ആദ്യം രാജ്യം, പിന്നെ മതം ?

ഇന്ത്യയിലെ ഓരോ പൗരന്മാരും എല്ലാത്തിലും മുകളിലായിക്കാണേണ്ടത് മാതൃരാജ്യത്തിന്‍റെ താല്‍പര്യവും സുരക്ഷയും അഖണ്ഡതയുമാണ്. അതിനു ശേഷം മാത്രമേ ഹിന്ദുവായാലും ക്രിസ്ത്യാനിയായാലും മുസ്‍ലിമായാലും സ്വന്തം മതത്തിലേക്ക് തിരിഞ്ഞു നോക്കാനും അതിന്‍റെ താല്‍പര്യങ്ങള്‍ പരിഗണിക്കാനും പാടുള്ളൂ. അഥവാ, നാം ആദ്യം ഇന്ത്യക്കാരും പിന്നെ വിവിധ മതക്കാരുമാകുന്നു. ഈ ബോധമാണ് ഓരോ ഭാരതീയനും വേണ്ടത്. 2008 നവംബറിലുണ്ടായ മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്ന് ഒരു രാഷ്ട്രീയ പാര്‍ട്ടി സംഘടിപ്പിച്ച ദേശരക്ഷാ സദസ്സില്‍ നിന്ന് കേട്ടതാണിത്. ഒരു മുസ്‍ലിമിന് ഇതംഗീകരിക്കാന്‍ കഴിയുമോ?

= ഇന്ത്യയിലെ മുസ്‍ലിംകള്‍ ഈ രാജ്യത്തിന്‍റെ അഖണ്ഡതയും സുരക്ഷയും മതസാഹോദര്യവും കാത്തു സൂക്ഷിക്കാന്‍ ബാധ്യസ്ഥരാമ്. അതവരുടെ മതവിശ്വാസത്തിന്‍റെ ഭാഗവുമാണ്. ദേശസ്നേഹം വിശ്വാസത്തിന്‍റെ ഭാഗമാണെന്ന് പഠിപ്പിക്കുന്ന മതമാണിസ്‍ലാം. എന്നാല്‍ , എല്ലാത്തിനും മുകളിലായി രാജ്യത്തെ പ്രതിഷ്ഠിക്കുകയും സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി ഭരണകൂടങ്ങളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും ദേശീയതയുടെ പേരില്‍ എടുത്തണിയുകയും ചെയ്യുന്ന സങ്കുചിത ദേശീയതയോട് രാജിയാകാന്‍ ഇസ്‍ലാമിനു സാധ്യമല്ല. ലോകത്തുള്ള സര്‍വ്വ മനുഷ്യരേയും ഒരു പിതാവിന്‍റെ മക്കളായിക്കാണുന്ന സാഹോദര്യത്തിലധിഷ്ഠിതമായ സാര്‍വ്വലൗകിക മതമാണല്ലോ ഇസ്‍ലാം.

ലോകം വിവിധ രാജ്യങ്ങളും ദേശങ്ങളുമായി വിഭജിക്കപ്പെട്ടിരിക്കുന്നത് പരസ്പര വിനിമയങ്ങള്‍ക്കും വ്യവഹാരങ്ങള്‍ക്കും മാത്രമാണെന്നും ഒരു രാഷ്ട്രത്തിലെ പൗരനാകുക എന്നത് മറ്റൊരു രാഷ്ട്രത്തോടുള്ള വെറുപ്പിലേക്ക് നയിക്കരുതെന്നും ഇസ്‍ലാമിന് നിര്‍ബന്ധമുണ്ട്. സത്യവിശ്വാസികള്‍ ലോകത്തിന്‍റെ ഏതു ഭാഗത്തായാലും ഒരു കെട്ടിടത്തിന്‍റെ ഇഷ്ടികകള്‍ പോലെ അവര്‍ പരസ്പരം ബന്ധിതമാണെന്നും ഒരു ശരീരത്തിന്‍റെ അവയവങ്ങള്‍ പോലെ അവിഭാജ്യമാണെന്നും പ്രവാചകന്‍ (സ) പഠിപ്പിക്കുന്നു. ഈ അര്‍ത്ഥത്തില്‍ ഫലസ്തീനിലോ ഇറാഖിലോ ഉള്ള മുസ്‍ലിംകള്‍ക്ക് ഒരു വിപത്ത് നേരിട്ടാല്‍ അത് ഇന്ത്യന്‍ മുസ്‍ലിംകളേയും ബാധിക്കുന്നു. എന്നാല്‍ ദേശീയതയുടെ പേരില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലോ ഇന്ത്യയും ബംഗ്ലാദേശും തമ്മിലോ ഒരു യുദ്ധമുണ്ടായാല്‍ ഇന്ത്യന്‍ മുസ്‍ലിംകള്‍ ഇന്ത്യയുടെ പക്ഷത്ത് മാത്രമാണ് നില്‍ക്കുക. കാരണം, ഇവിടെ മതവിശ്വാസത്തിന്‍റെ ഭാഗമാണ് മാതൃരാജ്യത്തിന്‍റെ സുരക്ഷയും കെട്ടുറപ്പും. രാജ്യത്തിന്‍റെ താല്‍പര്യത്തിനു മതത്തെ ഒരിക്കലും മാറ്റിനിര്‍ത്തേണ്ടതില്ല. ഒരു മുസല്‍മാനായിത്തന്നെ രാജ്യത്തിനു വേണ്ടി നമുക്ക് പോരാടാന്‍ കഴിയും.

ഒന്നാം ലോക യുദ്ധാനന്തരം തുര്‍ക്കി ഖിലാഫത്ത് തകര്‍ന്നപ്പോള്‍ ലോക മുസ്‍ലിംകളുടെ ദുഃഖത്തില്‍ പങ്കാളികളായി ഖിലാഫത്ത് പ്രസ്ഥാനവുമായി പ്രതിഷേധിക്കാനിറങ്ങിയ ഇന്ത്യന്‍ മുസ്‍ലിംകള്‍ , ഇസ്‍ലാമിക സാഹോദര്യത്തിന്‍റെ ആഗോള പ്രതീകവും ഇന്ത്യാ-പാക് യുദ്ധത്തില്‍ ഇന്ത്യയുടെ മാനം കാക്കാന്‍ അള്ളാഹു അക്ബര്‍ എന്ന മുദ്രാവാക്യമുയര്‍ത്തി പോരാട്ടത്തിനിറങ്ങിയ മുസ്‍ലിം ഇന്ത്യന്‍ ദേശീയതയുടെ പ്രതീകമാണ്. രണ്ടും പരസ്പര വിരുദ്ധമല്ല. അതുകൊണ്ടു തന്നെ, മതത്തിലുപരിയായി ദേശീയതയെ പ്രതിഷ്ഠിക്കണമെന്ന വാദം, മുസ്‍ലിംകളെ മാത്രം ലക്ഷ്യം വെച്ചുകൊണ്ടുള്ളതാണെങ്കില്‍ അബദ്ധവും അസ്വീകാര്യവുമാണ്.

-സത്യധാര 2009 ജനുവരി 1-15