സമസ്‌ത, പൈതൃകത്തിലൂന്നിയ നൂതന സരണി: സൈനുല്‍ ഉലമ

കുവൈത്ത്‌ : പ്രവാചക കാലഘട്ടത്തില്‍ തന്നെ കേരളത്തില്‍ സാന്നിധ്യമറിയിച്ച ഇസ്‌ലാമിന്‌ 1921 വരെ ഒരു മാര്‍ഗ്ഗമെ ഉണ്ടായിരുന്നുള്ളൂ. അതിന്‌ ശേഷം ചില കോണുകളില്‍ നിന്ന്‌ ഉയര്‍ന്ന വീക്ഷണ വൈചാത്യങ്ങള്‍ യാഥാര്‍ത്ഥ്യം വികലമാക്കുമെന്ന്‌ തിരിച്ചറിഞ്ഞ്‌ സമകാലീന പണ്ഡിത മഹത്തുക്കള്‍ സ്‌ഥാപിച്ചതാണ്‌ സമസ്‌തയെന്നും അന്ന്‌തൊട്ട്‌ ഇന്നോളം പാരമ്പര്യത്തിലൂന്നിയ നൂതന പ്രബോധന പ്രവര്‍ത്തനങ്ങളാണ്‌ സമസ്‌ത നടത്തുന്നതെന്നും സൈനുല്‍ ഉലമാ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്‌ലിയാര്‍ പ്രസ്‌ഥാവിച്ചു. കുവൈത്ത്‌ കേരള സുന്നി മുസ്‌ലിം കൗണ്‍സില്‍ ഹുബ്ബുറസൂല്‍ മഹാസമ്മേളനത്തിന്റെ ഭാഗമായി ഖൈത്താന്‍ ഇന്ത്യന്‍ കമ്യൂണിറ്റി സ്‌കൂളില്‍ സംഘടിപ്പിച്ച പ്രാസ്‌ഥാനിക സമ്മേളനത്തില്‍ `സമസ്‌ത ഉദ്ദേശ്യങ്ങളും ലക്ഷ്യങ്ങളും' എന്ന വിഷയത്തെ അധികരിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ധേഹം. പ്രസിഡന്റ്‌ ഉസ്‌താദ്‌ അബ്‌ദുസ്സസലാം മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ സംഘടിപ്പിച്ച സമ്മേളനം കൗണ്‍സില്‍ ചെയര്‍മാന്‍ സയ്യിദ്‌ നാസര്‍ അല്‍ മശ്‌ഹൂര്‍ തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റി സില്‍വര്‍ ജൂബിലി സമ്മേളന പ്രചരണോദ്‌ഘാടനം അഡ്വക്കേറ്റ്‌ നിസാര്‍ അല്‍ മശ്‌ഹൂര്‍ തങ്ങള്‍ നിര്‍വഹിച്ചു. ദാറുല്‍ഹുദാ കുവൈത്ത്‌ കമ്മറ്റി നല്‍കുന്ന ഉപഹാരം ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്‌ലിയാര്‍ക്ക്‌ കമ്മറ്റി പ്രസിഡന്റ്‌ കുഞ്ഞഹമ്മദ്‌ കുട്ടി ഫൈസി നല്‍കി. നസീര്‍ഖാന്‍, ശംസുദ്ധീന്‍ മുസ്‌ലിയാര്‍, സെയ്‌തലവി ഹാജി, ഇസ്‌മാഈല്‍ ഹുദവി, സിറാജുദ്ധീന്‍ ഫൈസി, മരക്കാര്‍ കുട്ടി തുടങ്ങിയവര്‍ സംബന്ധിച്ചു. കുഞ്ഞഹമ്മദ്‌ കുട്ടി ഫൈസി സ്വാഗതവും അബ്‌ദുല്ലത്തീഫ്‌ ദാരിമി നന്ദിയും പറഞ്ഞു.
- അബ്ദു കുന്നുംപുറം -