സമസ്ത സമ്മേളനം; മക്ക ഇസ്‍ലാമിക് സെന്‍റര്‍ പ്രചാരണ കണ്‍വെന്‍ഷന്‍ നടത്തി

മക്ക : പ്രവാചക കാലം മുതല്‍ ദീനീ സന്ദേശമെത്തിയ കേരളക്കരയില്‍ ഓരോ നൂറ്റാണ്ടുകളിലും ഉല്‍ക്കൃഷ്ട മഹത്തുക്കളുടെ നേതൃത്വത്തില്‍ ജീവിക്കാന്‍ അവസരം ലഭിച്ച മലയാളികള്‍ക്ക് പാരന്പര്യത്തിന്‍റെ പൈതൃകത്തോടെ ഈ നൂറ്റാണ്ടില്‍ വഴികാട്ടിയായത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയാണെന്ന് പ്രശസ്ത വാഗ്മി ടി.എച്ച്. ദാരിമി പ്രസ്താവിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ 85-ാം വാര്‍ഷിക സമ്മേളന പ്രചരണാര്‍ത്ഥം മക്ക ഇസ്‍ലാമിക് സെന്‍റര്‍ അസീസിയ്യ കിന്‍സാറയില്‍ സംഘടിപ്പിച്ച പ്രചാരണ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഓരോ കാലങ്ങളിലും ദീനിന്‍റെ പേരില്‍ ഉയര്‍ന്നു പൊങ്ങിയ ആശയങ്ങളെ പഠന വിധേയമാക്കി സമൂഹത്തിന് മുന്പില്‍ സത്യാവസ്ത വെളിപ്പെടുത്തിയത് സമസ്തയായിരുന്നുവെന്നും ഖാദിയാനിസത്തിനെതിരെ സമസ്തയെടുത്ത തീരുമാനം പിന്നീട് മുസ്‍ലിം ലോകം അംഗീകരിച്ചത്ത് ഉദാഹരണം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ദീനിന്‍റെ തനതായ ശൈലിയല്ലാതെ മറ്റൊന്നും ആഗ്രഹിക്കാത്ത നിസ്വാര്‍ത്ഥ പണ്ഡിത സഭയായതുകൊണ്ടാണ് സമസ്തക്ക് നീണ്ട 85 വര്‍ഷം അഭിമാനത്തോടെ മുന്നേറാനായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സയ്യിദ് ഹുസൈന്‍ ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. സൈനുദ്ദീന്‍ പാലോളി ഉദ്ഘാടനം ചെയ്തു. സെന്‍ററിന്‍റെ പുതിയ കലണ്ടര്‍ മൊയ്തീന്‍ ഹാജി പനങ്ങാങ്ങര അസീസിയ്യ കെ.എം.സി.സി പ്രസിഡന്‍റ് മജീദ് കൊണ്ടോട്ടിക്ക് നല്‍കി പ്രകാശനം ചെയ്തു. പി.വി. അബ്ദുറഹ്‍മാന്‍ വാകര, ഹംസ അറക്കല്‍ മുസ്ത മുത്തക്കുളം, സുലൈമാന്‍ മാളിയേക്കല്‍, ഇസ്‍മാഈല്‍ കുന്നുംപുറം, നാസര്‍ കിന്‍സാറ, കുഞ്ഞാപ്പ പൂക്കോട്ടൂര്‍, അന്‍സാര്‍ കൊണ്ടോട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു. ഓമാനൂര്‍ അബ്ദുറഹ്‍മാന്‍ മൗലവി സ്വാഗതവും സ്വാലിഹ് നന്ദിയും പറഞ്ഞു