കത്തല്ല വ്യാജം, കേശം തന്നെ; ഡോ.ബഹാഉദ്ദീന്‍ നദ്‌വി

മലപ്പുറം : രണ്ടു കത്തുകള്‍ വായിച്ചു എന്നത്‌ വൈരുദ്ധ്യമായവതരിപ്പിച്ച്‌ അവിശ്വാസം ജനിപ്പിക്കാനും ജനശ്രദ്ധ തിരിച്ചു വിടാനും വ്യര്‍ത്ഥമായ ശ്രമം നടക്കുകയാണിപ്പോഴെന്ന്‌ ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റി വൈസ്‌ ചാന്‍സലറും ആഗോള പണ്ഡിത സഭാംഗവുമായ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി

രണ്ടും വ്യത്യസ്‌ത കത്തുകളാണ്‌. മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ വിതരണം ചെയ്‌തത്‌ ഹസന്‍ ഖസ്‌റജി ആദ്യം തയ്യാറാക്കി നല്‍കിയ സംഗ്രഹീത കത്താണ്‌. വളരെ ചുരുക്കിയാണതില്‍ കാര്യങ്ങള്‍ പറഞ്ഞിട്ടുള്ളത്‌. വസ്‌തുതകള്‍ അല്‍പം കൂടി വിശദീകരിച്ചു കൊണ്ട്‌ മൂന്നു പേജുകളിലായി അതേ തിയ്യതിക്കു തന്നെ അദ്ദേഹം തന്ന കത്താണ്‌ ദാറുല്‍ ഹുദാ സില്‍വര്‍ ജൂബിലി സമ്മേളനത്തില്‍ വായിച്ചത്‌. കൂടുതല്‍ വിശദാംശങ്ങള്‍ അടുത്ത ദിവസം ദാറുല്‍ ഹുദാ സമ്മേളനത്തില്‍ പറയുമെന്ന്‌ അപ്പോള്‍ തന്നെ വ്യക്തമാക്കിയത്‌ അതുദ്ദേശിച്ചു കൊണ്ടാണ്‌. ദൃശ്യ ശ്രാവ്യ മാധ്യമങ്ങള്‍ അത്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. സമ്മേളനത്തില്‍ പതിനായിരങ്ങളുടെ മുമ്പില്‍ വെച്ച്‌ തന്നെയാണ്‌ ഹസന്‍ ഖസ്‌റജി ഒപ്പ്‌ വെച്ച രണ്ടാം കത്ത്‌ പാണക്കാട്‌ ഹൈദറലി ശിഹാബ്‌ തങ്ങളെ കാണിച്ച്‌ സ്ഥിരീകരിച്ചതിന്‌ ശേഷം താന്‍ വായിച്ച്‌ കേള്‍പിച്ചതെന്നും അതിന്റെ യഥാര്‍ത്ഥ രേഖയുമായി ഇനിയും ജന സമക്ഷത്തെ സാക്ഷി നിര്‍ത്തി എതിരാളികള്‍ക്ക്‌ ബോധ്യപ്പെടുത്താന്‍ തയ്യാറാണെന്നും നദ്‌വി പറഞ്ഞു. ഹസന്‍ ഖസ്‌റജി ഉപ പ്രധാന മന്ത്രിക്കയച്ച കത്തും ദാറുല്‍ ഹുദായില്‍ വായിച്ചിരുന്നു. 
പ്രമാണങ്ങളുടെ പിന്‍ബലത്തോടെ മറ്റെവിടെ നിന്നെങ്കിലും സ്വന്തം നേടിയെടുത്തതല്ലാത്തതിനാലും പരമ്പരാഗതമായി കുടുംബത്തില്‍ സൂക്ഷിച്ച്‌ വന്നിരുന്നതാണെന്ന വാദം ഉന്നയിച്ചതിനാലുമാണ്‌ കേശ സംബന്ധമായി കുടുംബത്തിനോട്‌ തന്നെ ചോദിച്ചത്‌. അഹ്‌മദും കാന്തപുരവും നുണകള്‍ ആവര്‍ത്തിക്കുകയേ ഉള്ളൂ എന്ന്‌ പൂര്‍ണ ബോധ്യമുള്ളത്‌ കൊണ്ടായിരുന്നു ഇത്‌. 
കോഴിക്കോട്ടെ വിവാദ മുടിയുടെയും തിരുകേശമസ്‌ജിദിനുള്ള പിരിവിന്റെയും വിമര്‍ശകരെ കൂട്ടി അബൂദാബിയിലേക്ക്‌ പോയി വ്യാജ രോമത്തിന്റെ കൈമാറ്റ ശൃംഖലാ രേഖ പരതാന്‍ ധൃഷ്‌ടനാകുന്ന കാന്തപുരം ഇല്ലാത്ത കരിമ്പൂച്ചയെ കൂരിരുട്ടില്‍ തപ്പുകയാണ്‌. 
ഹസന്‍ ഖസ്‌റജി ഏപ്രില്‍ 28ന്‌ തനിക്കു കൈമാറിയ കത്തുകളിലും, മുഴുവന്‍ കുടുംബാംഗങ്ങളുടെയും അറിവോടെയും അനുമതിയോടെയും 2009 ഡിസംബര്‍ 23ന്‌ അദ്ദേഹം യു.എ.ഇ ഉപപ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഹിസ്‌ ഹൈനസ്‌ ശൈഖ്‌ സൈഫുബിന്‍ സായിദ്‌ ആലു നഹ്‌യാനു സമര്‍പ്പിച്ച കത്തിലും രേഖപ്പെടുത്തിയത്‌ പോലെ, മുന്‍ മന്ത്രി മുഹമ്മദ്‌ ഖസ്‌റജി, തന്റെ പുത്രന്‍മാര്‍, പിതൃവ്യന്‍മാര്‍, പിതൃവ്യ പുത്രന്‍മാര്‍ എന്നിവരില്‍ ഒരാളുടെ പക്കലും പ്രവാചക തിരുമേനിയുടെ ഒറ്റ മുടി പോലും ഉണ്ടായിരുന്നില്ല. പിന്നെ എന്തിനാണ്‌ അഹ്‌മദ്‌ ഖസ്‌റജിയുടെ അടുത്ത്‌ പോകണമെന്ന്‌ കാന്തപുരം പറയുന്നത്‌. ഉപപ്രധാനമന്ത്രിക്കെഴുതിയ കത്തിലെ ഉള്ളടക്കവും നുണ തന്നെയാണെന്ന്‌ പ്രസ്‌താവിക്കുകയാണെങ്കില്‍ അതില്‍ ആരു വീഴുമെന്നാണ്‌ എ.പി. പ്രതീക്ഷിക്കുന്നത്‌. യു.എ.ഇ യിലെ ഒരു സമുന്നത പൗരന്‍ ആനാട്ടിലെ ഉപപ്രധാനമന്ത്രിയോട്‌ രേഖാമൂലം വ്യാജം പറയുമെന്ന്‌ വിശ്വസിക്കുവാന്‍ തന്റെ അന്ധരായ അനുയായികളെയല്ലാതെ ഇയാള്‍ക്ക്‌ എത്ര പേരെ കിട്ടും. വിശ്വസനീയമായി സനദ്‌ ഹാജറാക്കി സത്യവിശ്വാസികളെ രക്ഷിക്കാന്‍ കാന്തപുരം തയ്യാറാകണമെന്ന്‌ നദ്‌വി പറഞ്ഞു.