മാനു മുസ്‍ലിയാര്‍ - മഹത്തായ മാതൃക



ജിദ്ദ : ഇന്നത്തെക്കാലത്ത് പുറത്ത ശത്രുക്കളെക്കാളേറെ നാം കരുതിയിരിക്കേണ്ടത്ത അകത്തെ ശത്രുക്കളെയാണെന്നും ഭിന്നതയുടെയും അനൈക്യത്തിന്‍റെയും സ്വരങ്ങള്‍ ഏത് കോണില്‍ നിന്നുയര്‍ന്നു വന്നാലും അതിനെതിരെ ശക്തമായി ഒന്നിച്ചു നില്‍ക്കേണ്ടത് കാലത്തിന്‍റെ അനിവാര്യതയാണെന്നും ദാറുന്നജാത്ത് ഇസ്‍‍ലാമിക് സെന്‍റര്‍ ജനറല്‍ സെക്രട്ടറി അഡ്വ. എം. ഉമ്മര്‍ എം.എല്‍ . എ. അഭിപ്രായപ്പെട്ടു. ദാറുന്നജാത്ത് ഇസ്‍ലാമിക് സെന്‍റര്‍ ജിദ്ദ കമ്മിറ്റി ശറഫിയ്യ റിലാക്സ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സ്വീകരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.


ജീവിത വിശുദ്ധികൊണ്ട് ധര്‍മ്മ പാത വെട്ടിത്തെളിയിച്ച നിസ്വാര്‍ത്ഥ പണ്ഡിതനായിരുന്നു കെ.ടി. മാനു മുസ്‍ലിയാര്‍ . അദ്ദേഹത്തിന്‍റെ ചെരിപ്പ് വഹിക്കാന്‍ പോലും അര്‍ഹതയില്ലാത്ത എളിയവനാണ് സംഗതിവശാല്‍ അദ്ദേഹത്തിന്‍റെ പിന്‍ഗാമിയായി വന്നത്. എങ്കിലും മാനു മുസ്‍ലിയാര്‍ കാണിച്ചു തന്ന പാതയില്‍ നിന്ന് അണുവിട വ്യതിചലിക്കാതെ അദ്ദേഹത്തിന്‍റെ സ്വപ്ന പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ ആവുന്നതൊക്കെ ചെയ്യുമെന്നും ആ മരിക്കാത്ത ഓര്‍മ്മകള്‍ അതിന് ശക്തി പകരുന്നുണ്ടെന്നും ഉമ്മര്‍ സാഹിബ് പറഞ്ഞു.


സ്വന്തം സാമ്രാജ്യ വികസനത്തിനും സ്വാര്‍തഥ താല്‍പര്യങ്ങള്‍ക്കും വേണ്ടി ഏതറ്റം വരെ പോവാനും മടി കാണിക്കാത്ത അഭിനവ സമൂഹത്തിന് കെ.ടി. മാനു മുസ്‍ലിയാരുടെ ജീവിതവും ദര്‍ശനങ്ങളും എക്കാലത്തും മാതൃകയാണ്. ജീവിതം മാത്രമല്ല, മരണവും ചരിത്ര സംഭവമായത് അകത്തും പുറത്തും വിശുദ്ധി കാത്തു സൂക്ഷിക്കാനായതു കൊണ്ടാണ്. മാനു മുസ്‍ലിയാര്‍ ആസൂത്രണം ചെയ്ത പല പദ്ധതികളും പ്രതീക്ഷിച്ചതിലേറെ വേഗത്തില്‍ വിജയിപ്പിച്ച പ്രവാസി സമൂഹം അദ്ദേഹം ബാക്കിവെച്ചു പോയ സ്വപ്നങ്ങള്‍ പൂര്‍ത്തീകരിക്കാനും സര്‍വാത്മനാ മുന്നോട്ട് വരണമെന്നും ഉമ്മര്‍ സാഹിബ് ആവശ്യപ്പെട്ടു.


ദാറുന്നജാത്ത് ജിദ്ദ കമ്മിറ്റി പ്രസിഡന്‍റ് കെ.കെ. അബ്ദു ഹാജി അധ്യക്ഷത വഹിച്ചു. സയ്യിദ് ഉബൈദുല്ല തങ്ങള്‍ മേലാറ്റൂര്‍ ഉദ്ഘാടനം ചെയ്തു. ജിദ്ദാ കമ്മിറ്റിയുടെ പ്രവര്‍ത്തന നയരേഖ കമ്മിറ്റി സെക്രട്ടറി ഇ.കെ. യൂസുഫ് ഉമ്മര്‍ സാഹിബിന് കൈമാറി. പടിപ്പുര ഉസ്‍മാന്‍ , പുളിയക്കുന്നന്‍ അബ്ദു ഹാജി, മജീദ് പുകയൂര്‍ , കെ.വി.എ. ഗഫൂര്‍ എന്നിവര്‍ സംസാരിച്ചു. മുനീര്‍ ഫൈസി മാന്പുഴ സ്വാഗതവും പുത്തൂര്‍ ഉമര്‍ നന്ദിയും പറഞ്ഞു.