ഗള്‍ഫില്‍ ബലി പെരുന്നാള്‍ ഞായറാഴ്ച; അറഫാ ദിനം നവം:5 ന്

ജിദ്ദ: വിശുദ്ധഹജ്ജിലെ സുപ്രധാനകര്‍മമായ അറഫാസംഗമം നവംബര്‍ അഞ്ചു ശനിയാഴ്ചയായിരിക്കുമെന്ന് സൗദി അറേബ്യയിലെ സുപ്രീം ജുഡിഷ്യറി കൗണ്‍സില്‍ പ്രഖ്യാപിച്ചു. അതനുസരിച്ച് നവംബര്‍ ആറ് ഞായറാഴ്ചയായിരിക്കും ബലിപെരുന്നാള്‍. വ്യാഴാഴ്ച അസ്തമയത്തിന് ശേഷം ഹജ്ജ് മാസപ്പിറവി ദൃശ്യമായതായി വിശ്വാസ്യയോഗ്യരായവര്‍ സാക്ഷ്യപ്പെടുത്തിയതിന്‍റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച ദുല്‍ ഹജ്ജ് മാസാരംഭമായി നിര്‍ണയിക്കുകയായിരുന്നു. 
വ്യാഴാഴ്ച അസ്തമയത്തിന് ശേഷം ചക്രവാളം നിരീക്ഷിക്കാനും നഗ്‌ന ദൃഷ്ടി കൊണ്ടോ ടെലിസ്‌കോപ്പ് കൊണ്ടോ ചന്ദ്രപ്പിറവി ദൃശ്യമായാല്‍ അക്കാര്യം അടുത്തുള്ള കോടതിയില്‍ സാക്ഷ്യപ്പെടുത്തണമെന്നും നേരത്തെ സുപ്രീം ജുഡീഷ്യറി പൊതുജനങ്ങളെ ആഹ്വാനം ചെയ്തിരുന്നു. 
അബുദാബി: ഒക്ടോബര്‍ 28ന് വെള്ളിയാഴ്ച ദുല്‍ ഹജ്ജ് മാസത്തിലെ ഒന്നാം ദിവസം ആരംഭിക്കുന്നതിനാല്‍ നവംബര്‍ ആറിന് ഞായറാഴ്ച ഈദുല്‍ അദ്ഹ ഒന്നാം ദിവസമായിരിക്കുമെന്ന് ഇസ്ലാമിക് ക്രസന്റ് ഒബ്സര്‍വേഷന്‍ പ്രൊജക്ട് (എെ.സി.ഒ.പി) പ്രവചിച്ചതായി യു.എ.ഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ "വാം' അറിയിച്ചു. യു.എ.ഇയിലെ താമസക്കാരെ സംബന്ധിച്ചിടത്തോളം ഇതുവഴി ഒമ്പതു ദിവസത്തെ അവധിക്കാണ് വഴിയൊരുങ്ങിയിരിക്കുന്നത്.