ഹജ്ജ്: വളണ്ടിയര്‍ പരിശീലനം ചെന്നൈയില്‍

കരിപ്പൂര്‍: ഇക്കൊല്ലത്തെ ഹജ്ജ് വളണ്ടിയര്‍മാര്‍ക്കുള്ള പരിശീലനം അടുത്തമാസം ചെന്നൈയില്‍ നടക്കും. കേരളത്തില്‍നിന്ന് 21 പേര്‍ പങ്കെടുക്കും. കഴിഞ്ഞ ശനിയാഴ്ചയാണ് ഇവരെ തിരഞ്ഞെടുത്തത്.
300 തീര്‍ഥാടകര്‍ക്ക് ഒരുവളണ്ടിയര്‍ എന്ന തോതില്‍ ആളുകളെ അയക്കാനാണ് കേന്ദ്ര ഹജ്ജ്കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. 6908 പേരാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോകുന്നത്. ഇവരുടെ എണ്ണത്തിന് ആനുപാതികമായാണ് വളണ്ടിയര്‍മാരെ തിരഞ്ഞെടുത്തത്. കഴിഞ്ഞവര്‍ഷം 500 പേര്‍ക്ക് ഒരാള്‍ എന്ന ക്രമത്തില്‍ 14 പേരെയാണ് തിരഞ്ഞെടുത്തിരുന്നത്. ഇതില്‍ ഒരാള്‍ യാത്ര റദ്ദാക്കി. ഇയാള്‍ ഈ വര്‍ഷവും അപേക്ഷിച്ചെങ്കിലും പരിഗണിച്ചില്ല. തിരഞ്ഞെടുത്ത 21 വളണ്ടിയര്‍മാരുടെ പേരുവിവരം സംസ്ഥാന സര്‍ക്കാറിന്റെ അംഗീകാരത്തിന് സമര്‍പ്പിച്ചിരിക്കുകയാണ്.
മക്ക, മദീന എന്നിവിടങ്ങളില്‍ തീര്‍ഥാടകര്‍ക്കാവശ്യമായ വിവരങ്ങള്‍ നല്‍കാനും സഹായങ്ങള്‍ എത്തിക്കാനുമാണ് ഇവരുടെ സേവനം ഉപയോഗപ്പെടുത്തുക. അറബി ഭാഷാ പ്രാവീണ്യവും ഹജ്ജ് കര്‍മ്മങ്ങളിലെ അറിവും സേവന തല്‍പരതയും കണക്കിലെടുത്താണ് ഇവരെ തിരഞ്ഞെടുത്തതെന്ന് ഹജ്ജ്കമ്മിറ്റി അറിയിച്ചു. കഴിഞ്ഞവര്‍ഷത്തെ നാലുപേര്‍ ഈ വര്‍ഷവും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാരായ മുസ്‌ലിങ്ങള്‍ക്കാണ് വളണ്ടിയര്‍മാരാവാന്‍ അവസരം നല്‍കിയിരിക്കുന്നത്. ഈ വര്‍ഷം അധ്യാപകരെയും തദ്ദേശ സ്വയംഭരണ വകുപ്പ് ജീവനക്കാരെയും ഒഴിവാക്കി. ഈ വകുപ്പുകളില്‍ ജീവനക്കാരില്ലാത്തതിനാല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവാതിരിക്കാനാണ് പുതിയ തീരുമാനം.