ത്വാഖ അഹ്‌മദ് മൌലവി അല്‍അസ്ഹരി MIC പ്രസിഡണ്ട്‌

കാസറഗോഡ്: പ്രമുഖ പണ്ഡിതന്‍ തളങ്കരയിലെ ഖാസിയാറകത്ത് ത്വാഖ അഹ്‌മദ് മൌലവി അല്‍അസ്ഹരിയെ  മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ് പ്രസിഡണ്ടായി തിരഞ്ഞെടുത്തു. ശനിയാഴ്ച ചേര്‍ന്ന കമ്മിറ്റി ഭാരവാഹികളുടെ യോഗത്തിലാണ് അന്തരിച്ച ഖാസി സി.എം. അബ്ദുല്ല മൗലവിയുടെ ഒഴിവിലേക്ക്, എം.ഐ.സിയുടെ മേധാവിയായി  ഖാസി ത്വാഖ അഹ്‌മദ് മൌലവി അല്‍അസ്ഹരിയെ  തിരഞ്ഞെടുത്തത്.
നേരത്തെ ഖാസി സി.എം. അബ്ദുല്ല മുസ്‌ലിയാരുടെ നിര്യാണത്തെ തുടര്‍ന്ന് ത്വാഖ അഹ്‌മദ് മൌലവി അല്‍അസ്ഹരിയെ  മംഗലാപുരത്തും, കീഴൂരിലും നൂറോളം മഹല്ലുകളുടെ സംയുക്ത  ഖാസിയായി നിയമിച്ചിരുന്നു.

 ത്വാഖ അഹമ്മദ്‌ മൗലവി അല്‍അസ്ഹരി
-അബ്‌ദുല്‍ ഹമീദ്‌ കുണിയ 

ഭാരതം ബ്രീട്ടിഷ്‌ ഭരണത്തില്‍ നിന്ന്‌ മോചിതയാകുന്നതിന്‌ 5 ദിവസം മുമ്പ്‌ (1947 ആഗസ്‌ത്‌ 10 ) വിശുദ്ധ റമളാന്‍ മാസത്തിലെ അതിവിശുദ്ധമായ ലൈലത്തുല്‍ ഖദറിന്റെ രാത്രിയില്‍ കാസര്‍കോട്‌ ഖാസി അബ്‌ദുല്‍ഖാദര്‍ ഹാജിയുടെ (ചെറിയോര്‍) പുത്രന്‍ മുഹമ്മദ്‌കുഞ്ഞി ഹാജിയുടെയും, ചെമ്പരിക്ക ഖാസിയും വലിയ്യുമായ സി. മുഹമ്മദ്‌കുഞ്ഞിഹാജിയുടെ പുത്രി ആയിഷയുടെയും മകനായി ജനിച്ച്‌ ആത്മീയ തേജസ്സായി മാറിയ മഹാ പണ്‌ഡിതനാണ്‌ ത്വാഖ അഹമ്മദ്‌ മൗലവി, അല്‍- ഖാസിമി, അല്‍- അസ്‌ഹരി ഏകദേശം 100 വര്‍ഷം മുമ്പ്‌ മംഗലാപുരം ഖാസിയായിരുന്ന പ്രശസ്‌ത വലിയ്യും മഹാപണ്‌ഡിതനുമായിരുന്ന ഖാസി അബ്‌ദുല്ലഹാജി (ന:മ) യുടെ പൗത്രപുത്രനാണ്‌ ത്വാഖ അഹമ്മദ്‌ മൗലവി. ഖാസി അബ്‌ദുല്ലഹാജിയുടെ കുടുംബപരമ്പര ആരംഭിക്കുന്നത്‌ ലക്ഷദ്വീപിലെ അന്ത്രോത്തില്‍ നിന്നാണ്‌. അന്ത്രോത്ത്‌ ദ്വീപില്‍ ഇന്നും ഖാസി സ്ഥാനം വഹിച്ചുകൊണ്ടിരിക്കുന്ന ``ഖാസിന്റെവിട തറവാട്‌ ''. ഇസ്ലാമിക റിപ്പബ്ലിക്കിന്റെ ഒന്നാം ഖലീഫയും മുഹമ്മദ്‌ നബിയുടെ (സ) സന്തത സഹചാരിയുമായ അബൂബക്കര്‍ സിദ്ധീഖ്‌ (റ)യുടെ പൗത്രനായ ഉബൈദുല്ലാഹില്‍ മക്കിയ്യ്‌ (റ) എന്നവരാണ്‌ ലക്ഷദ്വീപില്‍ ഇസ്ലാമിക സന്ദേശവുമായി എത്തുകയും അന്ത്രോത്ത്‌ ദ്വീപില്‍ വഫാത്തായി മറപ്പെട്ട്‌ കിടക്കുയും ചെയ്യുന്നത്‌. ആ പാരമ്പരയില്‍പ്പെട്ടവരാണ്‌ ലക്ഷദ്വീപില്‍ ഖാസിന്റെവിട എന്ന പേരില്‍ തറവാട്‌ സ്ഥാപിച്ചത്‌. അതില്‍ നിന്നൊരാള്‍ കേരളത്തിലേയ്‌ക്ക്‌ വരികയും ഖാസിയാറകമെന്ന പേരില്‍ കേരളത്തില്‍ തറവാട്‌ സ്ഥാപിക്കുകയും ചെയ്‌തു. ആ പരമ്പരയില്‍പ്പെട്ട മഹാപണ്‌ഡിതനും ഖാസിയുമായിരുന്നു ഖാസി അബ്‌ദുല്ലഹാജി(നഃമ). അദ്ദേഹത്തിന്റെ പൗത്രപുത്രനായ ത്വാഖ അഹമ്മദ്‌ മൗലവി ദീര്‍ഘവീക്ഷണശാലിയും മഹാപണ്‌ഡിതനുമായിരുന്ന ഖാസി സി.എം. അബ്‌ദുല്ല മൗലവി(നഃമ)യുടെ പിന്‍ഗാമിയായി മലബാര്‍ ഇസ്ലാമിക്‌ കോംപ്ലെക്സിന്റെ   പ്രസിഡണ്ടായി സ്ഥാനമേല്‍ക്കുന്നത്‌ നാം ഏവര്‍ക്കും അഭിമാനമാണ്‌.
നാമെല്ലാവരെയും അതീവ ദുഃഖത്തിലാഴ്‌ത്തിക്കൊണ്ട്‌ നമ്മെ വിട്ട്‌ പിരിഞ്ഞുപോയ സി. എം. അബ്‌ദുല്ല ഉസ്‌താദ്‌ വിരല്‍ചൂണ്ടിയ ലക്ഷ്യങ്ങള്‍ ഒരിക്കലും പിഴച്ചതായി നമുക്ക്‌ ദര്‍ശിക്കാന്‍ കഴിയില്ല. മരണപ്പെടുന്നതിന്‌ മാസങ്ങള്‍ക്ക്‌ മുമ്പ്‌ തന്നെ രോഗാതുരനായി മംഗലാപുരം ഹോസ്‌പിറ്റലില്‍ അഡ്‌മിറ്റ്‌ ചെയ്‌ത സമയത്ത്‌ തന്നെ മംഗലാപുരം ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ നായിബ്‌ ഖാസിയായി ത്വാഖ അഹമ്മദ്‌മൗലവിയെ അവരോധിച്ചത്‌ സി. എം. ഉസ്‌താദ്‌ എന്ന പേരില്‍ നാമെവര്‍ക്കും സുപിരിചിതനായ ആ മഹാപണ്‌ഡിതന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനമാണെന്ന്‌ നമുക്ക്‌ മനസ്സിലാക്കാം. ഉത്തരമലബാറിന്റെയും പ്രത്യേകിച്ച്‌ നമ്മുടെ ജില്ലയുടെയും മതവിജ്ഞാനദാഹത്തിന്‌ അറുതിവരുത്താന്‍ തന്റെ ജീവിതകാലം മുഴുവന്‍ പ്രയത്‌നിച്ച മഹാനായ സി.എം. ഉസ്‌താദ്‌ മുന്‍കൈയെടുത്ത്‌ സ്ഥാപിച്ച സ്ഥാപനങ്ങളൊക്കെയും പ്രൗഢിയോടെ നമ്മുടെ മുമ്പില്‍ തലയുര്‍ത്തി നില്‍ക്കുമ്പോള്‍ ആ മഹാപണ്‌ഡിതനെ ഒരിക്കലും വിസ്‌മരിക്കാന്‍ നമുക്ക്‌ ആവില്ല.
 പാണ്‌ഡിത്യത്തിന്റെ നിറകൂടമായ ത്വാഖ അഹമ്മദ്‌ മൗലവി പ്രാഥമിക വിദ്യഭ്യാസം തളങ്കര റൗളത്തൂല്‍ ഉലൂം മദ്‌റസ തളങ്കര മുസ്ലിം ഹൈസ്‌കൂള്‍ എന്നിവിടങ്ങില്‍ നിന്നാണ്‌ നേടിയത്‌. മാവിലാടം, പൊന്നാനി, കൊടുങ്ങല്ലൂര്‍, ദാറുല്‍ ഉലൂം ദെയുബന്ദ്‌, അല്‍ - അസ്‌ഹാര്‍ യൂണിവേഴ്‌സിറ്റി കൈറോ( ഈജിപ്‌ത്‌) എന്നിവിടങ്ങളില്‍ നിന്നാണ്‌ തുടര്‍വിദ്യാഭ്യാസം നേടിയത്‌. പ്രഗത്ഭ പണ്‌ഡിതന്മാരായ കെ.കെ. അബ്‌ദുല്ല മുസ്‌ലിയാര്‍ കരുവാരക്കുണ്ട്‌, കെ.കെ. മുഹമ്മദ്‌ മൗലവി ശൂജായി, ശൈഖുല്‍ ഹദീസ്‌ മൗലാന ഫക്രുദ്ധീന്‍ സാഹിബ്‌, മൗലാന ഫക്രുല്‍ ഹസ്സന്‍, മൗലാന വഹീദ്‌ സമാന്‍, ഡോ: അബ്‌ദുല്‍ ഹക്കീം മഹമ്മൂദ്‌ കൈറോ, ഖാരി മുഹമ്മദ്‌ ത്വയ്യിബ് മര്‍ഹൂം യു. കെ. ആറ്റക്കോയതങ്ങള്‍, മര്‍ഹൂം അബ്‌ദുല്‍ഖാദര്‍ മുസ്‌ലിയാര്‍ (ഖാസിലെ മുന്‍ ഇമാം) മര്‍ഹൂം സീതി കുഞ്ഞിമാസ്റ്റര്‍, മര്‍ഹൂം ടി. ഉബൈദ്‌ മാസ്റ്റര്‍ തുടങ്ങി കേരളത്തിലെയും ഇന്ത്യയിലെയും ഈജിപ്‌തിലെയും പ്രഗത്ഭരും പ്രശസ്‌തരുമായവരില്‍ നിന്ന്‌ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തുടര്‍ന്ന്‌ കോട്ടയം ജില്ലയിലെ തിരുനക്കര പുത്തന്‍പള്ളിയില്‍ മുദരീസും ഖത്തീബുമായി ദീനി രംഗത്ത്‌ സേവനം ആരംഭിച്ചു.
1977ല്‍ ഈജിപ്‌റ്റിലെ അല്‍അസ്‌ഹര്‍ യൂണിവേഴ്‌സിറ്റിയിലേയ്‌ക്ക്‌. 1978 ല്‍ അല്‍- അസ്‌ഹര്‍ യൂണിവേഴ്‌സിറ്റിയിലെ പണ്‌ഡിതരുടെയും, ഒമാനിലെ സുല്‍ത്താന്‍ ഖാബൂസിന്റെ മാതാവ്‌ സൈയ്യിദ മൈസൂന്‍ ബീവിയുടെയും നിര്‍ദ്ദേശപ്രകാരം സലാലയിലെ പ്രശസ്‌തമായ മസ്‌ജിദ്‌ ``ശൈഖത്തു സല്‍മ'' യിലേക്ക്‌ നേരിട്ടുള്ള നിയമനം. അവിടെ നീണ്ട 31 വര്‍ഷം മുദരീസും ഇമാമുമായി പ്രവര്‍ത്തിച്ച ഈ പണ്‌ഡിത തേജസ്സ്‌ മലയാളികള്‍ക്കും അറബികള്‍ക്കും ആഴ്‌ചയില്‍ പ്രത്യേകം മതപഠന ക്ലാസുകള്‍ നടത്തി സ്വദേശികളുടെയും വിദേശികളുടെയും അഭിമാനഭാജനമായി മാറി. ഒമാനില്‍ പല ഉന്നത സ്ഥാനങ്ങളിലും ഇരിക്കുന്ന ഡോക്‌ടര്‍മാരും എഞ്ചീനിയര്‍മാരും ഉള്‍പ്പടെയുള്ളവര്‍ ത്വാഖാ അഹമ്മദ്‌ മൗലവിയുടെ ശിഷ്യന്മാരാണ്‌. സ്വദേശികള്‍ക്ക്‌ ശൈഖ്‌ അഹമ്മദായും വിദേശികള്‍ക്ക്‌ ത്വാഖ അഹമ്മദ്‌ മൗലവിയായും അറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ ഒഴിവിലേക്ക്‌ പ്രസ്‌തുത മസ്‌ജിദില്‍ ഇതുവരെ പുതിയ ഇമാമിനെ നിയമിച്ചിട്ടില്ലായെന്നറിയുമ്പോള്‍ അദ്ദേഹത്തിന്റെ പ്രശസ്‌തി എത്രത്തോളമായിരുന്നെന്ന്‌ നമുക്ക്‌ മനസ്സിലാക്കാം.
നീണ്ടയാത്രകളും പ്രവാസജീവിതവും അവസാനിപ്പിച്ച്‌ സ്വദേശത്തേയ്‌ക്ക്‌ തിരിച്ചുവരുമ്പോള്‍ 8 ക്വിന്റലോളം മതപഠന ഗ്രന്ഥങ്ങളാണ്‌ കൊണ്ടുവന്നത്‌. അതിനെക്കാളും അധികം മത ഗ്രന്ഥങ്ങള്‍ നാട്ടിലുമുണ്ടായിരുന്നു. ഇവ രണ്ടും കൂടി ഒരു ഗ്രന്ഥപുര തന്നെ ത്വാഖ അഹമ്മദ്‌ മൗലവിയുടെ വീട്ടില്‍ നമുക്ക്‌ ദര്‍ശിക്കാം. വിശുദ്ധ ഖുര്‍ആനിലെ ആദ്യവാക്യമായ ഇഖ്‌റഅ്‌ എന്ന വാക്കിന്റെ അര്‍ത്ഥം അതേപടി പുലര്‍ത്തിയിരുന്ന മുന്‍കാലം (സലാലൈയിലെ) സ്വദേശത്ത്‌ തിരക്ക്‌ കാരണമായി ലഭിക്കാത്തതില്‍ ഈ പണ്‌ഡിതതേജസ്സ്‌ നെടുവീര്‍പ്പിടുന്നു.
 നമ്മെയെറെ വേദനപ്പിച്ചുകൊണ്ട്‌ വിട്ട്‌ പിരിഞ്ഞുപോയ മഹാനായ സി.എം. അബ്‌ദുല്ല ഉസ്‌താദിന്റെ (നഃമ) പിന്‍ഗാമിയായി സ്ഥാനമേറ്റെടുക്കുന്ന ഈ പണ്‌ഡിതതേജസ്സിന്‌ മതംവിഭാവനം ചെയ്‌ത സല്‍പ്പാന്താവില്‍കൂടി നമ്മെ നയിക്കാന്‍ നാഥന്‍ അനുഗ്രഹിക്കുമാറാകട്ടെ അതൊടൊപ്പം അദ്ദേഹത്തിന്‌ ദീര്‍ഘായുസ്സും ആരോഗ്യവും നാഥന്‍ നല്‍കുമാറാകട്ടെ..