കാന്തപുരത്തിനെതിരെ നടപടിവേണം : SYS

ചേളാരി : രണ്ട്‌ പതിറ്റാണ്ടിലധികമായി കേരളീയ സമൂഹത്തിന്റെ പൈതൃകത്തെയും വിശുദ്ധ ഇസ്‌ലാമിന്റെ വിശുദ്ധിയേയും വെല്ലുവിളിച്ച്‌ അരുതാത്ത പലതും ഒരുചെറുഗ്രൂപ്പിന്റെ പിന്‍ബലത്തില്‍ അധോലോക മോഡലില്‍ പ്രവര്‍ത്തിച്ചുവരുന്ന കാന്തപുരത്തിന്നെതിരില്‍ നടപടികള്‍ സ്വീകരിക്കണമെന്ന്‌ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളോട്‌ സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറിമാരായ പി.പി.മുഹമ്മദ്‌ ഫൈസി, പിണങ്ങോട്‌ അബൂബക്കര്‍, ഉമര്‍ ഫൈസി, ഹാജി കെ.മമ്മദ്‌ ഫൈസി, അബ്‌ദുസ്സമദ്‌ പൂക്കോട്ടൂര്‍, കെ.എ.റഹ്‌മാന്‍ ഫൈസി, അബ്‌ദുല്‍ഹമീദ്‌ ഫൈസി അമ്പലക്കടവ്‌ ആവശ്യപ്പെട്ടു.

കേരളത്തിലും അയല്‍പക്ക സംസ്ഥാനങ്ങളിലുമായി നിരവധി പള്ളി മദ്‌റസകള്‍ തകര്‍ക്കപ്പെട്ടു. നൂറ്‌ കണക്കായ ക്രിമിനല്‍ കേസുകള്‍ ഉണ്ടാക്കി. ചേകനൂര്‍ വധക്കേസ്‌, ചില സ്‌ത്രീകളുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഉയര്‍ന്നുവന്നു. ഇപ്പോള്‍ അജ്ഞാത സ്ഥലത്ത്‌ നാനൂറ്‌ കോടി രൂപ മുടക്കി നോളേജ്‌ സിറ്റിയും ആസാര്‍ പള്ളിയും നിര്‍മിക്കുമെന്ന്‌ പറയുന്നു.
കാന്തപുരത്തിന്റെ രാഷ്‌ട്രീയ ബന്ധങ്ങള്‍, സാമ്പത്തിക ഉറവകള്‍, വിദേശബന്ധങ്ങള്‍, പ്രത്യേകിച്ച്‌ സാമ്രാജ്യ ബന്ധങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ കേന്ദ്ര ഏജന്‍സി സമഗ്രമായി അന്വേഷണം നടത്തണം. ബഹുസ്വര സമൂഹത്തില്‍ നിന്ന്‌ വിശുദ്ധ ഇസ്‌ലാമിനെ അനാദരിക്കപ്പെടുന്നതിനും ഭാവിയില്‍ മതസൗഹൃദവും, മൈത്രിയും, ആദരവും നഷ്ടപ്പെടുത്തുന്നതിനും കാന്തപുരം ആര്‍ക്കോ വേണ്ടി പ്രവര്‍ത്തിക്കുയാണെന്ന്‌ കരുതേണ്ടിയിരിക്കുന്നു.
പിണറായി വിജയന്‍, വി.എസ്‌.അച്ചുതാനന്ദന്‍ തുടങ്ങിയ രാഷ്ട്രീയ നേതാക്കള്‍ക്ക്‌ ആത്മീയ കാര്യങ്ങള്‍ വിമര്‍ശനാത്മകമായി പറയാനവസരം ഉണ്ടാക്കിയതും വര്‍ഗ്ഗീയത വളരുമെന്ന്‌ കാന്തപുരം പ്രതികരിച്ചതും ലാഘവമായി കാണാനാവില്ല. അത്‌കൊണ്ട്‌ കാന്തപുരത്തിന്റെ സാമ്പത്തിക, രാഷ്‌ട്രീയ, വൈദേശിക ബന്ധങ്ങള്‍ ആരോപിക്കപ്പെട്ട കൊലപാതകം, തീവ്രവദാ സംഘടനയായ ജംഇയ്യത്തുല്‍ ഇഹ്‌സാന്‍ രൂപീകരണം അദ്ദേഹം നേതൃത്വം നല്‍കുന്ന കേന്ദ്രങ്ങള്‍ എല്ലാം സമഗ്രമായ അന്വേഷണം നടത്തി യഥാര്‍ത്ഥം പുറത്ത്‌ കൊണ്ടുവരികയാണ്‌ വേണ്ടത്‌. അബ്‌ദുന്നാസര്‍ മഅ്‌ദനിയെ കോയമ്പത്തൂരിലും ബാംഗ്ലൂരിലും എത്തിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കാണിച്ച തിടുക്കം ചേകനൂര്‍ കേസില്‍ സി.ബി.ഐ. ചോദ്യം ചെയ്യാന്‍ ചെന്നൈയില്‍ കാന്തപുരത്തെ വരുത്തുന്നത്‌ തടഞ്ഞു എറണാകുളത്താക്കി രക്ഷപ്പെടുത്തിയെടുക്കുന്നതിന്റെ പിന്നിലെ ശക്തികളെ കുറിച്ചും അന്വേഷണം നടത്തണം.
മുംബൈയിലെ ജാലിയാവാല ആത്മീയ നേതാവോ, പണ്ഡിതനോ അല്ലെന്നിരിക്കെ അദ്ദേഹത്തില്‍ നിന്ന്‌ മുടിവാങ്ങി അബൂദാബി വഴി കൊണ്ടുവന്നു തിരുകേശമാണെന്ന്‌ പ്രചരിപ്പിച്ച്‌ വെള്ളം കുപ്പിയിലാക്കി വില്‍പ്പന നടത്തിയതിലൂടെ സ്വരൂപിച്ച പണവും കണക്കും പരിശോധിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.