സേവാകേന്ദ്രം വഴിയല്ലാതെയും ഹജ്ജിന് അപേക്ഷിക്കാം; അവസാന തീയതി ഏപ്രില്‍ 16

മലപ്പുറം: ഹജ്ജിന് പോകാനുള്ളവര്‍ക്കുള്ള പാസ്‌പോര്‍ട്ട് വേഗം ലഭ്യമാക്കാന്‍ മേഖലാ പാസ്‌പോ ര്‍ട്ട് കേന്ദ്ര ത്തിന് നിര്‍ദേശം ലഭിച്ചതിന്റെ ഭാഗമായി പാസ്‌പോര്‍ട്ട് സേവാകേന്ദ്രം വഴിയല്ലാതെ നേരിട്ട് കിഴക്കേത്തലയിലുള്ള മേഖലാ പാസ്‌പോര്‍ട്ട് ഓഫീസില്‍ അപേക്ഷ സ്വീകരിക്കാന്‍ തീരുമാനമായി.സേവാ കേന്ദ്രത്തിലൂടെ ഇതിനകം അപേക്ഷിച്ചവര്‍ക്ക് പാസ്‌പോര്‍ട്ട് വേഗത്തില്‍ ലഭ്യമാക്കും. ഇത്തവ ണ ഹജ്ജ് അപേക്ഷയോടൊപ്പംതന്നെ പാസ്‌പോര്‍ട്ട് കോപ്പിയും വെക്കണ മെന്ന പുതിയ നിബന്ധന മൂലമാണ് പാസ്‌പോര്‍ട്ട് വേഗത്തില്‍ സമ്പാദിക്കേണ്ട ആവശ്യം വന്നത്. ഏപ്രില്‍ 16 ആണ് ഹജ്ജിന് അപേക്ഷിക്കാനുള്ള അവസാന തീയതി.
പുതിയ ക്രമീകരണമനുസരിച്ച് ഹജ്ജ് ആവശ്യത്തിന് മാത്രമുള്ള പാസ്‌പോര്‍ട്ട് അപേക്ഷകള്‍ മേഖലാ പാസ്‌പോര്‍ട്ട് കേന്ദ്രത്തില്‍ ബുധനാഴ്ച മുതല്‍ സ്വീകരിക്കും. പുതിയ മാതൃകയിലുള്ള അപേക്ഷാഫോം തന്നെയാണ് ഉപയോഗിക്കേണ്ടത്. നിലവില്‍ സേവാകേന്ദ്രത്തിലൂടെ രജിസ്റ്റര്‍ചെയ്തിട്ടുള്ള ഹജ്ജ് അപേക്ഷകര്‍ക്ക് വേഗത്തില്‍ പാസ്‌പോര്‍ട്ട് ലഭിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും എന്നാല്‍ ഹജ്ജ് ആവശ്യത്തിനല്ലാതെ ഈ സൗകര്യം ദുരുപയോഗപ്പെടുത്തിയാല്‍ അവരുടെ പാസ്‌പോര്‍ട്ട് അഞ്ചുവര്‍ഷത്തേക്ക് റദ്ദുചെയ്യുമെന്നും മേഖലാ പാസ്‌പോര്‍ട്ട് ഓഫീസര്‍ അബ്ദുള്‍റഷീദ് പറഞ്ഞു.

സംസ്ഥാന ഹജ്ജ്കമ്മിറ്റി മുഖേനയുള്ള ഹജ്ജ് തീര്‍ഥാടനത്തിനുള്ള അപക്ഷോഫോംരണ്ട് പകര്‍പ്പ് പൂര്‍ണമായും വ്യക്തമായി ഇംഗ്ലീഷില്‍ വലിയ അക്ഷരത്തില്‍ പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തിയ പോലെ പൂരിപ്പിക്കണം. പൂര്‍ണമല്ലാത്ത അപേക്ഷ സ്വീകരിക്കില്ല.
വെബ്‌സൈറ്റുകളില്‍നിന്ന് ഡൗണ്‍ലോഡ് ചെയേ്താ ഫോട്ടോകോപ്പിയെടുത്തോ ഉപയോഗിക്കുന്ന അപേക്ഷകള്‍ ലീഗല്‍ സൈസിലാണെന്ന് ഇറപ്പുവരുത്തണം. നിശ്ചിത കേന്ദ്രങ്ങളില്‍നിന്ന് അപേക്ഷാഫോം ലഭിക്കുന്നതിന് അപേക്ഷകരുടെ ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ് ഹാജരാക്കണം. പിന്‍കോഡ് സഹിതം പൂര്‍ണമായ മേല്‍വിലാസവും മൊബൈല്‍ഫോണ്‍ നമ്പറും ചേര്‍ത്തിട്ടുണ്ടെന്ന് ഉറപ്പാക്കണം. കുടുംബബന്ധമുള്ള പരമാവധി അഞ്ചുപേര്‍ക്ക് ഒരു കവറില്‍ അപേക്ഷിക്കാം. ഒരു അപേക്ഷാസെറ്റില്‍ മൂന്നുപേര്‍ക്ക്‌വരെ അപേക്ഷിക്കാം. മൂന്നിലധികം പേരുണ്ടെങ്കില്‍ രണ്ട്‌സെറ്റ് ഫോം ഉപയോഗിക്കണം.
കവര്‍ ലീഡര്‍ പുരുഷനായിരിക്കണം. കവറിലുള്‍പ്പെട്ടവരുടെ പണമിടപാടിന്റെ ചുമതല ലീഡര്‍ക്കാണ്. സ്ത്രീകള്‍ ഒറ്റയ്ക്ക് അപേക്ഷിക്കരുത്. അനുവദനീയമായ പുരുഷന്മാര്‍ക്കൊപ്പമാണ് അപേക്ഷിക്കേണ്ടത്. ഒരിക്കല്‍ നല്‍കിയ അപേക്ഷയോടൊപ്പം പുതുതായി മറ്റൊരാളെ ചേര്‍ക്കാനോ ഒരു കവറില്‍നിന്ന് മറ്റൊരു കവറിലേക്ക് മാറ്റാനോ അനുവദിക്കില്ല.
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ ഹജ്ജ്‌ചെയ്തവര്‍, സാംക്രമിക രോഗങ്ങള്‍, ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ തുടങ്ങിയവര്‍ അപേക്ഷിക്കരുത്.
യാത്രാസമയത്ത് പൂര്‍ണഗര്‍ഭിണികളായവരും ഹജ്ജ് യാത്ര ഒഴിവാക്കണം.
2012 നവംബര്‍ 30ന് രണ്ടുവയസ്സ് പൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മാതാപിതാക്കളോടൊപ്പം അപേക്ഷിക്കാം. മേല്‍തീയതിക്ക് മുമ്പ് രണ്ടുവയസ്സ് പൂര്‍ത്തിയായ കുട്ടികള്‍ക്ക് മുഴുവന്‍ തുകയും അടയ്ക്കണം.
ഒരാള്‍ ഒന്നിലധികം സംസ്ഥാനങ്ങളില്‍ അപേക്ഷ നല്‍കുകയോ ഒന്നിലധികം അപേക്ഷ നല്‍കുകയോ ചെയ്യരുത്. കണ്ടുപിടിച്ചാല്‍ അപേക്ഷകനുള്‍പ്പെടുന്ന എല്ലാ അപേക്ഷകളും നിരസിക്കുകയും നിയമനടപടികളുണ്ടാവുകയും ചെയ്യും.
അപേക്ഷയുടെ രണ്ട് കോപ്പിയിലും അപേക്ഷകന്റെ ഏറ്റവും പുതിയ 3.5x3.5സെ.മീ വലിപ്പമുള്ള വെളുത്ത പ്രതലത്തോടുകൂടിയ കളര്‍ഫോട്ടോ പതിക്കണം.
70 വയസ്സ് പൂര്‍ത്തിയായവര്‍ സഹായികളായി ഭാര്യ/ഭര്‍ത്താവ്/മകന്‍/മകള്‍/മരുമകന്‍/ മരുമകള്‍/സഹോദരന്‍/സഹോദരി ഇവരിലാരെയെങ്കിലും മാത്രമേ വെക്കാന്‍പാടുള്ളൂ. 70 വയസ്സ് കാറ്റഗറിയില്‍ തിരഞ്ഞെടുക്കുന്നയാള്‍ യാത്രചെയ്തില്ലെങ്കില്‍ സഹായിയുടെ യാത്രയും റദ്ദാവും.
നാലാംവര്‍ഷത്തിന്റെ ആനുകൂല്യം ലഭിക്കുന്നവരുടെ ഒരു കവറിലെ മുഴുവന്‍ ആളുകളും കഴിഞ്ഞ മൂന്നുവര്‍ഷം അപേക്ഷിച്ചവരും തിരഞ്ഞെടുക്കപ്പെടാത്തവരും ജീവിതത്തിലൊരിക്കലും ഹജ്ജ് നിര്‍വഹിച്ചിട്ടില്ലാത്തവരും ആയിരിക്കണം.
അപേക്ഷയില്‍ നിശ്ചിതകോളത്തില്‍ മുന്‍വര്‍ഷങ്ങളിലെ കവര്‍ നമ്പറുകള്‍ വ്യക്തമായി എഴുതണം. കവര്‍ നമ്പര്‍ തെറ്റിയാലും മൂന്നുവര്‍ഷവും അപേക്ഷിക്കാത്തവരെ കവറില്‍ ഉള്‍പ്പെടുത്തിയാലും മുന്‍ഗണന ലഭിക്കില്ല. മുന്‍ വര്‍ഷങ്ങളില്‍ തിരഞ്ഞെടുക്കപ്പെടുകയും ഏതെങ്കിലും കാരണവശാല്‍ യാത്ര റദ്ദാക്കുകയും ചെയ്തവര്‍ക്ക് മുന്‍ഗണനാ ആനുകൂല്യം ലഭിക്കില്ല.