വേര്പാട് താങ്ങാനാവാതെ ദാറുല് ഹുദ



തിരൂരങ്ങാടി: തമിഴ്‌നാട്ടിലെ മധുക്കരക്ക് സമീപം ജീപ്പ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് പ്രഫ. ഇ. മുഹമ്മദ് അടക്കം മൂന്ന് പേര്‍ മരിച്ച അപകടം ചെമ്മാട് ദാറുല്‍ഹുദാ ഇസ്ലാമിക് സര്‍വകലാശാലയെയും നാടിനെയും നടുക്കി. ദാറുല്‍ഹുദക്കും അനുബന്ധ സ്ഥാപനങ്ങള്‍ക്കും തീരാനഷ്ടമാണ് മൂവരുടെയും വിയോഗം.
ദാറുല്‍ ഹുദായുടെ തുടക്കം മുതല്‍ അക്കാദമിക കാര്യങ്ങളില്‍ സജീവസാന്നിധ്യമായിരുന്നു ജോ. സെക്രട്ടറിയായ പ്രഫ. ഇ. മുഹമ്മദ്. സ്ഥാപക നേതാക്കളായ ഡോ. യു. ബാപ്പുട്ടി ഹാജി, സി.എച്ച്. ഐദ്‌റൂസ് മുസ്ലിയാര്‍, എം.എം. ബഷീര്‍ മുസ്ലിയാര്‍, ഉമറലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ക്കൊപ്പം ദൈനംദിനപ്രവര്‍ത്തനങ്ങളില്‍ സജീവപങ്കാളിയായിരുന്നു അദ്ദേഹം.
സ്ഥാപനത്തിന് വേണ്ടി അക്ഷീണം പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ മരണവും സര്‍വകലാശാലയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട യാത്രക്കിടെയായി.
തിരൂരങ്ങാടി പി.എസ്.എം.ഒ കോളജില്‍ നിന്ന് വിരമിച്ച ശേഷം ദാറുല്‍ഹുദയായിരുന്നു പ്രഫ. ഇ. മുഹമ്മദിന്റെ കര്‍മഭൂമി. സ്ഥാപനത്തിന്റെ അക്കാദമിക കാര്യങ്ങളില്‍ നിരന്തരം ഇടപെടുകയും സിലബസ് രൂപവത്കരണത്തിനും പരിഷ്‌കരണത്തിനും നേതൃത്വം നല്‍കുകയും ചെയ്തു.
ദാറുല്‍ ഹുദക്ക് യൂനിവേഴ്‌സിറ്റി പദവി ലഭിച്ചതിനു പിന്നിലും വിവിധ ഫാക്കല്‍റ്റി രൂപവത്കരണത്തിലും സജീവമായി പ്രവര്‍ത്തിച്ചു. സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ് അംഗം, സുന്നി മഹല്‍ ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം, സുന്നി എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്ന അദ്ദേഹം കോട്ടക്കല്‍ ഫാറൂഖ് എജുക്കേഷന്‍ സൊസൈറ്റി സ്ഥാപകരിലൊരാളാണ്.
ദാറുല്‍ഹുദാ വര്‍ക്കിങ് കമ്മിറ്റി അംഗവും സ്ഥാപനത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം മുതല്‍ നേതൃത്വം നല്‍കുകയും ചെയ്ത വ്യക്തിയാണ് മരിച്ച പൈങ്ങാട്ടില്‍ ഹൈദ്രോസ് ഹാജി. െ്രെഡവര്‍ തൂമ്പത്ത് മുസമ്മില്‍ സ്ഥാപനത്തിലെ അധ്യാപകഫ വിദ്യാര്‍ഥികള്‍ക്കും മാനേജ്‌മെന്റിനുമിടയില്‍ സജീവസാന്നിധ്യമായിരുന്നു.