ലീഗില്‍ അദ്ദേഹത്തിനു ഒരു പ്രശ്‌നവുമുണ്ടായിരുന്നില്ല. അദ്ദേഹം ഒരു നോര്‍ത്തിന്ത്യന്‍ മുസ്‌ലിം ടൈപാണ്‌. വൈകാരികമായി കാര്യങ്ങള്‍ പറയുകയും അങ്ങനെ ചിന്തിക്കുകയും ചെയ്യുന്ന ഒരാളാണ്‌. അത്‌ ജമാഅത്തുകാര്‍ പരമാവധി മുതലെടുത്തു. ഇക്കാര്യം സേട്ടു സാഹിബ്‌ തന്റെ അവസാന കാലത്ത്‌ പാര്‍ട്ടിയോടും ലീഡേഴ്‌സിനോടുമെല്ലാം തുറന്നു പറഞ്ഞിട്ടുണ്ട്‌.

ലീഗിനു വെല്ലുവിളി ഉയര്‍ത്തി ഒന്നു രണ്ടു രാഷ്‌ട്രീയ പാര്‍ട്ടികള്‍ മുസ്‌ലിം സമുദായത്തില്‍ രംഗപ്രവേശം ചെയ്‌തു കഴിഞ്ഞു. അതിനെ ലീഗ്‌ എങ്ങനെ വിലയിരുത്തുന്നു?
= കേരളത്തിലെ മുസ്‌ലിംകളുടെ പ്രധാന നേട്ടങ്ങളിലൊന്ന്‌ രാഷ്‌ട്രീയമായി സംഘടിച്ചു എന്നതാണ്‌. അത്‌കൊണ്ട്‌ സമുദായത്തിന്റെ കാര്യങ്ങള്‍ പറയാന്‍ ഇവിടെ ആളുണ്ടായി. ഈ ശക്തി ഭിന്നിച്ച്‌ കൂടുതല്‍ പാര്‍ട്ടികളുണ്ടാകുമ്പോള്‍ അത്‌ സമുദായത്തെ ദോശകരമായി ബാധിക്കും. യു.പി യിലെ ഇലക്ഷനില്‍ ഇപ്പോള്‍ ഇരുപതും ഇരുപത്തി ആറും മുസ്‌ലിം പാര്‍ട്ടികളാണ്‌ മത്സര രംഗത്തുള്ളത്‌. എല്ലാ ആപ്പീസുകളിലും ഷര്‍വാണിയും തൊപ്പിയും വെച്ചവരെ കാണാം. ഛിദ്രതയുടെ മൂര്‍ദന്യതയാണിത്‌ കാണിക്കുന്നത്‌. ലീഗിന്റെ തീരുമാനങ്ങളിലും സമീപനങ്ങളിലും തെറ്റുകള്‍ സംഭവിച്ചിരിക്കാം. ഇതൊരു മനുഷ്യ സൃഷ്‌ടിയാണല്ലോ. അത്‌ ചൂണ്ടിക്കാണിച്ച്‌ തിരുത്താന്‍ ശ്രമിക്കുകയാണ്‌ വേണ്ടത്‌. അതിനു പകരം പുതിയ പുതിയ പാര്‍ട്ടികളുണ്ടാക്കുന്നത്‌ ഇവിടെയുള്ള മുസ്‌ലിംകളുടെ ശാക്തീകരണത്തെയാണ്‌ പ്രതികൂലമായി ബാധിക്കുന്നത്‌.
ഒരു മുഖ്യധാരാ പാര്‍ട്ടിക്കുണ്ടാകുന്ന വീഴ്‌ച്ചകളുടെ വിടവിലൂടെയാണ്‌ പലപ്പോഴും പുതിയ പാര്‍ട്ടികള്‍ പിറവിയെടുക്കുന്നത്‌. ലീഗില്‍ അടുത്തകാലത്തായി നിരന്തരം വീഴ്‌ചകളുണ്ടായി എന്നല്ലേ പുതിയ പാര്‍ട്ടികളുടെ രംഗപ്രവേശം അറിയിക്കുന്നത്‌?
= അങ്ങനെയല്ല. വീഴ്‌ച്ചകളെ പടച്ചുണ്ടാക്കുകയാണ്‌ ഇവിടെ. ഉദാഹരണത്തിനു ഇ-മെയില്‍ വിവാദം. മുസ്‌ലിംകളെ ഇവിടെ വേട്ടയാടുകയാണെന്ന്‌ വരുത്തിതീര്‍ത്തു അതിലൂടെ തീവ്രവാദ സംഘടനകള്‍ക്കു വളരാന്‍ സൗകര്യമുണ്ടാക്കികൊടുക്കുകയും ലീഗിനെ ക്ഷീണിപ്പിക്കാനുള്ള തന്ത്രങ്ങളൊരുക്കുകയുമാണ്‌ അത്‌. ജമാഅത്തെ ഇസ്‌ലാമി പുതിയൊരു പാര്‍ട്ടിയുണ്ടാക്കി. അതിനെ ഇവിടെ ലോഞ്ച്‌ ചെയ്യണമെങ്കില്‍ ലീഗില്‍ എന്തെങ്കിലും അപാകതകളുണ്ടാക്കിയോ ഭരണത്തില്‍ മുസ്‌ലിംകള്‍ക്ക്‌ ദോശകരമായ കാര്യങ്ങളാണുള്ളതെന്ന്‌ വരുത്തി തീര്‍ക്കുകയോ ആവശ്യമാണ്‌. അതിനുള്ള പരിശ്രമമാണവര്‍ നടത്തുന്നത്‌. അത്‌ ലീഗിലുള്ള അപാകതയല്ല. ഇവിടെ മുസ്‌ലിംകള്‍ക്ക്‌ രക്ഷയില്ലെന്നു വന്നാല്‍ അതിന്റെ പേരില്‍ പല സംഘടനകള്‍ക്കും രംഗത്തുവരാനാകും. അതിനു വേണ്ടി കൃത്യമായ അജണ്ടകളോടെ നടത്തുന്ന പ്രവര്‍ത്തനങ്ങളാണത്‌. അതിന്റെയൊക്കെ ഫലം മുസ്‌ലിംകളെ രാഷ്‌ട്രീയമായി ക്ഷയിപ്പിക്കുകയാണ്‌. ക്ഷയിച്ചാല്‍ നോര്‍ത്തിന്ത്യന്‍ മുസ്‌ലിംകളെ പോലെ ഇവിടെയുള്ളവരും ദുര്‍ബലരായിതീരും.
ഇത്തരം പാര്‍ട്ടികളെ പരമാവധി അടുപ്പിച്ചു നിര്‍ത്തി അവരുന്നയിക്കുന്ന പ്രശ്‌നങ്ങളെ ഇല്ലാതെയാക്കുകയല്ലേ വേണ്ടത്‌?
= ഇവിടെ വന്ന ഒരു പാര്‍ട്ടി ജമാഅത്തെ ഇസ്‌ലാമിയുടേതാണ്‌. മത രാഷ്‌ട്രവാദമാണ്‌ അതിനുള്ളത്‌. അപ്പോള്‍ അതിവിടെ ലോഞ്ച്‌ ചെയ്യണമെങ്കില്‍ ആ രീതിയിലുള്ള ഒരു രാഷ്‌ട്രീയ പാര്‍ട്ടി അവര്‍ക്ക്‌ ഇവിടെ വരണം. ജമാഅത്ത്‌ വെറുമൊരു മത സംഘടനയല്ല, രാഷ്‌ട്രീയ പാര്‍ട്ടി കൂടിയാണ്‌. അത്‌കൊണ്ടവര്‍ എപ്പോഴും ലീഗിനോട്‌ ഏറ്റുമുട്ടികൊണ്ടിരിക്കും. പിന്നെ എസ്‌.ഡി.പി.ഐ പോലുള്ളവ തീവ്ര ശൈലിയില്‍ എല്ലാത്തിനോടും പ്രതികരിക്കുന്നവയാണ്‌. ആ ചിന്ത ഇതുപോലെയുള്ള ബഹുസ്വര സമൂഹത്തില്‍ നടപ്പിലാക്കുക പ്രയാസകരമാണ്‌. അത്‌ കൊണ്ട്‌തന്നെ ഈ ചിന്താഗതി വെച്ചു പുലര്‍ത്തുന്നവരുമായി സഹകരിക്കുക പ്രയാസകരമാണ്‌. അതിന്റെ വിപത്തുകളെ കുറിച്ച്‌ സമൂഹത്തെ ബോധവല്‍ക്കുകയാണ്‌ പോംവഴി.
കേരളത്തിലില്ലെങ്കിലും ഉത്തരേന്ത്യയില്‍ എസ്‌.ഡി.പി.ഐ പോലുള്ള പാര്‍ട്ടികള്‍ക്ക്‌ ഇടം കണ്ടെത്താനാകുന്നു. ലീഗിന്‌ അത്‌ എന്തുകൊണ്ട്‌ സാധിക്കുന്നില്ല?
= കേരളത്തിലെ മുസ്‌ലിംകള്‍ ഇവിടുത്തെ മറ്റു ജനവിഭാഗങ്ങളുമായി സഹകരിച്ചുപോകാന്‍ പ്രാപ്‌തമായവരാണ്‌. അതേ സമയം ഉത്തരേന്ത്യയിലെ മുസ്‌ലിം വേഷത്തിലും ഭാഷയിലും സംസ്‌കാരത്തിലുമെല്ലാം മറ്റുള്ളവരില്‍ നിന്നും വേറിട്ടു നില്‍ക്കുന്നു. അതുകൊണ്ട്‌ അവിടെ അടിസ്ഥാനപരമായി ഒരു അകല്‍ച്ചയുണ്ട്‌. ഈ അകല്‍ച്ചയിലാണ്‌ ഇത്തരം തീവ്രവാദ പ്രസ്ഥാനങ്ങള്‍ വരുന്നത്‌.

അതേറ്റെടുക്കുകയും ഉത്തരേന്ത്യന്‍ മുസ്‌ലിംകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക്‌ പ്രതിവിധി കാണുകയും ചെയ്യേണ്ട ലീഗ്‌ നേതൃത്വം കേരളത്തിലേക്ക്‌ ചുരുണ്ടുകൂടുകയാണല്ലോ?
= അങ്ങനെ പറഞ്ഞുകൂടാ. മിക്ക സംസ്ഥാനങ്ങളിലും ലീഗിനു കമ്മറ്റികളുണ്ട്‌. പ്രവര്‍ത്തകരുണ്ട്‌. തിരഞ്ഞെടുപ്പില്‍ മല്‍സര രംഗത്തുണ്ട്‌. പക്ഷേ, മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളെല്ലാം അവിടെ ഭിന്നിച്ചു കിടക്കുകയാണ്‌. രാഷ്‌ട്രീയ അവബോധമില്ലാത്തതും ദീനീപരമായ സംഘടിത പ്രവര്‍ത്തനം ഇല്ലാത്തതും അതിന്റെ കാരണമാണ്‌. ജാര്‍ഖണ്ഡിലും യു.പി യിലുമെല്ലാം ലീഗ്‌ മല്‍സര രംഗത്തുണ്ട്‌. പക്ഷേ, വിജയിച്ചുവരാന്‍ കൂടെനില്‍ക്കാന്‍ പാര്‍ട്ടികളില്ല. കേരളത്തില്‍ മറ്റു പാര്‍ട്ടികളുണ്ടായത്‌കൊണ്ട്‌ ജയിച്ചുകയറാനും ശക്തി തെളിയിക്കാനും പെട്ടന്നു സാധിക്കുന്നു.

കേരളത്തില്‍ ലീഗ്‌ ഒറ്റക്കു മത്സരിച്ചപ്പോഴും ജയിച്ചു കയറുകയും ശക്തി തെളിയിക്കുകയും ചെയ്‌തിട്ടുണ്ട്‌. സ്വാതന്ത്ര്യാനന്തരം തന്നെ പല സംസ്ഥാനങ്ങളിലും ലീഗ്‌ നിയമസഭാ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്‌. പില്‍ക്കാലത്ത്‌ അപചയം സംഭവിച്ചു എന്നാണല്ലോ ഇത്‌ അറിയിക്കുന്നത്‌? 

= കേരളത്തില്‍ 1957 ല്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി ഒറ്റക്ക്‌ അധികാരത്തില്‍ വന്നിട്ടുണ്ട്‌. ഇപ്പോള്‍ ഒറ്റക്ക്‌ വരില്ല. സാമൂഹികാന്തരീക്ഷത്തിലെ മാറ്റമാണത്‌. ബംഗാളില്‍ ലീഗ്‌ സാന്നിദ്ധ്യമറിയിച്ചിരുന്നു. അന്ന്‌ കോണ്‍ഗ്രസും ഫോര്‍വേഡ്‌ ബ്ലോക്കും കൂടെയുണ്ടായിരുന്നു. മുസ്‌ലിംകള്‍ മാത്രം അണിനിരക്കുന്ന പാര്‍ട്ടിക്ക്‌ തങ്ങളുടെ കൂടെ നില്‍ക്കുന്ന മതേതര കക്ഷികളുമായി മുന്നണി ബന്ധം സ്ഥാപിക്കാതെ അധികാരത്തിലെത്താനാകില്ല. കേരളത്തില്‍ അത്‌ സാധിക്കുകയും മറ്റു സ്ഥലങ്ങളില്‍ സാധിക്കാതെ വരികയും ചെയ്‌തു എന്നതാണ്‌ വ്യത്യാസം. കൂടെ നിര്‍ത്താവുന്ന മതേതര ശക്തികളുണ്ടെങ്കില്‍ ലീഗിന്‌ അവിടെയും മുന്നേറാന്‍ കഴിയും. അതിനുള്ള ശ്രമമാണ്‌ ഇപ്പോള്‍ പാര്‍ട്ടി നടത്തികൊണ്ടിരിക്കുന്നത്‌.

അജണ്ടകളും സ്വഭാവങ്ങളും നോക്കുകയാണെങ്കില്‍ ലീഗ്‌ ചേര്‍ന്നു നില്‍ക്കേണ്ടത്‌ ഇടതു പക്ഷത്തിന്റെ കൂടെയാണല്ലോ? 

= അതു ശരിയല്ല. ഇടതു പക്ഷം അടിസ്ഥാനപരമായി നമ്മളോട്‌ വിയോജിക്കുന്നു. നമുക്ക്‌ ഒരു മൗലിക പ്രമാണവും വിശ്വാസവുമുണ്ട്‌. അതാണ്‌ ഏറ്റവും പ്രധാനം. അവര്‍ ചില പ്രശ്‌നങ്ങളില്‍ മുസ്‌ലിം പക്ഷത്തു നില്‍ക്കുന്നുണ്ടെങ്കിലും മത വിശ്വാസത്തെ നിരുത്സാഹപ്പെടുത്തുകയും ക്രമേണ ആളുകളെ അതില്‍നിന്നും മാറ്റുകയും ചെയ്യുന്ന അജണ്ടയാണ്‌ അവര്‍ക്കുള്ളത്‌. അത്‌കൊണ്ടു തന്നെ അടിസ്ഥാപരമായി അവരോട്‌ സഹകരിക്കാന്‍ ലീഗിന്‌ പ്രയാസമുണ്ട്‌. അല്ലാതെ അവര്‍ നമ്മോട്‌ സഹകരിക്കാന്‍ മുന്നോട്ട്‌ വരാത്തതുകൊണ്ടല്ല.
ഇടതുപക്ഷം അകറ്റി നിര്‍ത്തിയത്‌കൊണ്ട്‌ കോണ്‍ഗ്രസിന്റെ കൂടെ നില്‍ക്കുന്നു എന്നതല്ലേ ശരി? 

= അല്ല. ലീഗിനെ ആരും അകറ്റിനിര്‍ത്തുന്ന പ്രശ്‌നമില്ല. ലീഗിന്റെ അര സമ്മതം വന്നാല്‍ മതി, ഇടതു പക്ഷം ലീഗിന്റെ കൂടെ നില്‍ക്കും. അത്‌ പ്രശ്‌നമല്ല. മൗലികമായ വിയോജിപ്പാണ്‌ പ്രശ്‌നം. ഇതിനിടയില്‍ അത്തരമൊരു ചര്‍ച്ച പാര്‍ട്ടിയിലുണ്ടായി. ഇടതു പക്ഷത്തിന്റെ കൂടെ നില്‍ക്കേണ്ട കാര്യമില്ലെന്ന്‌ ശിഹാബ്‌ തങ്ങള്‍ അന്തിമമായി തീരുമാനം പറയുകയാണുണ്ടായത്‌.

അത്തരം മൗലികമായ പ്രശ്‌നങ്ങളാണുള്ളതെങ്കില്‍ അബ്‌ദുറഹ്മാന്‍ ബാഫഖി തങ്ങളുടെ കാലത്ത്‌ ഇടതു പക്ഷവുമായി ചേര്‍ന്ന്‌ ഒരു മുന്നണിയില്‍ സൗഹൃദത്തോടെ പ്രവര്‍ത്തിച്ചല്ലോ? 

= സൗഹൃദത്തോടെ പ്രവര്‍ത്തിച്ചിട്ടില്ല. ഒരു മുന്നണിയാകേണ്ടി വന്നു. അതിനൊരു പശ്ചാതലമുണ്ട്‌. ഖാഇദേ മില്ലത്ത്‌ ഇസ്‌മാഈല്‍ സാഹിബിന്റെ നേതൃത്വത്തിലെടുത്ത ഒരു തീരുമാനമാണത്‌. സ്വാതന്ത്ര്യാനന്തരം മുസ്‌ലിംകളെ പലരീതിയിലും അവഗണിക്കുകയും അവഹേളിക്കുകയും ചെയ്‌ത പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടിക്ക്‌ ഒരു ഷോക്ക്‌ ട്രീറ്റ്‌മെന്റ്‌ നല്‍കിയാലേ രക്ഷയുള്ളൂ എന്ന മദ്രാസ്‌ പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ്‌ ഇവരുമായി സഖ്യമുണ്ടായത്‌. അന്നുതന്നെ ഇതെത്രകാലമുണ്ടാകുമെന്ന്‌ ഖാഇദെ മില്ലത്ത്‌ ചോദിച്ചിരുന്നു. അത്‌ കൂടുതല്‍ നീണ്ടുനില്‍ക്കില്ലെന്ന്‌ അവര്‍ക്ക്‌ അറിയാമായിരുന്നു.
അപ്പോള്‍ മുസ്‌ലിം ലീഗിനെ മുഖ്യധാരയിലേക്കും മുന്നണി സംവിധാനത്തിലേക്കും കൊണ്ടുവന്നതില്‍ ഇടതുപക്ഷത്തിനു വലിയ പങ്കുണ്ട്‌?
= അതിനുമുമ്പ്‌തന്നെ സോഷ്യലിസ്റ്റ്‌ പാര്‍ട്ടിയുമായും മറ്റും ലീഗിനു സഖ്യവും മുന്നണി ബന്ധവും ഉണ്ടായിരുന്നല്ലോ. ശക്തിയുണ്ടെങ്കില്‍ എവിടെയും അംഗീകാരം കിട്ടും. കോണ്‍ഗ്രസ്‌ കേരളത്തിനു പുറത്ത്‌ ലീഗിനെ അംഗീകരിച്ചിരുന്നില്ല. ഇവിടെ നല്ലതെന്ന്‌ പറയുമ്പോള്‍ തന്നെ പുറത്തവര്‍ വര്‍ഗീയ പാര്‍ട്ടിയെന്ന്‌ ലീഗിനെ വിളിച്ചിരുന്നു. ജയിക്കാനും തോല്‍പ്പിക്കാനുമുള്ള വോട്ടുണ്ടെങ്കില്‍ അവരെ പൊതു സമൂഹം അംഗീകരിക്കും. അവരുമായി ധാരണയും സഖ്യവുമുണ്ടാക്കാന്‍ മറ്റുള്ളവരുണ്ടാകും. അത്‌ കേരളത്തിലുണ്ടാവുകയും പുറത്ത്‌ ഇല്ലാതിരിക്കുകയും ചെയ്‌തു. അതാണവിടങ്ങളിലെ പരാജയം.
ലീഗിന്റെ പ്രവര്‍ത്തന മേഖലയും ശക്തി കേന്ദ്രവും മലബാറാണ്‌. ഈ മലബാറിന്റെ പിന്നാക്കാവസ്ഥയുടെ മുഖ്യകാരണം ലീഗാണെന്ന്‌ മലബാര്‍ പ്രക്ഷോഭം സംഘടിപ്പിക്കുന്ന പലരും കുറ്റപ്പെടുത്തുന്നു. അത്‌ ശരിതന്നെയല്ലേ?
= മലബാര്‍ പ്രക്ഷോഭമെന്ന പേരില്‍ ഇവിടെ ഇയ്യിടെ ശബ്‌ദിച്ചത്‌ ജമാഅത്തെ ഇസ്‌ലാമിയാണ്‌. മുസ്‌ലിംകളെ ഉദ്യോഗമേഖലയിലും മറ്റും കൊണ്ടുവരാന്‍ ലീഗ്‌, സംവരണം നടപ്പാക്കുകയും അതിനു വേണ്ടി ശബ്‌ദിക്കുകയും ചെയ്‌തപ്പോള്‍ ഉദ്യോഗ രംഗത്ത്‌ മുസ്‌ലിംകള്‍വരുന്നത്‌ തന്നെ തെറ്റാണെന്നു പറഞ്ഞ്‌ പിന്നോട്ട്‌ വലിക്കുകയാണ്‌ ജമാഅത്ത്‌ ചെയ്‌തത്‌. തിരു-കൊച്ചി ഭാഗം ഏതുകാലത്തും മുന്നോക്കമായിരുന്നു. മലബാര്‍ മദ്രാസിന്റെ ഭാഗമായിരുന്നു. ഇരുപത്തിയൊന്നിലെ കലാപങ്ങളും പോരാട്ടങ്ങളും കാരണം ഏറെ പിന്നാക്കം നില്‍ക്കുകയായിരുന്നു മലബാര്‍. പുരുഷന്മാരെ മുഴുവന്‍ വെടിവെച്ചുകൊല്ലുകയോ നാടുകടത്തുകയോ ചെയ്‌തിരുന്നു. എന്റെയൊക്കെ ചെറുപ്പത്തില്‍ നാട്ടിന്‍പുറങ്ങളില്‍ കഞ്ഞിപ്പീടികയുണ്ടായിരുന്നു. സ്‌ത്രീകളാണത്‌ നടത്തിയിരുന്നത്‌. വിധവകളായിരുന്ന അവര്‍ക്ക്‌ മക്കളെ പോറ്റാന്‍ അതായിരുന്നു മാര്‍ഗം. അങ്ങനെ പ്രയാസപ്പെട്ട ഒരു സമൂഹത്തിന്റെ അതിജീവനമാണ്‌ ഇവിടെ ഉണ്ടായിട്ടുള്ളത്‌. തിരു-കൊച്ചിയെ മലബാറുമായി താരതമ്യപ്പെടുത്താനേ പറ്റില്ല. ഇത്രയധികം പുരോഗതിയുണ്ടായ മറ്റൊരു ജില്ലയില്ല. മലബാറിന്റെ മാത്രം ചരിത്രമെടുത്തു നോക്കിയാല്‍, മലപ്പുറം ജില്ല ഉണ്ടായതിനു ശേഷം ഏറ്റവും കൂടുതല്‍ കുട്ടികള്‍ ജയിക്കുന്നതും കൂടുതല്‍ മാര്‍ക്ക്‌ വാങ്ങുന്നതും ഇവിടെ നിന്നായിരിക്കുന്നു.

മലപ്പുറം ജില്ല വിഭജിച്ചു മറ്റൊരു ജില്ല രൂപീകരിച്ചാല്‍ മലബാറിന്റെ വികസനത്തിനു അത്‌ കൂടുതല്‍ എളുപ്പമാകും എന്ന്‌ ചില ഭാഗത്തു നിന്നും അഭിപ്രായം വന്നു കഴിഞ്ഞു. ഈ വിഷയത്തില്‍ ലീഗിന്റെ അഭിപ്രായം എന്താണ്‌?
= അത്‌ പഠിച്ച്‌ അഭിപ്രായം പറയേണ്ട കാര്യമാണ്‌. അക്കാര്യം പഠിച്ച്‌ അന്വേഷിക്കാന്‍ മുസ്‌ലിം ലീഗ്‌ ജില്ലാ കമ്മറ്റി ഒരു പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്‌. അവരുടെ റിപ്പോര്‍ട്ട്‌ ലഭിക്കുന്നതിനു മുമ്പ്‌ അഭിപ്രായം പറയാനാകില്ല.
ഇത്തവണ അധികാരത്തിലെത്തിതിനു ശേഷം സമുദായത്തിനു വേണ്ടി എന്തെങ്കിലും ചെയ്യാന്‍ ലീഗിന്‌ സാധിച്ചിട്ടുണ്ടോ? 

= സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടനുസരിച്ച്‌ കേന്ദ്ര ഗവണ്‍മെന്റ്‌ കൊണ്ടുവന്ന നടപടികള്‍ കാര്യമായി നടത്താതിരുന്ന സംസ്ഥാനമാണ്‌ കേരളം. അതിന്റെ പ്രധാന കാരണം ഇവിടെ ഒരു മൈനോറിറ്റി ഡിപ്പാര്‍ട്ടുമെന്റില്ലാ എന്നതാണ്‌. ഞങ്ങള്‍ വന്ന ഉടനെ അതുണ്ടാക്കി. മറ്റൊന്ന്‌ മൈനോറിറ്റി ഫൈനാന്‍ഷ്യല്‍ ഡവലപ്പ്‌മെന്റ്‌ കോര്‍പറേഷനാണ്‌. മൈനോറിറ്റി കമ്മീഷനെ വെക്കുകയാണ്‌ വേറൊന്ന്‌. അതിപ്പോള്‍ തീരുമാനിച്ചു കഴിഞ്ഞു. മോഡണൈസേഷന്‍ ഓഫ്‌ മദ്‌റസ എജ്യുക്കേഷനാണ്‌ പിന്നെ. അത്‌ വളരെ കുത്തഴിഞ്ഞു കിടക്കുകയായിരുന്നു. കുറച്ച്‌ ഉദ്യോഗസ്ഥര്‍ തോന്നിയതു പോലെ പ്രവര്‍ത്തിക്കുകയായിരുന്നു അതില്‍. അതിനിപ്പോള്‍ ഒരു കമ്മറ്റിയെ വെച്ചു. അതുപോലെ പ്രധാന മന്ത്രിയുടെ പതിനഞ്ചിന പരിപാടി നാളുകളായി വേണ്ടത്ര ഗൗനിക്കപ്പെടാതെ പോവുകയായിരുന്നു ഇവിടെ. ഈ ഗവണ്‍മെന്റ്‌ വന്നപ്പോള്‍ സ്റ്റേറ്റിലും ജില്ലയിലും മോണിറ്ററി കമ്മറ്റിയെ വെച്ചു. മദ്‌റസയിലെ അധ്യാപകരുടെ ക്ഷേമ നിധി പലിശ രഹിതമാക്കണമെന്ന പ്രശ്‌നമുണ്ടായിരുന്നു. അത്‌ പലിശ ലഹിതമാക്കാന്‍ തീരുമാനിച്ചു. ഇങ്ങനെ ചുരുങ്ങിയ സമയത്തിനകം ന്യൂനപക്ഷങ്ങളെ മാത്രം ബാധിക്കുന്ന ഒട്ടനവധി കാര്യങ്ങള്‍ ഞങ്ങള്‍ ചെയ്‌തിട്ടുണ്ട്‌.

ഇസ്‌ലാമിക്‌ ബേങ്കിംഗ്‌ എന്ന ഒരാശയം ഇവിടെ സജീവമായത്‌ തോമസ്‌ ഐസക്‌ ധനകാര്യം കൈകാര്യം ചെയ്‌തപ്പോഴാണ്‌. ലീഗിനു പോലും പിന്നീട്‌ അതിന്റെ പിന്നാലെ കൂടാന്‍ സാധിച്ചിട്ടില്ല? 

= ആ വിഷയത്തില്‍ ഒരു അനൗണ്‍സ്‌മെന്റ്‌ നടത്തുക മാത്രമാണ്‌ അവര്‍ ചെയ്‌തത്‌. യാതൊരു പ്രവര്‍ത്തനവും നടത്തിയിരുന്നില്ല. ഇപ്പോള്‍ ഞങ്ങള്‍ ഒരു കമ്മറ്റിയെ വെച്ചു നിയമ പ്രാബല്യം നടത്താനാകുമോ എന്നതിനെ കുറിച്ചെല്ലാം കേന്ദ്ര ഗവണ്‍മെന്റുമായി ചര്‍ച്ച നടത്തി. കേന്ദ്ര ഗവണ്‍മെന്റ്‌ തന്നെ ഇത്‌ എങ്ങനെ പ്രായോഗികമാക്കാമെന്നതിനെ കുറിച്ച്‌ ചര്‍ച്ച ചെയ്‌തുകൊണ്ടിരിക്കുകയാണെന്ന്‌ ചിദംബരം തന്നെ പറഞ്ഞിട്ടുണ്ട്‌.
മദ്‌റസയിലെ അധ്യാപകരുടെ ക്ഷേമ നിധി പലിശ രഹിതമാക്കണമെന്ന തീരുമാനം വന്നെന്നു പറഞ്ഞു. അത്‌ പ്രായോഗിക തലത്തിലെത്തിയോ?
= തീരുമാനം വന്നിട്ടേ ഉള്ളൂ. അതേ കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്‌.

സര്‍ക്കാര്‍ നിരവധി ക്ഷേമ പെന്‍ഷനുകള്‍ അനുവദിക്കുന്നു. മദ്‌റസ അധ്യാപകരുടെ ക്ഷേമ നിധി അത്തരമൊന്നാക്കിക്കൂടേ? 

= അതേ കുറിച്ച്‌ പഠിക്കാതെ പറയാനാകില്ല.
ലീഗ്‌ അദ്ധ്യക്ഷന്‍ പ്രഖ്യാപിച്ച അഞ്ചാം മന്ത്രി ഇപ്പോഴും ഉണ്ടായില്ലെന്നത്‌ ലീഗിനെ മാനം കെടുത്തിയ ഒരു സംഭവമാണ്‌. അതില്‍നിന്നും പാര്‍ട്ടി ഉള്‍വലിയുകയാണോ ചെയ്‌തത്‌? 

= തങ്ങളും അവരുമായി ഉണ്ടാക്കിയ ഒരു ധാരണയാണത്‌. അത്‌ മുഴുവന്‍ നമുക്കറിയില്ല. തങ്ങള്‍ പ്രഖ്യാപിച്ചത്‌ കൊണ്ട്‌ അത്‌ നടക്കുമെന്ന്‌ പൂര്‍ണ വിശ്വാസമുണ്ട്‌. അതില്ലെങ്കില്‍ മുന്നോട്ടു പോകാനാകില്ല.