ഖുര്‍ആന്‍ മനുഷ്യകുലത്തിന്‍റെ ഏക അവലംബം : റഹ്‍മത്തുല്ല ഖാസിമി



ദുബൈ : മുഹമ്മദ് നബിക്കു മേല്‍ വിശുദ്ധഖുര്‍ആന്‍ സ്നേഹ സന്ദേശമായി ഇറങ്ങിയില്ലായിരുന്നുവെങ്കില്‍ ലോകത്തിന് ആധികാരികമായി അവലംബിക്കാവുന്ന വേദഗ്രന്ഥം ഇല്ലാതെ പോവുമായിരുന്നുവെന്ന് ഖുര്‍ആന്‍ സ്റ്റഡിസെന്‍റര്‍ ഡയറക്ടറും പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ റഹ്‍മത്തുല്ല ഖാസിമി മുത്തേടം പറഞ്ഞു.

പതിമൂന്നാമത് ദുബൈ ഇന്‍റര്‍നാഷണല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് പരിപാടിയുടെ ഭാഗമായി ഖിസൈസിലെ ജംഇയ്യത്തുല്‍ ഇസ്‍ലാഹില്‍ സംഘടിപ്പിച്ച സംഗമത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മനുഷ്യ ചരിത്രത്തെ ആദിസൃഷ്ടി മുതല്‍ കൃത്യമായി രേഖപ്പെടുത്തിയ ഗ്രന്ഥമാണ് ഖുര്‍ആന്‍ . ഏത് സമൂഹത്തിനും സമൃദ്ധി കൈവരാന്‍ മുന്‍ഗാമികളുടെ ചരിത്രമറിഞ്ഞ് അവരുടെ പാത പിന്‍പറ്റണം. അടിവേര് നഷ്ടപ്പെടുത്തിയ സമൂഹം ചരിത്രത്തില്‍ ഒരിക്കലും വിജയം കണ്ടിട്ടില്ല. അറബ് ഭാഷയില്‍ ഖുര്‍ആന്‍ ഇറങ്ങുക വഴി അറബ് സമൂഹമാണ് ആദരിക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. മിനിറ്റുകള്‍ക്കകം അതിമനോഹര കവിത രചിച്ചും മറ്റും സാഹിത്യത്തില്‍ അദ്വിതീയരായിരുന്ന അവര്‍ അതത്രയും ഭൗതിക കാര്യങ്ങള്‍ക്കായി വിനിയോഗിക്കുകയായിരുന്നു. അവരുടെ സാഹിത്യത്തെ മാത്രമല്ല, ഒട്ടകത്തെയും കാലികളെയും മേച്ചു നടന്നിരുന്ന അവരെ തന്നെയും പരിവര്‍ത്തിപ്പിച്ചെടുത്ത് ലോകത്തിന്‍റെ ജേതാക്കളുമാക്കി ഖുര്‍ആന്‍ മാറ്റിയെടുത്തതായി അദ്ദേഹം പറഞ്ഞു. ഖുര്‍ആനിന്‍റെ തണലാണ് ഇന്നും ഈ സമൂഹത്തിന്‍റെ വെളിച്ചമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരിപാടി ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി കണ്‍വീനര്‍ ആരിഫ് ജല്‍ഫാര്‍ ഉദ്ഘാടനം ചെയ്തു. ദുബൈ കെ.എം.സി.സി. പ്രസിഡന്‍റ് ഇബ്റാഹീം എളേറ്റില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എന്‍ . എ. കരീം സ്വാഗതം പറഞ്ഞു. ദുബൈ സുന്നി സെന്‍റര്‍ പ്രസിഡന്‍റ് ഹാമിദ് കോയമ്മ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. ദുബൈ ഇന്‍റര്‍ നാഷണല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റിയുടെ പ്രത്യേക പുരസ്കാരത്തിനര്‍ഹനായ ഇബ്റാഹീം ബൂമില്‍ഹക്കുള്ള ഉപഹാരം ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. ആരിഫ് ജല്‍ഫാറിന് നല്‍കി. കേരളത്തിലുടനീളം ശാഖകളുള്ള ഖുര്‍ആന്‍ സ്റ്റഡി സെന്‍ററിന്‍റെ ഡയറക്ടറായ ഖാസിമി നൂറുക്കണക്കിന് സ്ഥലങ്ങളില്‍ ഖുര്‍ആന്‍ ക്ലാസ് നടത്തി വരുന്നു.