പള്ളിദര്‍സുകള്‍ കാലത്തിന്റെ വിളക്കുമാടങ്ങള്‍- പ്രൊ. ആലിക്കുട്ടി മുസ്‌ല്യാര്‍

കോഴിക്കോട് : പള്ളിദര്‍സുകള്‍ അതിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കുന്നു എന്നുള്ളതാണ് മദീനാ നഗറിലെ സിദ്ദീഖിയ്യാ ദര്‍സ് വാര്‍ഷികം വരച്ചുകാട്ടുന്നതെന്ന് പ്രൊഫ. ആലിക്കുട്ടി മുസ്‌ല്യാര്‍ പറഞ്ഞു. ശൈഖുനാ വെള്ളിമാടുകുന്ന് എം.കെ. മുഹമ്മദ്‌കോയ തങ്ങളുടെ 13-ാം ഉറൂസ് മുബാറക്കിനോട് അനുബന്ധിച്ചുള്ള സിദ്ദീഖിയ്യാ ദര്‍സ് 12-ാം വാര്‍ഷിക പണ്ഡിത മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതവിജ്ഞാനത്തിന്റെ സുവര്‍ണ കാലഘട്ടത്തെ സിദ്ദീഖിയ്യാ ദര്‍സ് വര്‍ത്തമാനത്തിലേക്ക് പുനരാനയിക്കുകയും ഇരുണ്ട ലോകത്ത് വിജ്ഞാനത്തിന്റെ വിളക്കുമാടങ്ങള്‍ സ്ഥാപിക്കുന്ന ചരിത്രദൗത്യം ഏറ്റെടുക്കുകയും ചെയ്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ദര്‍ഗ ഖാദിം ഉസ്താദ് അബ്ദുറസാഖ് സുഹൈല്‍ കൊടി ഉയര്‍ത്തി. സമാപന സമ്മേളനത്തില്‍ കോട്ടുമല ബാപ്പു മുസ്‌ല്യാര്‍, പി.കെ.പി. അബ്ദുസലാം മുസ്‌ല്യാര്‍ (സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി), പാണക്കാട് ശമീറലി ശിഹാബ് തങ്ങള്‍, കാപ്പ് ഉമര്‍ മുസ്‌ല്യാര്‍, പൊന്നാനി ഖാസി മഖ്‌റൂം മുത്തുകോയ തങ്ങള്‍, ഹാഫിസ് അബ്ദുല്‍അസീസ്, സലാഹുദ്ദീന്‍ അയ്യൂബി, അലി ഫൈസി പാവണ്ണ, അശ്‌റഫ് ബാഖവി ചാലിയം, ഉമര്‍ മുസ്‌ല്യാര്‍ ഹൈതമി, ഡോ. അബ്ദുറഹ്മാന്‍, അഡ്വ. സലാഹുദ്ദീന്‍ എന്നിവര്‍ പങ്കെടുത്തു. ദാറുന്നജാത്ത് ഇംഗ്ലീഷ് വിഭാഗം പ്രൊഫ. സി. ഹംസ മുഖ്യപ്രഭാഷണം നടത്തി. കാളാട് അബ്ദുള്ളക്കോയ തങ്ങള്‍ കൂട്ടപ്രാര്‍ഥനയ്ക്ക് നേതൃത്വം നല്കി.